Saturday, 17 June 1989

ലില്ലിപ്പൂക്കൾ കൊണ്ട് ഒരു റീത്ത്

പബ്ലിഷ്ഡ് ബൈ ചന്ദ്രിക ആഴ്ച്ചപ്പതിപ്പ് 1989 ജൂണ്‍ 17  



പൊതുജനത്തിന് ഓർമ കുറവാണ് എന്നത് രാഷ്ട്രീയത്തിലെ പ്രാഥമിക തത്ത്വമാണ്. അത് കൊണ്ട് തന്നെ വിദ്യാഭ്യാസരംഗം താറുമാറാകുന്നു എന്ന വിലാപത്തിന് പ്രസക്തിയില്ല. ഓരോ അദ്ധ്യയനവർഷത്തിന്റെ ആരംഭത്തിലും പല പരാതികളും ഉയർന്ന് കേൾക്കാറുണ്ട്. ടെസ്റ്റ്‌ ബുക്കുകൾപോലും ഇല്ലാതെ പരീക്ഷ പാസ്സാകുമെന്ന് തെളിയിച്ച ചരിത്ര സംഭവം ഈ വർഷം ഉണ്ടായി.വലിയ നിയമജ്ഞനായ ഒരു വിദ്യാഭ്യാസമന്ത്രിയുടെ കീഴിലാണ് കേരളത്തിന്‌ ഈയൊരു ആഭാസ ചരിത്രം കുറിക്കാൻ യോഗമുണ്ടായത്‌. മൂന്ന് വയസ്സായ കുട്ടിക്ക് ഇംഗ്ലീഷ് അക്ഷരമാലയേ പഠിക്കാവൂ എന്ന് നിർബന്ധമുള്ള നമ്മുടെ പച്ച നാടൻ മലയാളിക്ക് ഈയൊരു ദുര്യോഗം വന്നെങ്കിൽ അതിന്റെ കാരണക്കാരൻ ഒരു പക്ഷെ ഈ മന്ത്രിയായിരിക്കില്ല.


"ജനിച്ച നിമിഷം തൊട്ടെൻ 
                            മകനിഗ്ലീഷ് പഠിക്കണം 
  അതിനാൽ ഭാര്യതൻ പേറങ്ങിഗ്ലണ്ടിൽ 
                             തന്നെയാക്കി ഞാൻ "

എന്നൊരു കവി പാടിയപ്പോൾ ഒരു കവിവാക്യമായി മാത്രം പുച്ചിച്ച കേരള ജനതക്ക് തന്റെ പിഞ്ചു കുഞ്ഞിന്റെ പുഞ്ചിരി മാറാത്ത കാലത്ത് സ്കൂൾ വരാന്തയുടെ മുന്നിൽ ഇന്റർവ്യൂ നടത്താൻ തയ്യാറായി പിതാവിനോടൊപ്പം വരിയിൽ അണിനിരക്കാൻ ഗതികേടുണ്ടായതും ഒരു വേള ഈ മന്ത്രിയുടെ വിവരക്കേട്‌ കൊണ്ടായിരിക്കില്ല. സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിനു നീണ്ട നിര കാണുന്നത് പലപ്പോഴും സ്വകാര്യ സ്കൂളുകളിലെ പ്രവേശനം പരിപൂർണ്ണമായി തീർന്നത് കൊണ്ടാണ്.അത് കൊണ്ട് തന്നെ സ്വകാര്യ സ്കൂളുകളാണ് ഏറെ മികച്ചതെന്ന് തെളിയിക്കപ്പെടുകയാണല്ലോ. സ്വകാര്യ മേഖലയിലെ സാമൂഹ്യ സേവന തൽപ്പരർ നടത്തുന്ന സ്വകാര്യ വിദ്യാലയങ്ങളിൽ പ്രവേശനത്തിന് തിരക്കേറുന്ന ഒരവസരത്തിലാണ് സ്വകാര്യ മേഖല മുഴുവനും തങ്ങളുടെ കുടക്കീഴിലാക്കാമെന്ന് ധരിച്ച് ഇവിടുത്തെ സർക്കാർ ന്യൂനപക്ഷങ്ങൾക്ക്‌ അനുവദിക്കപ്പെട്ട സ്കൂളുകളുടെ അംഗീകാരം നിർത്തി വെച്ചത്. കുട്ടികൾ ഒരിക്കലും നന്നാവരുത് എന്ന നിർബന്ധബുദ്ധി സർക്കാരിനുണ്ട് എന്നല്ലേ ഇത് കൊണ്ട് മനസ്സിലാക്കേണ്ടത്. എന്ത് കൊണ്ട് സർക്കാരിന് നിയമത്തിൽ പറഞ്ഞ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുന്ന സ്വകാര്യ വിദ്യാലയത്തിന് അനുമതി കൊടുത്തു കൂടാ? മത ന്യൂനപക്ഷങ്ങൾ വളരാതിരിക്കാനും അവരെന്നും പിന്നാക്കക്കാരെന്ന് മുദ്ര കുത്തി ഒരുതരം അടിമകളെപ്പോലെ കഴിയണമെന്നാണ് ഉന്നതൻമാരായ തൊഴിലാളിപ്രേമം പ്രസംഗിക്കുന്ന ചില പാർട്ടികളുടെ വ്യാമോഹം. അതിനെതിരെ ഒരു കുട്ടിയുടെ ഭാവിയെ ശോഭനമാക്കാൻ ശ്രമിക്കുന്ന മഹത്തായ കർമ്മം ഏറ്റെടുത്തത് ഒരു മതസ്ഥാപനമോ സ്വകാര്യ വ്യക്തിയോ ആയതിൽ എന്താണ് കുഴപ്പം?

സർക്കാരിന്റെ തൊപ്പിയിലെ പൊൻതൂവൽ ഇത് കൊണ്ട് കൊഴിഞ്ഞ് പോകുമെന്നുള്ള ഭയമാണോ? എന്തായാലും കേരളത്തിൽ അങ്ങോളമിങ്ങോളം ഈ വർഷം ഒന്നാം ക്ലാസിൽ അഞ്ചാം ക്ലാസിൽ എട്ടാം ക്ലാസിൽ സീറ്റ് കിട്ടാൻ വേണ്ടി തേരാ പാരാ ഓടിനടന്ന് രക്ഷിതാക്കൾ ഈ സർക്കാരിനെതിരെ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചാൽ തെറ്റില്ല. ആദർശത്തിന്റെ പേരിൽ വിവരക്കേട്‌ കാണിച്ച വിദ്യാഭ്യാസ മന്ത്രിക്ക് ഇതൊരു ചുട്ട മറുപടിയാകും. വിവരക്കേടിന്റെ ഏറ്റവും വലിയ തെളിവായിരുന്നുവല്ലോ കഴിഞ്ഞ വർഷത്തെ കുട്ടികളുടെ പിഞ്ഞാണത്തിൽ വീഴാതിരുന്ന ഉച്ചക്കഞ്ഞി. പുസ്തകമില്ലാതെ പാസ്സായവർക്ക്‌ സ്കൂളില്ലാതെയും വിജയം വരിക്കാമെന്നു തെളിയിച്ച ഇടത്പക്ഷ സർക്കാരിന് ലില്ലിപ്പൂക്കൾ കൊണ്ട്  ഒരു വലിയ റീത്ത്സമർപ്പിക്കട്ടെ.

Saturday, 3 June 1989

പുതിയ പ്രശ്നങ്ങൾ

പബ്ലിഷ്ഡ്‌ ബൈ  ചന്ദ്രിക ആഴ്ച്ച പ്പതിപ്പ് 1989 ജൂണ്‍ 3,
പ്രി ഡിഗ്രി പഠന കാലത്ത് എഴുതിയ ലേഖനം 

നമ്മുടെ  ഗ്രാമോത്സവങ്ങൾ പഴംപുരാണങ്ങളുടെ പുനരുദ്ധാന ശ്രമങ്ങളുടെ പേരിൽ പാഴായിപ്പോകുകയാണ് പതിവ്. ഗ്രാമങ്ങൾ നഗരവൽക്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്നു എന്നത് നമുക്ക് പുതിയ വൃത്താന്തമല്ല. നമ്മുടെ തോടും കുളങ്ങളും പൂവും പൂക്കൈതയും എന്തിന് നമ്മുടെ കാലാവസ്ഥയടക്കം ഗ്രീഷ്മങ്ങളോടും ശിഷിരങ്ങളോടും വിട പറഞ്ഞ് കൊണ്ടേയിരിക്കുന്നു. പ്രകൃതി ഭംഗികൾ മനുഷ്യരാശിക്ക് വേണ്ടി എത്രയും കനിഞ്ഞിരുന്നു. പുഷ്പ കാലങ്ങൾ നമുക്ക് വേണ്ടി എത്രയും പൂ ചൂടി വരികയും തിരിച്ച് പോകുകയും ചെയ്ത് കൊണ്ടിരുന്നു. നമ്മുടെ വസുന്ധര എന്നും ഫലഭൂയിഷ്ടമായിരുന്നു. വേനലറുതികൾക്ക് പോലും ഗ്രാമീണർക്ക് നേരെ പ്രകൃതി കനിഞ്ഞിരുന്ന കാലമുണ്ടായിരുന്നു. ഇന്നിതാ പക്ഷിക്കൂട്ടങ്ങളില്ല. കള കളാരാവങ്ങൾക്കു പകരം ഫാക്ടറികളുടെ ഹുങ്കാരം. നഗര വീഥികളിൽ നിന്ന് സദാ ഉയരുന്ന ശബ്ദ കോലാഹലങ്ങൾ ! ഗ്രാമങ്ങൾ ഒറ്റപ്പെടുകയാണോ? പഠന കേന്ദ്രങ്ങൾ പറയുന്നു കേരളീയ ഗ്രാമങ്ങൾ എല്ലാം തന്നെ നഗരവൽകൃതമാവാൻ ശ്രമിച്ച് കൊണ്ടിരിക്കയാണ് എന്നത് ശരിയാവാം.

ഗ്രാമങ്ങൾ ഇന്നത്തെ ആധുനിക യുഗത്തിൽ നഗരവൽകൃതമാവുക എത്രയും സ്വാഭാവികമാണ്. എന്നാൽ ഗ്രാമത്തിന്റെ നിഷ്കളങ്കതയും അതിന്റെ മാത്രം മൗലികതയും സംരക്ഷിക്കുക അതിലും എത്രയേറെ പ്രയാസകരവുമാണ്. നിളയുടെ പുരാതനവും ചരിത്രപരവുമായ നദീ തീർത്ഥത്തിനരുകിൽ ഒരു പ്രശസ്ത കവിയുടെ നട്ടെല്ല് ചിതറിത്തെറിച്ചതിന്റെ ശബ്ദം നാം കേട്ടതാണ്. ആ ശബ്ദം നമ്മുടെ ചെവികളിൽ നിന്ന് ഇന്നും മുഴങ്ങിത്തീർന്നിട്ടില്ല.

ഭരണാധികാരികൾക്ക് ഒന്നിനും സമയം പോരാ. ബ്യൂറോക്രസിയാവട്ടെ അതിന്റെ നുകം പേറിക്കൊണ്ടിരിക്കുന്നു. നമ്മുടെ ജീവിതത്തിന്റെ മറ്റു പല മണ്ഡലങ്ങളും ആകസ്മികമൊ അല്ലാതെയോ ചരിത്രത്തിന്റെ ഈ ദുർവിധിക്ക് ദൃക്സാക്ഷിയാണ്. പലപ്പോഴും പ്രശ്നങ്ങൾ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ അതിന്റെ പരിഹാരങ്ങൾ തേടേണ്ടത് സാധാരണ മനുഷ്യർക്ക്‌ തിരിച്ചറിയാൻ കഴിയാത്ത രാഷ്ട്രീയ വ്യവസ്ഥിതിയുടെ അന്തർഗദങ്ങളിലാണ്. മനുഷ്യ സംസ്കാരം പൊതുവെ അതിജീവനസമർത്ഥവും നിലനിൽക്കുന്ന പരിതസ്ഥിതിയോട് മല്ലടിച്ച് കൊണ്ട് തന്നെ മുന്നേറിക്കൊണ്ടിരിക്കുന്നതുമാണെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. 

ഹിറ്റ്ലർ ഒരു ഫാസിസ്റ്റു ആയിരുന്നപ്പോൾ തന്നെ പിന്നീടുള്ള ചരിത്രത്തിൽ അയാളുടെ പതനവും അനിവാര്യമായിരുന്നു. മുസ്സോളിനിയേയോ വർണ്ണ വെറിയൻ ബോത്തോ ഭരണകൂടത്തിനേയോ നാം മറന്ന് പോകേണ്ടതില്ല.നിക്കരാഗ്വയുടെ ചരിത്രം നാം മറക്കുന്നില്ല. എങ്കിലും പാക്കിസ്ഥാൻ അതിന്റെ മൗലികമായ അർത്ഥത്തിൽ ഇന്ത്യാ ഉപഭൂകണ്ഡത്തിനോട് അടുക്കാൻ ശ്രമിക്കുന്നുണ്ട് എന്നത് എത്രയും ആശാവഹമാണ്‌.. 

ചരിത്രവും ആനുകാലികസംഭവങ്ങളുടെ പ്രസക്തിയും കൂട്ടിക്കുഴക്കുമ്പോൾ നാം ചെന്ന് ചാടുന്ന ചില പടു കുഴികളുണ്ട്. അത് മനുഷ്യത്ത്വവിരുദ്ധമാവാതിരിക്കാൻ ശ്രമിക്കേണ്ടത് നാം തന്നെയാവുന്നു. രാഷ്ട്രീയ വ്യവസ്ഥിതി മാറി മാറി വന്ന് കൊണ്ടിരിക്കുമ്പോഴും ഒരു ജനത സംരക്ഷിച്ച് പോരുന്ന ചില ജീവിത മാർഗ്ഗങ്ങളുണ്ട്. എത്രയും മൗലികവും സത്യസന്ധവുമാണത്. അതൊന്നും തിരിച്ചറിയപ്പെടാതെ പോവുന്നത് കക്ഷി രാഷ്ട്രീയത്തിന്റെ ദുർവ്യാഖ്യാനങ്ങളുടെ ഫലമാവാം. 

നമുക്ക് വേണ്ടത് സമഗ്രമായ മനുഷ്യ ചേതനയുടെ ഏകാഗ്രതയാണ്. വിഘടനത്തിലൂടെയല്ല ഐക രൂപത്തിലൂടെ മാത്രമേ അത് നേടാൻ കഴിയൂ എന്ന് ഓരോ ഭാരതീയനും തിരിച്ചറിയേണ്ടതുണ്ട്. ചിലപ്പോൾ അത് ഒരു സമരമാർഗ്ഗത്തിലൂടെയാവാം ഉന്നയിക്കപ്പെടുന്നത്. അല്ലെങ്കിൽ അവന്റെ ജീവിതത്തിന്റെ പരിപൂർണ്ണമായ നിശ്ശബ്ദതയിലൂടെ ...ഏതുമാവട്ടെ, നാം മനുഷ്യ നന്മക്ക് വേണ്ടി കൈ നീട്ടുന്നു. അത് മാതാധിപത്യത്തിന്റെയോ, മത നിരാസത്തിന്റേയോ  വഴിയിലൂടെയാവുന്നതിനെക്കാൾ ഉത്തമം മതേതര ജനാധിപത്യത്തിന്റെ കൈവഴിയിലൂടെ കരഗതമാക്കുന്നതായിരിക്കും നമുക്ക് നല്ലത്.. പ്രശ്നം മനുഷ്യ നന്മയാകുന്നു.

Saturday, 8 April 1989

ബോധന വ്യവസ്ഥയുടെ അതിർവരമ്പുകൾ

എന്റെ ആദ്യ ലേഖനം....പബ്ലിഷ്ഡ്‌  ചന്ദിക ആഴ്ചപ്പതിപ്പ് ഏപ്രിൽ 8, 1989  


നമ്മുടെ വിദ്യാഭ്യാസ മേഖല, ആരെന്ത് പറഞ്ഞാലും ഇന്നും അനിശ്ചിതവും അതിലേറെ അസ്വസ്ഥതകളും നിറഞ്ഞതാണ്‌. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് കുട്ടികൾ പുറത്തെത്തുന്നു. എങ്ങിനെയെങ്കിലും ഉപരി വിദ്യാഭ്യാസവും നടത്തുന്നവരുണ്ട്‌. ഉപരി വിദ്യാഭ്യാസം നേടാൻ സർക്കാർ അനുവദിച്ച കോളേജിൽ തന്നെ ഇന്ന് പഠിക്കണം എന്നില്ല. അധ്യയന കേന്ദ്രങ്ങൾ അത്രയേറെയാണ്. അത് നടത്തുന്നവർ നമ്മുടെ കുട്ടികളെ പഠിപ്പിച്ച് പുറത്തേക്കയക്കുന്നുണ്ടാവാം. എന്നാൽ ഭദ്രമായ ഒരു സാമൂഹ്യ വ്യവസ്ഥിതിക്ക് ഈ അധ്യയന സംബ്രദായം എത്ര മാത്രം ഉപകരിക്കുന്നുണ്ട് എന്നതാണ് കാതലായ പ്രശ്നം.

നമ്മുടെ വിദ്യാഭ്യാസ വിചക്ഷണൻമാരോ ഭരണകൂടത്തിന്റെ നേതൃത്ത്വമോ പ്രശ്നത്തിന്റെ കാതലായ വശങ്ങളിലേക്ക് ഇന്ന് വരെ കടന്നിട്ടുണ്ട് എന്ന് പറയാനാവില്ല.ഉള്ളിലെ രോഗത്തിന് പുറമെ മരുന്ന് പുരട്ടുന്നത് പോലെ താൽക്കാലികമായ ചില പരിഷ്കാര സമീപനങ്ങൾ മാറി മാറി വരുന്ന ഭരണകൂടങ്ങൾ  നിർവ്വഹിച്ച് പോരുന്നുണ്ട്. എന്നാൽ നമ്മുടെ ഇന്നത്തെ മൊത്തം സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുമ്പോൾ അത് എത്രയും സ്വാഭാവികവും ലളിതവൽകൃതവുമായ ഒരു സമീപനരീതിയായ് മാതമെ കാണാൻ കഴിയൂ.

യഥാർത്ഥത്തിൽ ഒരു വിപുലമായ സമുദായത്തിന്റെ കെട്ടുപിണഞ്ഞ് കിടക്കുന്ന ഒട്ടനവധി ജീവിതപ്രശ്നങ്ങളെ വിശകലനം ചെയ്ത് കൊണ്ട് വേണം വിദ്യാഭ്യാസം എന്ന സാമൂഹ്യസംബ്രദായത്തെ വിലയിരുത്താൻ. അത് ഒറ്റപ്പെട്ട് നില നിൽക്കുന്ന ഒരു യാഥാർത്ത്യമല്ല. പട്ടിണി പരിഹരിക്കാൻ മുദ്രാവാക്യം മുഴക്കുക എന്ന് പറയുന്ന ഏക പക്ഷീയവും വസ്തുതാവിരുദ്ധവും നിരുത്തരവാദപരവുമായ ഒരു നിലപാടിൽ നിന്ന് കാണുമ്പോൾ  മാത്രമാണ് ഇത് ന്യായീകരിക്കപ്പെടുന്നത്.ഇങ്ങിനെ അസത്യാത്മകവും ജന വിരുദ്ധവുമായി നമുക്ക് പറയുവാനോ അതുമല്ലെങ്കിൽ വെളിപ്പെടുത്തുവാനോ സാധിച്ചെന്നിരിക്കും. എന്നാൽ നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഗുരുതരമായ അവസ്ഥാ വിശേഷത്തിന് ഈ വിശകലന രീതി തെല്ല് പോലും പരിഹാര മാവുന്നില്ല.

 ഒരു കുഞ്ഞ് പിറക്കുമ്പോൾ അവൻ ഡോക്ടറോ എഞ്ചിനീയറോ ആയിത്തീരണമെന്ന് ഒരു പിതാവ് തീരുമാനിക്കുന്നത് എന്ത് കൊണ്ടാണെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാൽ അതിനപ്പുറത്ത് ദുരിത ലക്ഷങ്ങൾ സ്ഥാനമാനങ്ങളോ അതിന്റെ സൗഭാഗ്യങ്ങളോ ഇല്ലാതെ നിത്യ ദുരന്തങ്ങളിലേക്ക് നിപതിച്ച് കൊണ്ടിരിക്കുന്നത് കാണാതിരിക്കുക നമ്മുടെ എത്രയും സാധാരണമായ ഒരാചാരമായിത്തന്നെ ഇന്ന് തീർന്നിട്ടുണ്ട്. നാം എവിടെ നിന്ന് കൊണ്ട് എന്തിനെക്കുറിച്ച് സംസാരിക്കുന്നു എന്നതാണ് പ്രശ്നം. മതത്തെക്കുറിച്ചായാലോ, നമ്മുടെത്തന്നെ സാംസ്കാരിക വിനിമയത്തെക്കുറിച്ചായാലോ ഈ പൊതു ദണ്ഡമാണ്‌ പ്രസക്തം.


ആയതിനാൽ വിദ്യാഭ്യാസം എന്നാ നമ്മുടെ സാമൂഹ്യ സാംസ്കാരിക പ്രശ്നത്തെ സമുദായ നിർമുക്തമായികാണുക യാഥാർത്ഥ്യങ്ങളെ തെറ്റിദ്ധരിക്കലാവും. ദൈനംദിന വർത്തമാനങ്ങളിൽ നാം പറഞ്ഞ് തീർക്കുന്ന പഠിപ്പും പഠിപ്പുകെടുമെല്ലാം യഥാർത്ഥ ബോധന സമ്പ്രദായമാണെന്ന് മനസ്സിലാക്കാൻ നമ്മുടെ നീതി നിയമങ്ങൾക്ക് ഇനിയും കാലം വൈകിയേക്കും. നിലനിന്ന് പോരുന്നതിനെ അടുത്ത തലമുറയിലേക്ക് കൂടി പകർത്തിക്കാട്ടുക വളരെ എളുപ്പമാണ്. എന്നാൽ ഒന്നിനെ പൊളിച്ചെഴുതുക ഒരു വ്യക്തിയുടേയോ സമുദായത്തിന്റെ തന്നെയോ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. അത് വിലയിരുത്തേണ്ടതുംവിശദീകരിക്കപ്പെടേണ്ടതും മൊത്തം മനുഷ്യന്റെ ജീവിത നിലവാരത്തെ ആശ്രയിച്ചാണ്താനും. അല്ലാതെ കുട്ടികൾക്ക് ഉച്ചക്കഞ്ഞി കൊടുത്തത് കൊണ്ടോ പാഠപുസ്തകങ്ങൾ സൗജന്യമാക്കുന്നത് കൊണ്ടോ അടിസ്ഥാനപരമായി നില നിന്ന് കൊണ്ടിരിക്കുന്ന വൈരുധ്യങ്ങൾ പരിഹരിക്കാനാവില്ല.

ആയതിനാൽ കേവലമായ ചില പരിഷ്കാര നിർദ്ദേശങ്ങൾ ഉന്നയിക്കുകയുമല്ല നമ്മുടെ ലക്ഷ്യം. വസ്തുതകളെ പഠിക്കുകയും അത് ജീവിതത്തിലേക്ക് പകർത്തുകയും അങ്ങിനെ പുതിയ ജീവിതാന്ത്യത്തിൽ സത്യത്തെ സ്വാംശീകരിക്കുകയുമാണ് വേണ്ടത്. അല്ലെങ്കിൽ ഇനിയുമിനിയും ഇത്തരം അധരവ്യായാമങ്ങൾ കൊണ്ട് അന്തരീക്ഷം മനിലമാക്കാമെന്നല്ലാതെ മറ്റൊന്നും നേടുവാനാവില്ല. അധികാരം എന്തിനു വേണ്ടി  നില കൊള്ളുന്നു എന്നതാണ് വിദ്യാഭ്യാസരംഗത്തെ അഭിമുഖീകരിക്കുന്ന മൗലികമായ പ്രശ്നം. അതിന്റെ പിന്പുറ കാഴ്ചയാണ് നാം പ്രാഥമികമായി കാണേണ്ടതും വിലയിരുത്തേണ്ടതും. അശരീരികൾക്ക് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ വചനങ്ങളുടെ സ്വരങ്ങളില്ലല്ലോ ! ...

ആയതിനാൽ അധികാര വ്യാമോഹങ്ങളുടെ ധൂമികാവൃതമായ അന്തരീക്ഷത്തിൽ നിന്ന് വിമുക്തമാക്കപ്പെടുമ്പോഴല്ലാതെ വിദ്യാഭ്യാസരംഗം അതിന്റെ നീതി ബോധം കൈവരിക്കുകയോ അതൊരു സാമൂഹ്യ യാഥാർത്ഥ്യമായിത്തീരുകയോ ചെയ്യില്ല എന്നത് നമുക്ക് വളരെ ധൈഷണികമായിത്തന്നെ വിശ്വസിക്കാവുന്ന വസ്തുതയാണ്.