Saturday 8 April 1989

ബോധന വ്യവസ്ഥയുടെ അതിർവരമ്പുകൾ

എന്റെ ആദ്യ ലേഖനം....പബ്ലിഷ്ഡ്‌  ചന്ദിക ആഴ്ചപ്പതിപ്പ് ഏപ്രിൽ 8, 1989  


നമ്മുടെ വിദ്യാഭ്യാസ മേഖല, ആരെന്ത് പറഞ്ഞാലും ഇന്നും അനിശ്ചിതവും അതിലേറെ അസ്വസ്ഥതകളും നിറഞ്ഞതാണ്‌. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് കുട്ടികൾ പുറത്തെത്തുന്നു. എങ്ങിനെയെങ്കിലും ഉപരി വിദ്യാഭ്യാസവും നടത്തുന്നവരുണ്ട്‌. ഉപരി വിദ്യാഭ്യാസം നേടാൻ സർക്കാർ അനുവദിച്ച കോളേജിൽ തന്നെ ഇന്ന് പഠിക്കണം എന്നില്ല. അധ്യയന കേന്ദ്രങ്ങൾ അത്രയേറെയാണ്. അത് നടത്തുന്നവർ നമ്മുടെ കുട്ടികളെ പഠിപ്പിച്ച് പുറത്തേക്കയക്കുന്നുണ്ടാവാം. എന്നാൽ ഭദ്രമായ ഒരു സാമൂഹ്യ വ്യവസ്ഥിതിക്ക് ഈ അധ്യയന സംബ്രദായം എത്ര മാത്രം ഉപകരിക്കുന്നുണ്ട് എന്നതാണ് കാതലായ പ്രശ്നം.

നമ്മുടെ വിദ്യാഭ്യാസ വിചക്ഷണൻമാരോ ഭരണകൂടത്തിന്റെ നേതൃത്ത്വമോ പ്രശ്നത്തിന്റെ കാതലായ വശങ്ങളിലേക്ക് ഇന്ന് വരെ കടന്നിട്ടുണ്ട് എന്ന് പറയാനാവില്ല.ഉള്ളിലെ രോഗത്തിന് പുറമെ മരുന്ന് പുരട്ടുന്നത് പോലെ താൽക്കാലികമായ ചില പരിഷ്കാര സമീപനങ്ങൾ മാറി മാറി വരുന്ന ഭരണകൂടങ്ങൾ  നിർവ്വഹിച്ച് പോരുന്നുണ്ട്. എന്നാൽ നമ്മുടെ ഇന്നത്തെ മൊത്തം സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുമ്പോൾ അത് എത്രയും സ്വാഭാവികവും ലളിതവൽകൃതവുമായ ഒരു സമീപനരീതിയായ് മാതമെ കാണാൻ കഴിയൂ.

യഥാർത്ഥത്തിൽ ഒരു വിപുലമായ സമുദായത്തിന്റെ കെട്ടുപിണഞ്ഞ് കിടക്കുന്ന ഒട്ടനവധി ജീവിതപ്രശ്നങ്ങളെ വിശകലനം ചെയ്ത് കൊണ്ട് വേണം വിദ്യാഭ്യാസം എന്ന സാമൂഹ്യസംബ്രദായത്തെ വിലയിരുത്താൻ. അത് ഒറ്റപ്പെട്ട് നില നിൽക്കുന്ന ഒരു യാഥാർത്ത്യമല്ല. പട്ടിണി പരിഹരിക്കാൻ മുദ്രാവാക്യം മുഴക്കുക എന്ന് പറയുന്ന ഏക പക്ഷീയവും വസ്തുതാവിരുദ്ധവും നിരുത്തരവാദപരവുമായ ഒരു നിലപാടിൽ നിന്ന് കാണുമ്പോൾ  മാത്രമാണ് ഇത് ന്യായീകരിക്കപ്പെടുന്നത്.ഇങ്ങിനെ അസത്യാത്മകവും ജന വിരുദ്ധവുമായി നമുക്ക് പറയുവാനോ അതുമല്ലെങ്കിൽ വെളിപ്പെടുത്തുവാനോ സാധിച്ചെന്നിരിക്കും. എന്നാൽ നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഗുരുതരമായ അവസ്ഥാ വിശേഷത്തിന് ഈ വിശകലന രീതി തെല്ല് പോലും പരിഹാര മാവുന്നില്ല.

 ഒരു കുഞ്ഞ് പിറക്കുമ്പോൾ അവൻ ഡോക്ടറോ എഞ്ചിനീയറോ ആയിത്തീരണമെന്ന് ഒരു പിതാവ് തീരുമാനിക്കുന്നത് എന്ത് കൊണ്ടാണെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാൽ അതിനപ്പുറത്ത് ദുരിത ലക്ഷങ്ങൾ സ്ഥാനമാനങ്ങളോ അതിന്റെ സൗഭാഗ്യങ്ങളോ ഇല്ലാതെ നിത്യ ദുരന്തങ്ങളിലേക്ക് നിപതിച്ച് കൊണ്ടിരിക്കുന്നത് കാണാതിരിക്കുക നമ്മുടെ എത്രയും സാധാരണമായ ഒരാചാരമായിത്തന്നെ ഇന്ന് തീർന്നിട്ടുണ്ട്. നാം എവിടെ നിന്ന് കൊണ്ട് എന്തിനെക്കുറിച്ച് സംസാരിക്കുന്നു എന്നതാണ് പ്രശ്നം. മതത്തെക്കുറിച്ചായാലോ, നമ്മുടെത്തന്നെ സാംസ്കാരിക വിനിമയത്തെക്കുറിച്ചായാലോ ഈ പൊതു ദണ്ഡമാണ്‌ പ്രസക്തം.


ആയതിനാൽ വിദ്യാഭ്യാസം എന്നാ നമ്മുടെ സാമൂഹ്യ സാംസ്കാരിക പ്രശ്നത്തെ സമുദായ നിർമുക്തമായികാണുക യാഥാർത്ഥ്യങ്ങളെ തെറ്റിദ്ധരിക്കലാവും. ദൈനംദിന വർത്തമാനങ്ങളിൽ നാം പറഞ്ഞ് തീർക്കുന്ന പഠിപ്പും പഠിപ്പുകെടുമെല്ലാം യഥാർത്ഥ ബോധന സമ്പ്രദായമാണെന്ന് മനസ്സിലാക്കാൻ നമ്മുടെ നീതി നിയമങ്ങൾക്ക് ഇനിയും കാലം വൈകിയേക്കും. നിലനിന്ന് പോരുന്നതിനെ അടുത്ത തലമുറയിലേക്ക് കൂടി പകർത്തിക്കാട്ടുക വളരെ എളുപ്പമാണ്. എന്നാൽ ഒന്നിനെ പൊളിച്ചെഴുതുക ഒരു വ്യക്തിയുടേയോ സമുദായത്തിന്റെ തന്നെയോ സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. അത് വിലയിരുത്തേണ്ടതുംവിശദീകരിക്കപ്പെടേണ്ടതും മൊത്തം മനുഷ്യന്റെ ജീവിത നിലവാരത്തെ ആശ്രയിച്ചാണ്താനും. അല്ലാതെ കുട്ടികൾക്ക് ഉച്ചക്കഞ്ഞി കൊടുത്തത് കൊണ്ടോ പാഠപുസ്തകങ്ങൾ സൗജന്യമാക്കുന്നത് കൊണ്ടോ അടിസ്ഥാനപരമായി നില നിന്ന് കൊണ്ടിരിക്കുന്ന വൈരുധ്യങ്ങൾ പരിഹരിക്കാനാവില്ല.

ആയതിനാൽ കേവലമായ ചില പരിഷ്കാര നിർദ്ദേശങ്ങൾ ഉന്നയിക്കുകയുമല്ല നമ്മുടെ ലക്ഷ്യം. വസ്തുതകളെ പഠിക്കുകയും അത് ജീവിതത്തിലേക്ക് പകർത്തുകയും അങ്ങിനെ പുതിയ ജീവിതാന്ത്യത്തിൽ സത്യത്തെ സ്വാംശീകരിക്കുകയുമാണ് വേണ്ടത്. അല്ലെങ്കിൽ ഇനിയുമിനിയും ഇത്തരം അധരവ്യായാമങ്ങൾ കൊണ്ട് അന്തരീക്ഷം മനിലമാക്കാമെന്നല്ലാതെ മറ്റൊന്നും നേടുവാനാവില്ല. അധികാരം എന്തിനു വേണ്ടി  നില കൊള്ളുന്നു എന്നതാണ് വിദ്യാഭ്യാസരംഗത്തെ അഭിമുഖീകരിക്കുന്ന മൗലികമായ പ്രശ്നം. അതിന്റെ പിന്പുറ കാഴ്ചയാണ് നാം പ്രാഥമികമായി കാണേണ്ടതും വിലയിരുത്തേണ്ടതും. അശരീരികൾക്ക് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ വചനങ്ങളുടെ സ്വരങ്ങളില്ലല്ലോ ! ...

ആയതിനാൽ അധികാര വ്യാമോഹങ്ങളുടെ ധൂമികാവൃതമായ അന്തരീക്ഷത്തിൽ നിന്ന് വിമുക്തമാക്കപ്പെടുമ്പോഴല്ലാതെ വിദ്യാഭ്യാസരംഗം അതിന്റെ നീതി ബോധം കൈവരിക്കുകയോ അതൊരു സാമൂഹ്യ യാഥാർത്ഥ്യമായിത്തീരുകയോ ചെയ്യില്ല എന്നത് നമുക്ക് വളരെ ധൈഷണികമായിത്തന്നെ വിശ്വസിക്കാവുന്ന വസ്തുതയാണ്.