Monday 20 May 1991

മുസ്ലിംലീഗ്‌ സംസ്ഥാനങ്ങളിലൂടെ.....6

ഉത്തര്‍പ്രദേശ്‌. മുസ്ലിംവോട്ടുകള്‍ സ്വന്തമാക്കാന്‍.....

(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 1991 മെയ്‌.20 20 തിങ്കള്‍)

1991 ലെ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിംലീഗ്‌ സാന്നിദ്ധ്യവും നിലപാടുകളും വിശദമാക്കിക്കൊണ്ട്‌ ചന്ദ്രികക്ക്‌ വേണ്ടി തയ്യാറാക്കിയ ലേഖന പരമ്പര. ഇത്‌ വായിക്കുന്നവര്‍ അവരുടെ ബോധമണ്ഡലം 21 വര്‍ഷം പിറകോട്ടേക്കാക്കാന്‍ മറക്കരുത്‌.....   

പതിനഞ്ചര ശതമാനത്തോളം മുസ്ലിംവോട്ടുകളുള്ള ഉത്തര്‍പ്രദേശ്‌ ഭാവി പ്രധാനമന്ത്രിമാര്‍ മത്സരിക്കുന്ന ഒരു സംസ്ഥാനമാണ്‌. ഇന്ത്യ ആര്‌ ഭരിക്കുമെന്ന്‌ തീരുമാനിക്കാനുള്ള അവകാശം ഒരു പക്ഷെ ഈ സംസ്ഥാനത്തിനായിരിക്കും. സീറ്റുകളുടെ ബാഹുല്യം അത്രയേറെയാണ്‌. രാജ്യത്തെ പ്രധാന ദേശീയ കക്ഷികളുടെ ഏറ്റവും പ്രഗത്ഭരായ നേതാക്കള്‍ മത്സരിക്കുന്ന ഒരു സംസ്ഥാനം എന്നതല്ല രസകരം. രാജ്യത്തെ ഏറ്റവും വലിയ ക്രിമിനല്‍ കുറ്റവാളികളും ചെമ്പല്‍ കൊള്ളക്കാരും തെരെഞ്ഞെടുപ്പ്‌ ഗോദയില്‍ ഒരു കൈ നോക്കാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നതാണ്‌ ഇവിടെ രസകരം.

അത്യന്തം പ്രയാസപ്പെട്ടാണ് ഉത്തരേന്ത്യയില്‍ മുസ്ലിംലീഗുണ്ടാക്കാനുള്ള ദൗത്യം ഖായിദെമില്ലത്തും സേട്ട് സാഹിബും ഏറ്റെടുത്തത്. 1948 ലെ രൂപീകരണ കണ്‍വെന്‍ഷനില്‍ വിരലിലെണ്ണാവുന്നവരെ ഉത്തരേന്ത്യയില്‍ നിന്നും പങ്കെടുത്തുള്ളൂ. 1967 ല്‍ ഡോ. അബ്ദുള്‍ ജലീല്‍ ഫരീദിയുടെ നേതൃത്വത്തില്‍ മുസ്ലിം മജ്‌ലിസ് രൂപീകൃതമായത് മുസ്ലിംലീഗിന്‍റെ യു.പിയിലേക്കുള്ള ആഗമനത്തിനു ആക്കം കൂട്ടി. മജ്‌ലിസ് സ്ഥാപകനായ ഡോ. ഫരീദിയുമായി ഖായിദെമില്ലത്തിനും സേട്ട്‌  സാഹിബിനും ഉണ്ടായിരുന്ന അഗാധമായ സുഹൃത് ബന്ധം യു.പി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ലീഗ് നേതാക്കള്‍ക്ക് അവസരമൊരുക്കി. 1967 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മജ്‌ലിസിനു വേണ്ടി ലീഗ് നേതാക്കള്‍ സംസ്ഥാനമെങ്ങും പര്യടനം നടത്തിയത് ഉത്തരേന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ വലിയ സ്വാധീനം സൃഷ്ടിച്ചു.   തെരഞ്ഞെടുപ്പില്‍ മജ്‌ലിസിനു തിളക്കമാര്‍ന്ന വിജയമാണുണ്ടായത്. അഭൂതപൂര്‍വ്വമായ ഈ വിജയം ലീഗ് നേതാക്കളുടെ മികവിന്‍റെ പ്രതിഫലനമാനെന്നും, ആയതിനാല്‍ മുസ്ലിം മജ്‌ലിസ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗില്‍ ലയിച്ചു ചേരണമെന്ന അഭിപ്രായവുമായി മജ്‌ലിസിലെ യുവ നേതാക്കളായ ശമീം അഹമ്മദ്‌ ഖാന്‍, ബഷീര്‍ അഹമ്മദ്‌ ഖാന്‍, മുഹമ്മദ്‌ സുലൈമാന്‍ തുടങ്ങിയവര്‍ രംഗത്ത് വരികയും എന്നാല്‍ ഡോ. അബ്ദുള്‍ ജലീല്‍ ഫരീദി അത് നിരാകരിക്കുകയും ചെയ്തതോടെ മുസ്ലിം മജ്‌ലിസ് പിളരുകയും 1969 ല്‍ മീററ്റ് കേന്ദ്രമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് യു.പിയില്‍ പിറവിയെടുക്കുകയും ചെയ്തു. 1971 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളിലേക്ക് ഒറ്റയ്ക്ക് കന്നിയങ്കത്തിനിറങ്ങി ഗണ്യമായ വോട്ടുകള്‍ നേടി യു.പി രാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമറിയിച്ചു. എന്നാല്‍ കോണ്ഗ്രസ്സിന്‍റെ പിന്തുണയുണ്ടായിട്ടും മജ്‌ലിസിന് കനത്ത പരാജയമാണുണ്ടായത്. 1974 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍  ഒറ്റയ്ക്ക്  51 സീറ്റുകളിലേക്ക് മത്സരിച്ച മുസ്ലിം ലീഗിന്‍റെ പ്രചാരണത്തിന് കേരളത്തില്‍ നിന്നുള്ള സി.എച്ച്. മുഹമ്മദ്‌ കോയ സാഹിബും എത്തിയത് എങ്ങും ആവേശമുളവാക്കി. ഫിറോസാബാദ് മണ്ഡലത്തില്‍ മുസ്ലിംലീഗ് പ്രതിനിധി വിജയിച്ച് ആദ്യമായി യു.പി നിയമസഭയിലെത്തി. പത്തോളം സീറ്റുകളില്‍ തുച്ചമായ വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്തെത്തി. വെറും 85 വോട്ടുകള്‍ക്കാണ് മുറാദാബാദ് സീറ്റ്‌ ലീഗിന് നഷ്ടമായത്. മുസ്ലിം ലീഗിന്‍റെ ശക്തമായ മുന്നേറ്റത്തില്‍ 26 സീറ്റുകളാണ് കൊണ്ഗ്രസ്സിനു നഷ്ടമായതെന്ന് യു.പി മുഖ്യമന്ത്രിയും കോണ്ഗ്രസ് നേതാവുമായ എച്.എന്‍.ബഹുഗുണ തുറന്നു പ്രസ്താവിക്കുകയുണ്ടായി.


സംസ്ഥാനത്തെ മുസ്ലിംവോട്ടുകള്‍ സ്വന്തമാക്കാന്‍ മിക്ക കക്ഷികളും പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. ചരിത്രപരമായ കാരണത്താലും അശാസ്‌ത്രീയമായ മണ്‌ഡലങ്ങളുടെ വിഭജനത്താലും, ശ്രദ്ധിക്കപ്പെടാന്‍ കഴിയാതെ പോയ ഒരു പ്രസ്ഥാനമായാണ്‌ മുസ്ലിംലീഗിനെ ഉത്തരേന്ത്യന്‍ പത്രങ്ങള്‍ വിശേഷിപ്പിക്കുന്നത്‌119741974 ല്‍ ഒറ്റക്ക്‌ മത്സരിച്ച്‌ ഒരു സീറ്റ്‌ കരസ്ഥമാക്കിയതോടെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച്‌ ഈ പ്രസ്ഥാനത്തെ നശിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. ശത്രുക്കളുടെ എണ്ണം വര്‍ദ്ധിച്ചാലുണ്ടാവുന്ന സ്വാഭാവിക ക്ഷീണം ഈ പ്രസ്ഥാനത്തിന്‌ അവിടെ പേറേണ്ടി വന്നിട്ടുണ്ട്‌. ഇടക്കാലത്ത്‌ സമുദായത്തെ വിറ്റ്‌ കാശാക്കാന്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലിരിക്കുന്ന ചില ആളുകള്‍ തന്നെ ശ്രമിക്കുകയുണ്ടായി. ഇത്തരം വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ അഖിലേന്ത്യാ നേതൃത്വത്തിന്‍റെ  ശ്രദ്ധയില്‍ പെട്ടപ്പോള്‍ പ്രസ്ഥാനത്തെ ശുദ്ധീകരിക്കുന്നതിന്‌ വേണ്ടി ആവശ്യമായ ചില നേതൃമാറ്റങ്ങള്‍ അവിടെ നടത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അന്നത്തെ സംസ്ഥാന നേതാക്കളായിരുന്ന പ്രസിഡണ്ട്‌ ഷമീം അഹമ്മദ്‌ ഖാനേയും സെക്രട്ടറി ബഷീര്‍ അഹമ്മദ്‌ ഖാനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയുണ്ടായി. (ഇവര്‍ പിന്നീട്‌ ജനതാദളിലും ഇന്‍സാഫ്‌ പാര്‍ട്ടിയിലും ചേരുകയുണ്ടായി) പിന്നീട്‌ പ്രസിഡണ്ട്‌ സ്ഥാനത്തേക്ക്‌ അവരോധിതനായ അലീഗര്‍ മുസ്ലിം സര്‍വ്വകലാശാലയില്‍ ചരിത്ര വിഭാഗം തലവനായ പ്രൊഫ. മുഹമ്മദ്‌ സുലൈമാന്‍ സാഹിബും, ജ.സെക്രട്ടറി സ്ഥാനത്തേക്ക്‌ നിയമിതനായ മുഹമ്മദ്‌ യാസീന്‍ അന്‍സാരി സാഹിബും സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്ത്വം ഏറ്റെടുത്തു.



ഖായിദേമില്ലത്തിന്റെ കാലം മുതല്‍ അവിടെ ആര്‍ജ്ജിച്ചിരുന്ന സര്‍വ്വ ശക്തിയും വൃഥാവിലായ ശേഷമുള്ള ഒരു രണ്ടാം പിച്ച വെപ്പായിരുന്നു യഥാര്‍ത്ഥത്തില്‍ മുസ്ലിംലീഗിന്നവിടെ. രാഷ്‌ട്രീയ സാംസ്‌കാരിക ആത്മീയ വിദ്യാഭ്യാസ മണ്‌ഡലങ്ങളില്‍ പ്രശസ്‌തരായ ഈ ഉജ്ജ്വല വ്യക്തിത്ത്വങ്ങളുടെ നേതൃത്ത്വത്തിന്‍ കീഴില്‍ മുസ്ലിംലീഗ്‌ സംഘടന വീണ്ടും ശക്തമായി ഉത്തരേന്ത്യന്‍ രാഷ്‌ടീയത്തില്‍ പുനപ്രവേശിക്കുകയായിരുന്നു. ആദ്യപടിയായി ചരിത്ര നഗരമായ മീററ്റില്‍ നിന്നും 'ചായ്‌' എന്ന പേരില്‍ ഒരു ഉര്‍ദു ദിനപത്രം പാര്‍ട്ടി സ്വന്തമായി അവിടെ പുറത്തിറക്കി രാഷ്‌ട്രീയ ബോധവല്‍ക്കരണത്തിന്‌ തുടക്കം കുറിച്ചിട്ടുണ്ട്‌. വര്‍ഗ്ഗീയ ലഹളകള്‍ അടിക്കടി ഉണ്ടാകാറുള്ള ഒരു സംസ്ഥാനമായത്‌ കൊണ്ട്‌ ഈ ലഹളകള്‍ക്കടിപ്പെട്ട്‌ ജീവിക്കുന്ന ഒരു സമൂഹത്തിന്‌ നേതൃത്ത്വം കൊടുക്കുക എന്നത്‌ ഏറെ സാഹസിക പ്രവൃത്തിയാണ്‌......................... ലഹളകള്‍ക്കിരയാകുന്നവര്‍ക്ക്‌ വേണ്ടി ആശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ട ഉത്തരവാദിത്ത്വമുള്ളതിനാല്‍ പാര്‍ട്ടി ഫണ്ടിലെ സിംഹഭാഗവും അതിന്‌ വേണ്ടി ചിലവിടേണ്ടി വരുന്നു. പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ വന്‍കിട വ്യവസായികള്‍ മറ്റ്‌ കക്ഷികള്‍ക്ക്‌ കോടികള്‍ വാരിക്കോരി നല്‍കുമ്പോല്‍ എല്ലാവരാലും അകറ്റി നിര്‍ത്തപ്പെടുന്ന മുസ്ലിംലീഗിന്‌ അവരോടൊപ്പം പിടിച്ച്‌ നില്‍ക്കാന്‍ സാധിക്കുന്നില്ല. പാര്‍ട്ടിയില്‍ അണി നിരന്ന സാധാരണക്കാരായ സംവേദന നിറഞ്ഞ ഹൃദയങ്ങളും സേവനസന്നദ്ധമായ കൈകളും മാത്രമെ പ്രസ്ഥാനത്തിന്‌ ഇപ്പോള്‍ അവിടെ സന്തമായുള്ളൂ.



കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടക്ക്‌ സംസ്ഥാനത്ത്‌ നടന്ന മുന്‍സിപ്പല്‍-കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പുകളില്‍ മുസ്ലിംലീഗ്‌ നിരവധി കോര്‍പറേഷന്‍ സീറ്റുകളും മുന്‍സിപ്പല്‍ സീറ്റുകളും നേടിയത്‌ ഏവരേയും അത്ഭുതപ്പെടുത്തുകയുണ്ടായി. ഒരു വേള മീററ്റ്‌ കോര്‍പറേഷന്റെ മേയര്‍ സ്ഥാനമടക്കമുള്ള ഭരണസാരഥ്യം വരെ മുസ്ലിംലീഗിന്റെ കൈകളിലായത്‌ പാര്‍ട്ടിയുടെ വേഗതയാര്‍ന്ന മുന്നേറ്റമായി രാഷ്‌ട്രീയ നിരീക്ഷകര്‍ വ്യാഖ്യാനിച്ചു. മുസ്ലിംലീഗിന്റെ മീററ്റ്‌ ഡിസ്‌ട്രിക്‌റ്റ്‌ പ്രസിഡണ്ടു കൂടിയായ യുവ നേതാവ്‌ മുഹമ്മദ്‌ അഷ്‌റഫ്‌ അങ്ങിനെ സ്വതന്ത്ര്യത്തിന്‌ ശേഷമുള്ള ഉത്തരേന്ത്യയിലെ ആദ്യത്തെ മുസ്ലിംലീഗ്‌ മേയര്‍ എന്ന ചരിത്രവും അവിടെ സൃഷ്‌ടിച്ചു. അലഹബാദ്‌, മുറാദാബാദ്‌, കാണ്‍പൂര്‍, മീററ്റ്‌, ഗാസിയാബാദ്‌ തുടങ്ങിയ കോര്‍പ്പറേഷനുകളില്‍ നിരവധി കൗണ്‍സിലര്‍മാരെ സൃഷ്‌ടിക്കാന്‍ മുസ്ലിംലീഗിന്‌ സാധിച്ചത്‌ വലിയ ഒരു നേട്ടവും പ്രതാപകാലത്തേക്കുള്ള ഒരു ചെറിയ തിരിച്ച്‌ വരവുമായി വ്യാഖ്യാനിക്കാം.



കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇരുപത്തി മൂന്നോളം മണ്‌ഡലങ്ങളില്‍ മത്സരിച്ച മുസ്ലിംലീഗ്‌ ഇരുപതോളം മണ്‌ഡലങ്ങളില്‍ നല്ലൊരു ശതമാനം വോട്ട്‌ നേടി ഉജ്ജ്വല പോരാട്ടമാണ്‌ കാഴ്‌ച വെച്ചത്‌. ദേശീയമുന്നണി-ബി.ജെ.പി-ഇടത്‌ സഖ്യം പരസ്യമായി പ്രകടമായ ഈ സംസ്ഥാനത്ത്‌ ഈ അവിശുദ്ധ സഖ്യത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായ്‌ കമ്മ്യൂണിസ്റ്റ്‌ സ്വാന്ത്ര്യസമര നായികയായ്‌ അറിയപ്പെടുന്ന ക്യാപ്‌റ്റന്‍ ലക്ഷിയുടെ ജന്മനാടായ കാണ്‍പൂര്‍ ജില്ലയിലെ ആര്യാനഗര്‍  മണ്‌ഡലത്തില്‍ ജനവിധി തേടിയ ഇസ്ലാമിക ശരീഅത്തിനെ നഖശിഖാന്ദം രാജ്യമാസകലം അവഹേളിച്ച ആരിഫ്‌ മഹമ്മദ്‌ ഖാന്റെ ഭാര്യ ശ്രീമതി. രേഷ്‌മ ആരിഫ്‌ ഖാനോട്‌ മുസ്ലിംലീഗിന്‍റെ  അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയും സംസ്ഥാന അധ്യക്ഷനുമായ പ്രൊഫ. മുഹമ്മദ്‌ സുലൈമാന്‍ സാഹിബ്‌ പരാജയപ്പെട്ടത്‌ വെറും 323 വോട്ടുകള്‍ക്കാണ്‌. അത്‌ പോലെ കാണ്‍പൂര്‍ ഡിസ്‌ട്രിക്‌റ്റിലെ മറ്റ്‌ മൂന്ന്‌ മണ്‌ഡലങ്ങളില്‍ അറുനൂറില്‍ താഴെ വോട്ടുകള്‍ക്കാണ്‌ മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥികള്‍ പരാജയമടഞ്ഞത്‌. രണ്ട്‌ മണ്‌ഡലങ്ങളില്‍ ആയിരത്തില്‍ താഴെയും.



ഈ തെരെഞ്ഞെടുപ്പില്‍ വളരെ കുറച്ച്‌ മണ്‌ഡലങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്‌ മത്സരിക്കാനാണ്‌ മുസ്ലിംലീഗ്‌ തീരുമാനിച്ചിട്ടുള്ളത്‌. മീററ്റ്‌ ലോക്‌സഭാ മണ്‌ഡലത്തിലും ഏഴ്‌ നിയമസഭാ മണ്‌ഡലത്തിലും മാത്രമാണ്‌ മുസ്ലിംലീഗ്‌ മത്സരിക്കുന്നത്‌. മറ്റ്‌ മണ്‌ഡലങ്ങളില്‍ അനുയോജ്യരായ സ്വതന്ത്ര സ്ഥാനാര്‍ത്തികളെ പിന്തുണക്കാനുമാണ്‌ തീരുമാനം. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മുസ്ലിംലീഗ്‌ പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ അഭൂതപൂര്‍വ്വമായ മത്സരമാണ്‌ കാഴ്‌ച വെച്ചത്‌ എന്നതിനാലാണിത്‌.. ജനതാദള്‍ നേതാവ്‌ ശ്രീ. രുദ്രാസന്‍ ചൗധരി 3027 വോട്ടുകള്‍ക്ക്‌ മാത്രം ജയിച്ച 'കൗസര്‍ഗഞ്ച്‌' മണ്‌ഡലത്തില്‍ മുസ്ലിംലീഗ്‌ പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്‍ സിറാജ്‌ അഹമ്മദ്‌ 99,764 വോട്ടുകളാണ്‌ നേടിയത്‌. യു.പിയിലെ മുസ്ലിംവോട്ടുകള്‍ നിര്‍ണ്ണായകമായ മണ്‌ഡലങ്ങളായ തഹ്‌രി ഗല്‍വാര്‍, കാണ്‍പൂര്‍, സീതാപൂര്‍, ഉന്നാവോ, ഫാറുക്കാബാദ്‌, ബറേലി, ഫിറോസാബാദ്‌, കൈറാനാ, ഷഹബാദ്‌, അലീഗര്‍, മുറാദാബാദ്‌, ഗാസിയാബാദ്‌, മീററ്റ്‌ എന്നീ മണ്‌ഡലങ്ങളിലെ വിജയപരാജയങ്ങള്‍ മുസ്ലിംലീഗ്‌ വോട്ടുകളെ ആശ്രയിച്ചാണ്‌ കിടക്കുന്നത്‌. സംസ്ഥാനത്തെങ്ങും മുസ്ലിംലീഗ്‌ പ്രവര്‍ത്തകര്‍ തെരെഞ്ഞടുപ്പ്‌ ലഹരിയിലാണ്‌. ദേശീയ പ്രസിഡണ്ട്‌ ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ സാഹിബ്‌ കേരളത്തില്‍ മത്സരരംഗത്തുള്ളതിനാല്‍ ഇവിടെ പര്യടനത്തിനെത്തുമോ എന്ന കാര്യത്തില്‍ സംസ്ഥാന നോതാക്കള്‍ക്ക്‌ ആശങ്കയുണ്ട്‌. ജി.എം. ബനാത്ത്‌വാല സാഹിബ്‌  ഈ  ആഴ്‌ച എത്തുന്നുണ്ട്‌. ഇത്തവണ 1974 ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയണ്‌ യു.പി. മുസ്ലിംലീഗ്‌ പ്രവര്‍ത്തകര്‍.

Friday 17 May 1991

മുസ്ലിംലീഗ്‌ സംസ്ഥാനങ്ങളിലൂടെ.....5

ഡല്‍ഹിയില്‍ ജമാഅത്ത്‌ വോട്ട്‌ മുസ്ലിംലീഗിന്‌

(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 1991 മെയ്‌.20 17 വെള്ളിയാഴ്‌ച)

1991 ലെ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിംലീഗ്‌ സാന്നിദ്ധ്യവും നിലപാടുകളും വിശദമാക്കിക്കൊണ്ട്‌ ചന്ദ്രികക്ക്‌ വേണ്ടി തയ്യാറാക്കിയ ലേഖന പരമ്പര. ഇത്‌ വായിക്കുന്നവര്‍ അവരുടെ ബോധമണ്ഡലം 21 വര്‍ഷം പിറകോട്ടേക്കാക്കാന്‍ മറക്കരുത്‌.....   



ഡല്‍ഹിയില്‍ മുസ്ലിംവോട്ടിനെ എല്ലാ രാഷ്ട്രീയക്കാരും ഭയക്കുന്നു. ഏഴേമുക്കാല്‍ ശതമാനം വരുന്ന മുസ്ലിംവോട്ടിനെ സ്വന്തമാക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും തിരക്കിട്ട ഓട്ടത്തിലാണ്‌. ഷാഹി ഇമാം അബ്ദുള്ളാ ബുഖാരിയും മകനും എല്ലാ പ്രാവശ്യത്തേയും പോലെ മുസ്ലിംവോട്ടിനെ ഇത്തവണയും വില്‌പനക്ക്‌ വെച്ചിരുന്നു. ടെണ്ടര്‍ പൊട്ടിച്ചപ്പോള്‍ ജനതാദളിനാണ്‌ നറുക്കു വീണതെന്നു മാത്രം. ഇമാമിന്റെ ഫത്‌വക്കെതിരെ മുസ്ലിംലോകം ഒട്ടാകെ പ്രതികരിച്ച്‌ കഴിഞ്ഞു. ഇന്ത്യന്‍ മുസ്ലിംകളുടെ ആധികാരിക പൊതുവേദിയായ മുസ്ലിം പേര്‍സണല്‍ ലോ ബോര്‍ഡ്‌ ഇമാം ഫത്‌വക്കെതിരെ ശക്തമായി വിയോജിക്കുകയുണ്ടായി.



പുതിയ സാഹചര്യം വെച്ച്‌ നോക്കുമ്പോള്‍ രണ്ട്‌ ശതമാനത്തിലേറെ വോട്ടുകള്‍ സ്വാധീനിക്കാന്‍ ഇമാമിന്‌ സാധിക്കില്ലെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. കഴിഞ്ഞ ബലിപെരുന്നാള്‍ ഖുതുബയില്‍ കാശ്‌മീര്‍ കൂട്ടക്കൊലയെ പരാമര്‍ശിച്ച്‌ ഇമാം പറഞ്ഞ വാക്കുകള്‍ ഡല്‍ഹി മുസ്ലിംകള്‍ ഇത്‌വരെ മറന്നിട്ടില്ല. ജീവിതത്തില്‍ എനിക്ക്‌ പറ്റിയ ഏറ്റവും വലിയ തെറ്റാണ്‌ ദേശീയമുന്നണിക്ക്‌ വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്‌തതെന്നായിരുന്നു ഇമാമിന്റെ ഖുതുബ പ്രഭാഷണത്തിലൂടെയുള്ള വിലാപം. കൂടാതെ, ബി.ജെ.പിയുമായി യാതൊരു വിധ ബന്ധവുമുണ്ടായിരിക്കില്ലെന്ന്‌ വി.പി. സീംഗ്‌ തനിക്ക്‌ വാക്കു തന്നത്‌ കൊണ്ടാണ്‌ താന്‍ അവരെ പിന്തുണച്ചതെന്നും, എന്നാല്‍ ഇന്ന്‌ ബി.ജെ.പിക്കു അന്ധമായി വഴങ്ങിക്കൊണ്ട്‌ കാശ്‌മീരിലെ തന്റെ സഹോദരങ്ങളെ അതി ക്രൂരമായി കൊന്ന്‌ കൂട്ടുകയും സഹോദരിമാരെ ബലാല്‍സംഗത്തിന്‌ ഇരയാക്കുകയുമാണ്‌ ദേശീയമുന്നണി സര്‍ക്കാര്‍ കാശ്‌മീരില്‍ ചെയ്യുന്നതെന്നും ഇമാം കൂട്ടിച്ചര്‍ക്കുകയുണ്ടായി.



ഈ അഭിപ്രായങ്ങളെല്ലാം ജലരേഖയാക്കി മാറ്റാന്‍ ഇമാമിന്‌ തീരെ വൈമനസ്യമുണ്ടായില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. ഇമാമിന്റെ വിവേകരഹിത നേത്യത്ത്വത്തെ അവഗണിച്ച്‌ കൊണ്ട്‌ പക്വമായ രാഷ്ട്രീയ നേത്യത്ത്വത്തിന്‍ കീഴില്‍ മുസ്ലിംകളാദി പിന്നാക്ക സമൂഹത്തെ അണിനിരത്തുന്ന കാര്യത്തില്‍ മുസ്ലിംലീഗിന്‌ ബഹുദൂരം മുന്നോട്ട്‌ പോവാന്‍ ഡല്‍ഹിയില്‍ സാധിച്ചിട്ടുണ്ട്‌.



ഇമാമിന്റെ ശക്തിദുര്‍ഗ്ഗം എന്ന്‌ വിശേഷിപ്പിക്കുന്ന പഴയ ഡല്‍ഹിയില്‍ നിന്നും ഇമാം തരംഗത്തെ അതിജീവിച്ച്‌ കൊണ്ട്‌ മുസ്ലിംലീഗിന്റെ ഡോ. മുഹമ്മദ്‌ അഹമ്മദ്‌ സാഹിബ്‌ ഡല്‍ഹി മെട്രോ പൊളിറ്റിന്‍ കൗണ്‍സില്‍ സീറ്റ്‌ നേടിയെടുത്തത്‌ തലസ്ഥാന നഗരി അത്ഭുതത്തോടെയാണ്‌ നോക്കിക്കണ്ടത്‌. ഡല്‍ഹി കോര്‍പറേഷനിലേക്ക്‌ നടന്ന തെരെഞ്ഞെടുപ്പില്‍ ഇമാമിന്‍റെ പിടി ടിയാളുകള്‍ക്ക്‌ ഏറെ സ്വാധീനമുള്ള 'ബല്ലിമാറാന്‍' ഡിവിഷനില്‍ ഇമാമിന്റെ പിന്തുണയില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥിയെ അട്ടിമറിച്ച്‌ കൊണ്ട്‌ മുസ്ലിംലീഗിന്‍റെ  ഡല്‍ഹി പ്രദേശ്‌ സെക്രട്ടറി ജ. സയ്യിദ്‌ ഖിസ്സര്‍ സാഹിബ്‌ വിജയിച്ചപ്പോള്‍ ഡല്‍ഹിയിലെ മുസ്ലിംകളെ നിയന്ത്രിക്കുന്നത്‌ ഇമാം മാത്രമല്ലെന്ന്‌ ലോകത്തിന്‌ മനസ്സിലായി.



ഈ തെരെഞ്ഞെടുപ്പിലും ലീഗ്‌ വോട്ടുകള്‍ നിര്‍ണ്ണായകമാണ്‌. ബല്ലിമാറാന്‍, ജംനാപാര്‍, ചാന്ദ്‌നിചൗക്ക്‌, ഈസ്റ്റ്‌ ഡല്‍ഹി എന്നീ മണ്ഡലങ്ങളില്‍ മുസ്ലിംലീഗിന്‌ ശക്തമായ ബഹുജന അടിത്തറയുണ്ട്‌. 'ചാന്ദ്‌നിചൗക്ക്‌' മണ്ഡത്തില്‍ മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്‌ പ്രഗത്ഭനായ ഡിസ്‌ട്രിക്‌റ്റ്‌ ലീഗ്‌ പ്രസിഡണ്ട്‌ ജ. മസ്‌റൂര്‍ അഹമ്മദ്‌ ഖാനാണ്‌. ഡല്‍ഹി മുസ്ലിംകള്‍ക്കിടയില്‍ ഏറെ അറിയപ്പെടുന്ന ഈ നേതാവിന്‍റെ  വിജ യത്തിനായി പ്രവര്‍ത്തകരെങ്ങും അശ്രാന്ത പരിശ്രമത്തിലാണ്‌. ഈസ്റ്റ്‌ ഡല്‍ഹിയിലെ 'ജംനാപാര്‍' മണ്ഡലത്തില്‍ ലീഗ്‌ മത്സരിക്കുന്നുണ്ട്‌. ഡല്‍ഹി പ്രദേശ്‌ മുസ്ലിംലീഗ്‌ സെക്രട്ടറിയും കോര്‍പറേഷന്‍ കൗണ്‍സിലറുമായ ജ. സയ്യിദ്‌ ഖിസ്സര്‍ സാഹിബാണ്‌ ഇവിടെ മത്സരിക്കുന്നത്‌. മസ്‌റൂര്‍ അഹമ്മദ്‌ ഖാന്റേയും, സയ്യിദ്‌ ഖിസ്സര്‍ സാഹിബിന്റേയും വിജയത്തിന്‌ വേണ്ടി സാമൂഹ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പൊതുപ്രവര്‍ത്തകരും, മുസ്ലിം പണ്ഡിതന്‍മാരും രംഗത്തിറങ്ങിയിരിക്കുന്നു.



ഈയിടെ ജമാഅത്തെ ഇസ്ലാമിയുടെ ഡല്‍ഹി ഓഫീസ്‌ സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ സ്ഥാപിക്കുന്നതിന്‌ വേണ്ടി സര്‍ക്കാര്‍ ബുള്‍ഡോസര്‍ വെച്ച്‌ നിരത്താന്‍ മുന്നോട്ട്‌ വന്ന സംഭവം ഡല്‍ഹിയില്‍ ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സംഭവം അരങ്ങേറിയപ്പോള്‍ ജമാഅത്ത്‌ നേതാക്കള്‍ എല്ലാ രാഷ്ട്രീയ കക്ഷികളുടേയും ഓഫീസില്‍ കയറി ഓഫീസ്‌ സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു പാര്‍ട്ടിയും അവരെ സഹായിക്കാന്‍ മുന്നോട്ട്‌ വന്നില്ല. അവസാനം മുസ്ലിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ട്‌ ജ. ഇബ്രാഹിം സുലൈമാന്‍ സേട്ട്‌ സാഹിബിന്റെ പക്കല്‍ വന്ന്‌ കാര്യങ്ങള്‍ ബോധിപ്പിച്ചപ്പോള്‍ ഉടന്‍ തന്നെ സേട്ട്‌ സാഹിബ്‌ കേരളത്തിലേക്കുള്ള യാത്ര മാറ്റി വെച്ച്‌ സംഭവസ്ഥലം സന്ദര്‍ശിക്കുകയും ബന്ധപ്പെട്ട മന്ത്രാലയവുമായി ആശയവിനിമയം നടത്തുകയും ചയ്‌തു. സേട്ട്‌ സാഹിബ്‌ ഏകനായി ഈ വിഷയത്തിനായ്‌ എല്ലാ മന്ത്രിമാരേയും ചെന്ന്‌ കണ്ട്‌ ജമാഅത്ത്‌ ഓഫീസ്‌ നിലനിര്‍ത്തി കൊടുക്കുകയും ചെയ്‌തു.



ഡല്‍ഹിയിലിറങ്ങിയ എല്ലാ ഉര്‍ദു പത്രങ്ങളും സേട്ട്‌ സാഹിബ്‌ ചെയ്‌ത സേവനങ്ങളെ പ്രകീര്‍ത്തിച്ച്‌ എഡിറ്റോറിയല്‍ എഴുതുകയുണ്ടായി.ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ 'ദഅ്‌വത്ത്‌' പത്രം സംഭവങ്ങള്‍ അതി പ്രാധാന്യത്തോടെ ഒന്നാം പേജില്‍ വാര്‍ത്ത കൊടുക്കുകയും മുസ്ലിംലീഗ്‌ നേതാവ്‌ ചെയ്‌ത സേവനത്തെ നന്ദിയോടെ സ്‌മരിക്കുകയും ചെയ്‌തു. ഈ സംഭവം മൂലം ഡല്‍ഹിയിലെ ജമാഅത്ത്‌ വോട്ടുകള്‍ മുഴുവനും ഇത്തവമ മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ നല്‍കാന്‍ ഡല്‍ഹി ജമാഅത്ത്‌ ഘടകം തീരുമാനിച്ച്‌ പ്രസ്‌താവന പുറപ്പെടുവിക്കുകയും ചെയ്‌തു.



ഡല്‍ഹി പ്രദേശ്‌ മുസ്ലിംലീഗ്‌ അധ്യക്ഷന്‍ ജ. മര്‍ഹൂബ്‌ ഹുസ്സൈന്‍ സാഹിബിന്റെ നേത്യത്ത്വെത്തില്‍ ഉര്‍ദു ബസാറിലെ പ്രദേശ്‌ ലീഗ്‌ കമ്മറ്റി ഓഫീസായ ലീഗ്‌ഹൗസില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ചില നിര്‍ണ്ണായക തീരുമാനമെടുത്തിട്ടുണ്ട്‌. ലീഗ്‌ മത്സരിക്കാത്ത സീറ്റുകളില്‍ ലീഗ്‌ വോട്ടുകള്‍ ബി.ജെ.പിക്കെതിരെ വിനിയോഗിക്കണമെന്ന്‌ യോഗം ആഹ്വാനം ചെയ്‌തു. യോഗത്തില്‍ ദേശീയ കമ്മറ്റിയെ പ്രതിനിധീകരിച്ച്‌ ജോയിന്റ്‌ സെക്രട്ടറി പ്രൊഫ. മുഹമ്മദ്‌ സുലൈമാന്‍ സാഹിബ്‌, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹമീദ്‌ കൈസര്‍, മുഹമ്മദ്‌ ഷാഹിദ്‌, സഈദുറഹ്മാന്‍, അബ്ദുള്‍ ഖരീര്‍, അഷ്‌വാക്ക്‌ ബേഗ്‌, നയിമുദ്ദീന്‍ ഖീവാല എന്നിവരും സ്‌ഥാനാര്‍ത്ഥികളും പങ്കെടുക്കുകയുണ്ടായി.


Thursday 16 May 1991

മുസ്ലിംലീഗ്‌ സംസ്ഥാനങ്ങളിലൂടെ.....4

മാറ്റം കൊതിക്കുന്ന മദ്ധ്യപ്രദേശ്‌. 
(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 1991 മെയ്‌.16 16 വ്യാഴം)

991 ലെ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിംലീഗ്‌ സാന്നിദ്ധ്യവും നിലപാടുകളും വിശദമാക്കിക്കൊണ്ട്‌ ചന്ദ്രികക്ക്‌ വേണ്ടി തയ്യാറാക്കിയ ലേഖന പരമ്പര. ഇത്‌ വായിക്കുന്നവര്‍ അവരുടെ ബോധമണ്ഡലം 21 വര്‍ഷം പിറകോട്ടേക്കാക്കാന്‍ മറക്കരുത്‌.....   


4.8 ശതമാനം മുസ്ലിംവോട്ടുകളുള്ള മദ്ധ്യപ്രദേശ്‌ ഭാരതീയ ജനതാ പാര്‍ട്ടി കൂടുതല്‍ എം.പിമാരെ സൃഷ്‌ടിക്കുന്ന ഒരു സംസ്ഥാനമാണ്‌. ബി.ജെ.പിയുടെ ഒട്ടുമിക്ക ദേശീയ നേതാക്കളും ഈ സംസ്ഥാനത്താണ്‌ അങ്കത്തിനിറങ്ങിയിട്ടുള്ളത്‌. മുസ്ലിംവോട്ടുകള്‍ ചിന്നിച്ചിതറിക്കിടക്കുന്ന ഈ സംസ്ഥാനത്ത്‌ മുസ്ലിംകള്‍ ഉദ്ദേശിക്കുന്ന രാഷ്‌ട്രീയ മാറ്റം അസാദ്ധ്യമാണ്‌.


ഇന്‍ഡോര്‍, ഖാര്‍ഗോണ്‍, മ്‌ഹൗ, ബുര്‍ഹാന്‍പൂര്‍, രത്‌ലം, നാഗ്ര, ബാല്‍ഗ്ര തുടങ്ങിയ പട്ടണങ്ങള്‍ ഭീകരമായ വര്‍ഗ്ഗീയ ലഹളകള്‍ക്കിരയായവയാണ്‌. സര്‍ക്കാറും പോലീസും വര്‍ഗ്ഗീയവാദികളും ഒരു ബ്ലോക്കായി നില്‍ക്കുന്ന ഈ സംസ്ഥാനത്ത്‌ ന്യൂനപക്ഷ സമുദായങ്ങളുടെ സ്ഥിതി അതി ദയനീയമാണ്‌. ന്യൂനപക്ഷങ്ങളുടെ ജീവനും ആരാധനാലയങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്ന്‌ ഭരണഘടന തൊട്ട്‌ സത്യപ്രതിജ്ഞ ചെയ്‌ത മുഖ്യമന്ത്രി പള്ളി പൊളിക്കാനായി കര്‍സേവക്ക്‌ പോയത്‌ അത്ഭുതത്തോടെയാണ്‌ നാം ശ്രവിച്ചത്‌. ആ മുഖ്യമന്ത്രി ഈ സംസ്ഥാനത്തേയാണ്‌ പ്രതിനിധീകരിക്കുന്നത്‌. 



മൊത്തത്തില്‍ എടുത്ത്‌ പരിശോധിച്ചാല്‍ ഏകീകരിച്ച മുസ്ലിംവോട്ടുകള്‍ വിരളമായ ഈ സംസ്ഥാനത്ത്‌ ഒരു രാഷ്‌ട്രീയ കക്ഷിയും മുസ്ലിംപ്രശ്‌നങ്ങള്‍ക്ക്‌ നേരെ കണ്ണ്‌ തുറക്കാറില്ല. ആകെയുള്ള മുസ്ലിംവോട്ടുകളില്‍ മിക്കവയും മുസ്ലിംലീഗ്‌ നിയന്ത്രണത്തിലുള്ളവയാണ്‌. അര ശതമാനമോ, ഒരു ശതമാനമോ മാത്രം മുസ്ലിംവോട്ടുകളുള്ള ഈ സംസ്ഥാനത്തെ നിയോജക മണ്‌ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുക എന്ന സാഹസത്തിന്‌ മുസ്ലിംലീഗ്‌ ഇവിടെ ഒരുമ്പെടാ#ില്ല. മതേതര ശക്തികള്‍ക്ക്‌ ഊര്‍ജ്ജം പകര്‍ന്ന്‌ കൊടുത്ത്‌ വര്‍ഗ്ഗീയ ശക്തികളെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കാന്‍ മുസ്ലിംകളോട്‌ ആഹ്വാനം ചെയ്യുകയാണ്‌ സര്‍വ്വസാധാരണയായി മുസ്ലിംലീഗ്‌ ചെയ്യാറുള്ളത്‌. സംസ്ഥാന പാര്‍ട്ടി അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാല്‍ സ,്വന്ത്രവേഷത്തിലാണ്‌ സാധാരണയായി മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥികള്‍ പ്രത്യക്ഷപ്പെടാറ്‌.



കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മൂന്ന്‌ ലോക്‌സഭാ സീറ്റുകളിലേക്ക്‌ മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. 'സാത്‌ന' മണ്‌ഡലത്തില്‍ ലീഗ്‌ സ്ഥാനാര്‍ത്ഥി അണ്ടു ശുകൂര്‍ സാഹിബ്‌ അയ്യായിരത്തോളം വോട്ടുകള്‍ നേടി. 'മണ്ടേശ്വര്‍' മണ്‌ഡലത്തില്‍ മത്സരിച്ച മുഹമ്മദ്‌ ഇഷ്‌ഹാക്ക്‌ സാഹിബ്‌ ഇരുപതിനായിരത്തി ഇരുനൂറ്റി ഇരുപത്‌ വോട്ടുകള്‍ നേടുകയുണ്ടായി. 'ഠാമോ' മണ്‌ഡലത്തില്‍ മത്സരിച്ച ശേഖ്‌ മുസ്ലിം സാഹിബിന്‌ നാലായിരത്തോളം വോട്ടുകള്‍ ലഭിച്ചു. 'ഖാര്‍ഗോണ്‍' മണ്‌ഡലത്തില്‍ മത്സരിച്ച ഹഖീം ഖാനും നാലായിരത്തോളം വോട്ടുകള്‍ കിട്ടി. 'ഇന്‍ഡോര്‍' മണ്‌ഡലമാണ്‌ മുസ്ലിംലീഗിന്‌ കാര്യമായ സ്വാധീനമുള്ള പ്രദേശം. അവിടെ മത്സരിച്ച ലീഗ്‌ സ്ഥാനാര്‍ത്ഥി ഖാസി ഇഖ്‌ബാല്‍ ബേഗ്‌ 88, 753 വോട്ടുകള്‍ നേടി സംഘടനാ ശക്തി തെളിയിക്കുകയുണ്ടായി. നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രം മത്സരരംഗത്ത്‌ പ്രത്യക്ഷപ്പെടേണ്ടി വന്നവരാണ്‌ ഇവരെല്ലാം. സ്വന്തമായി മത്സരിച്ച്‌ സീറ്റുകള്‍ കരസ്ഥമാക്കാന്‍ ആവശ്യമായ മുസ്ലിം ജനസംഖ്യയോ സാമ്പത്തിക ശേഷിയോ അവിടെ മുസ്ലിംസമുദായത്തിനില്ല.

വന്ദ്യവയോധികനായ മുഹമ്മദ്‌ ജമീല്‍ അഹമ്മദ്‌ ഖാനാണ്‌ മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍. അഗ്രികള്‍ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉയര്‍ന്ന ഉദ്യോഗം രാജിവെച്ചാണ്‌ അദ്ദേഹം ലീഗിന്റെ സ്ഥാനം ഏറ്റെടുത്തത്‌. ബുര്‍ഹാന്‍പൂര്‍ കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ കൂടിയായ നയീം അക്തര്‍ സാഹിബാണ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി. പഞ്ചായത്ത്‌ - മുന്‍സിപ്പല്‍ - കോര്‍പ്പറേഷനുകളിലേക്ക്‌ തെരെഞ്ഞേടുപ്പ്‌ നടന്നിട്ട്‌ ഇരുപത്‌ വര്‍ഷമായി. തെരെഞ്ഞെടുപ്പ്‌ നടക്കുകയാണെങ്കില്‍ മുസ്ലിംലീഗിന്റെ ശക്തി തെളിയിച്ച്‌ കൊടുക്കാന്‍ തങ്ങള്‍ക്ക്‌ സാധിക്കുമെന്ന്‌ മുഹമ്മദ്‌ ജമീല്‍ അഹമ്മദ്‌ ഖാന്‍ സാഹിബും നയീം അക്തര്‍ സാഹിബും ഡല്‍ഹിയില്‍ നടന്ന മുസ്ലിംലീഗ്‌ ദേശിയ കണ്‍വെന്‍ഷനില്‍ വെച്ച്‌ കണ്ടപ്പോള്‍ ഈ ലേഖകനോട്‌ പറയുകയുണ്ടായി.



മുസ്ലിംലീഗിന്‌ കാര്യമായ സ്വാധീനമുള്ള സാത്‌ന, മണ്ടേശ്വര്‍, ഠാമോ, ഭോപ്പാല്‍, ഇന്‍ഡോര്‍, കാര്‍ഗോണ്‍, ബുര്‍ഹാന്‍പൂര്‍, തുടങ്ങിയ മണ്‌ഡലങ്ങളില്‍ ലീഗ്‌ പിന്തുണ കരസ്ഥമാക്കാന്‍ വേണ്ടി പല രാഷ്‌ട്രീയ കക്ഷികളും നേതാക്കളെ സമീപിക്കുന്നുണ്ട്‌. സമുദായത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ സ്വീകരിക്കുന്ന നയങ്ങളെ അനുസരിച്ചായിരിക്കും മുസ്ലിംലീഗ്‌ പിന്തുണയെന്ന ദേശീയ നേതാക്കളുടെ പ്രസ്‌താവനയെ സംസ്ഥാന നേതാക്കള്‍ ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുകയുണ്ടായി. അനുയോജ്യരായ പല സ്വതന്ത്ര സ്ഥാനാര്‍ത്ഥികളേയും മുസ്ലിംലീഗ്‌ മത്സര രംഗത്ത്‌ നിര്‍ത്തിയതായി അവസാനമായി കിട്ടിയ റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ഒട്ടേറെ മണ്‌ഡലങ്ങളില്‍ ലീഗ്‌ വോട്ടുകള്‍ നിര്‍ണ്ണായകമാണെന്നതില്‍ സംശയമില്ല

Tuesday 14 May 1991

മുസ്ലിംലീഗ്‌ സംസ്ഥാനങ്ങളിലൂടെ.....3

രാജസ്ഥാനില്‍ ഇക്കുറി വോട്ട്‌ ശതമാനം വര്‍ദ്ധിക്കും.
(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 1991 മെയ്‌.14 14 ചൊവ്വ)

1991 ലെ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിംലീഗ്‌ സാന്നിദ്ധ്യവും നിലപാടുകളും വിശദമാക്കിക്കൊണ്ട്‌ ചന്ദ്രികക്ക്‌ വേണ്ടി തയ്യാറാക്കിയ ലേഖന പരമ്പര. ഇത്‌ വായിക്കുന്നവര്‍ അവരുടെ ബോധമണ്ഡലം 21 വര്‍ഷം പിറകോട്ടേക്കാക്കാന്‍ മറക്കരുത്‌.....  

ഏഴര ശതമാനത്തോളം മുസ്ലിംവോട്ടുകളുള്ള രാജസ്ഥാന്‍ വര്‍ഗ്ഗീയശക്തികള്‍ക്ക്‌ വിപുലമായ അടിവേരുള്ള സംസ്ഥാനങ്ങളിലൊന്നാണ്‌. മുസ്ലിം രക്തം ചാലിട്ടൊഴുകിയ കുപ്രസിദ്ധമായ മക്രാന, കോട്ട എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന രാജസ്ഥാന്‍ ലഹളകള്‍ക്ക്‌ പണ്ടേ പേര്‌ കേട്ട സംസ്ഥാനമാണ്‌. അഡ്വാനി നയിച്ച രഥയാത്ര കടന്ന്‌പോയപ്പോള്‍ ജയ്‌പൂര്‍ എന്ന പട്ടണത്തില്‍ മാത്രം കൊല്ലപ്പെട്ട മുസ്ലിംകളുടെ എണ്ണം ആയിരത്തിലേറെയായിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടി ഭരിക്കുന്ന ഈ സംസ്ഥാനത്ത്‌ അവര്‍ക്ക്‌ ഭരണത്തിലെത്താനുള്ള എല്ലാവിധ കുറുക്കുവേലകളും ചെയ്‌ത്‌ കൊടുത്തത്‌ മതേതരത്ത്വത്തിന്റെ അപ്പോസ്‌തലന്‍മാരാല്‍ നയിക്കപ്പെടുന്ന ദേശീയമുന്നണിയും ഇടത്‌പക്ഷങ്ങളുമാണ്‌. രാജ്യത്തെ ഏററവും വലിയ വര്‍ഗ്ഗീയ ശക്തിയെ അധികാരത്തിലെത്തിച്ചതിന്റെ ഉത്തരവാദിത്ത്വങ്ങളില്‍ നിന്നും ദേശീയമുന്നണിക്ക്‌ നേതൃത്വം നല്‍കുന്ന ജനതാദളിന്‌ ഒരിക്കലും ഒഴിഞ്ഞ്‌മാറാനാവില്ല. ബി.ജെ.പിയെ അധികാരത്തിലേറ്റാന്‍ കഠിന പ്രയത്‌നം നടത്തിയ ദേശീയമുന്നണിയെ ഒരു പാഠം പഠിപ്പിക്കാന്‍ രാജസ്ഥാനിലെ മുസ്ലിംകള്‍ തീരുമാനിച്ചിരിക്കയാണ്‌.


രാജസ്ഥാനിലെ ചില മേഖലകളില്‍ മുസ്ലിംലീഗിന്‌ ശക്തമായ വോട്ട്‌ ബാങ്കുകളുണ്ട്‌. കോട്ട, മക്രാന, അജ്‌മീര്‍, ജയ്‌പൂര്‍ എന്നിവിടങ്ങളില്‍ ലഹളമൂലമുണ്ടായ നരകീയയാവസ്ഥ നിമിത്തം എല്ലാം നഷ്‌ടപ്പെട്ട്‌ ദുഖിതരായിരിക്കുന്ന മുസ്ലിം സമൂഹത്തെ ആശ്വസിപ്പിക്കാന്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും തിരിഞ്ഞ്‌നോക്കാത്ത അവസ്ഥ സംജാതമായപ്പോള്‍ ആശ്വാസത്തിന്റെ കൈത്തിരിയുമായി അങ്ങോട്ട്‌ കടന്ന്‌ വന്നത്‌ മുസ്ലിംലീഗ്‌ നേതാക്കളായിരുന്നു. 



സേട്ടു സാഹിബും, ബനാത്ത്‌വാലാ സാഹിബും ലഹളപ്രദേശം സന്ദര്‍ശിക്കുകയും വിപുലമായ റിലീഫ്‌ പ്രവര്‍ത്തനം നടത്താന്‍ സംസ്ഥാന മുസ്ലിംലീഗ്‌ കമ്മറ്റിയെ ചുമതലപ്പെടുത്തുകയും ദേശീയ കമ്മറ്റിയുടെ വിഹിതം ഏല്‍പ്പിക്കുകയും ചെയ്‌തു. ലക്ഷക്കണക്കിന്‌ രൂപയുടെ റിലീഫ്‌ മുസ്ലിംലീഗ്‌ അവിടെ നടത്തുകയും ചെയ്‌തു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മത്സര രംഗത്ത്‌ മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥികള്‍ വിരളമായിരുന്നു. മുസ്ലിം വോട്ട്‌ ഭിന്നിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു മുസ്ലിംലീഗ്‌ മത്സരരംഗത്ത്‌ നിന്നും മാറി നിന്നത്‌. വര്‍ഗ്ഗീയ ശക്തികള്‍ വിജയിച്ച്‌ വരാതിരിക്കാന്‍ വേണ്ടി മതേതര ശക്തികള്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ മുസ്ലിംലീഗ്‌ ആഹ്വാനം ചെയ്യുകയും അതിനായ്‌ പ്രവര്‍ത്തിക്കുകയും ചെയ്‌തു.



കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ജനാതാദളും ഇടത്‌പക്ഷവും ഒന്നിച്ച്‌ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച 'അജ്‌മീര്‍' മണ്‌ഡലത്തില്‍ മുസ്ലിംലീഗിന്റെ ജ. അബ്‌ദുള്‍ ഹലീം ഖാസി ഇരുപതിനായിരത്തോളം വോട്ടുകള്‍ നേടി ശക്തി തെളിയിക്കുകയുണ്ടായി. അത്‌ പോലെ മുന്‍ മന്ത്രി കല്യാണ്‍സിംഗ്‌ കാല്‍വി വിജയിച്ച 'ബാര്‍മര്‍' മണ്‌ഡലത്തില്‍ മുസ്ലിംലീഗിന്റെ ജ. സാഹുര്‍ അഹമ്മദ്‌ സാഹിബ്‌ പതിനായിരത്തോളം വോട്ടുകള്‍ നേടി ശ്രദ്ധ പിടിച്ച്‌ പറ്റി. 'ഭില്‍വാര' മണ്‌ഡലത്തില്‍ മത്സരിച്ച മുസ്ലിംലീഗ്‌ സ്വതന്ത്രന്‍ ജ. ഷബീര്‍ ഹുസൈന്‍ സാഹിബ്‌ 25, 723 വോട്ടുകള്‍ നേടിയത്‌ മുസ്ലിംലീഗ്‌ ക്യാമ്പിന്‌ ഏറെ ആശ്വാസമാണ്‌ നല്‍കിയത്‌. രണ്ട്‌ ശതമാനവും മൂന്ന്‌ ശതമാനവും മാത്രം മുസ്ലിം വോട്ടുകളുള്ള രാജസ്ഥാനിലെ നിയോജകമണ്‌ഡലങ്ങളില്‍ ഇതൊക്കെ പരമാധി വോട്ടുകളില്‍ പെടുത്തേണ്ടാണ്‌. മുസ്ലിം ജനസംഖ്യ തുലോം കുറവായ രാജസ്ഥാനിലെ ഇത്തരം മണ്‌ഡലങ്ങളില്‍ ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനവും പ്രതീക്ഷിക്കുക ക്ഷിപ്രസാധ്യം. തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ അവിടെ തെരെഞ്ഞടുപ്പുകള്‍ നടക്കുന്നില്ല. എല്ലായിടത്തും അഡ്‌മിനിസ്‌ട്രഷന്‍ ഭരണമാണ്‌. എന്നെങ്കിലും അവിടെ തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ തെരെഞ്ഞടുപ്പ്‌ നടക്കുകയാണെങ്കില്‍ നിരവധി സ്ഥാപനങ്ങളിലെ ഭരണം പിടിച്ചെടുക്കാനും മുഖ്യപ്രതിപക്ഷമാകാനും മുസ്ലിംലീഗിന്നവിടെ സാധിക്കും.



ജയ്‌പൂര്‍, ബാര്‍മര്‍, അജ്‌മീര്‍, ഭില്‍വാര, ജോധ്‌പൂര്‍, കോട്ട എന്നീ മണ്‌ഡലങ്ങളില്‍ ലീഗ്‌ വോട്ടുകള്‍ നിര്‍ണ്ണായകമാണ്‌. ഇതിനകം പല കക്ഷികളും പിന്‌തുണ അഭ്യര്‍ത്ഥിച്ച്‌ ലീഗ്‌ നേതാക്കളെ സമീപിക്കുന്നുണ്ട്‌. സംസ്ഥാനത്തെ നാല്‌ ലോക്‌സഭാ മണ്‌ഡലങ്ങളില്‍ മുസ്ലിംലീഗ്‌ ഇത്തവണ മത്സരിക്കുന്നുണ്ട്‌. അഞ്ച്‌ മണ്‌ഡലങ്ങളില്‍ സ്വതത്ര സ്ഥാനാര്‍ത്ഥികളേയും രംഗത്തിറക്കുന്നുണ്ട്‌.



മുസ്ലിംലീഗിന്റെ സംസ്ഥാന കാര്യാലയം സ്ഥിതി ചെയ്യുന്ന 'മക്രാനയില്‍' നിന്നും 'ഹാഷിം ആവാജ' എന്ന ഉര്‍ദു ദിനപത്രം സംസ്ഥാന കമ്മറ്റി പ്രസിദ്ധീകരിക്കുന്നുണ്ട്‌. സംസ്ഥാനത്ത്‌ ഒട്ടേറെ കോപ്പികള്‍ വിറ്റഴിക്കുന്ന ഈ പത്രത്തില്‍ കേരളത്തിലെ മുസ്ലിംലീഗിന്റെ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ കൊടുക്കാറുണ്ട്‌. അടുത്ത്‌ തന്നെ 'ഡോങ്കി' എന്ന സ്ഥലത്ത്‌ നിന്ന്‌ ഒരു ഉര്‍ദു വീക്ക്‌ലിയും പുറത്തിറക്കാന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരിക്കുകയാണ്‌. സംസ്ഥാന ലീഗ്‌ അധ്യക്ഷന്‍ അഡ്വ. മന്‍സൂര്‍ ആലം സാഹിബും, ജ. സെക്രട്ടറി അഡ്വ. അഹമ്മദ്‌ ബക്ഷ്‌ സാഹിബും തിരക്കിട്ട ഇലക്ഷന്‍ പര്യടനത്തിലാണ്‌. കഴിഞ്ഞ വാരത്തില്‍ രാജസ്ഥാനില്‍ പര്യടനം നടത്തിയ മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജോ.സെക്രട്ടറി പ്രൊഫ. മുഹമ്മദ്‌ സുലൈമാന്‍ സാഹിബിന്‌ ആവേശോജ്ജ്വലമായ സ്വീകരണമായിരുന്നു ലഭിച്ചത്‌. അഡ്വ. അഹമ്മദ്‌ ബക്ഷ്‌, മൗലാനാ അഹമ്മദ്‌ സിദ്ദീഖി, സാഹുര്‍ അഹമ്മദ്‌ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഇത്തവണ ജനവിധി തേടുന്നുണ്ട്‌. ഇപ്രാവശ്യം കൂടുതല്‍ ശതമാനം വോട്ടുകള്‍ നേടി സംഘടനാ ശക്തി തെളിയിക്കാനുള്ള പുറപ്പാടിലാണ്‌ സംസ്ഥാനത്തെ ലീഗ്‌ പ്രവര്‍ത്തകര്‍.

Monday 13 May 1991

മുസ്ലിംലീഗ്‌ സംസ്ഥാനങ്ങളിലൂടെ.....2

ബീഹാര്‍: നേതൃത്വം കരുതലോടെ. 
(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 1991 മെയ്‌.13 1313 തിങ്കള്‍)

1991 ലെ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിംലീഗ്‌ സാന്നിദ്ധ്യവും നിലപാടുകളും വിശദമാക്കിക്കൊണ്ട്‌ ചന്ദ്രികക്ക്‌ വേണ്ടി തയ്യാറാക്കിയ ലേഖന പരമ്പര. ഇത്‌ വായിക്കുന്നവര്‍ അവരുടെ ബോധമണ്ഡലം 21 വര്‍ഷം പിറകോട്ടേക്കാക്കാന്‍ മറക്കരുത്‌..... 

പതിനാലര ശതമാനത്തോളം മുസ്ലിംവോട്ടുകളുള്ള ബീഹാര്‍ ഇന്ത്യയിലെ പ്രശ്‌നസംസ്ഥാനങ്ങളിലൊന്നാണ്‌. തെരെഞ്ഞെടുപ്പ്‌ സമയത്ത്‌ വ്യാപകമായി ബൂത്ത്‌ കൈയ്യേറ്റങ്ങളും മറ്റ്‌ അക്രമ സംഭവങ്ങളും ബീഹാറില്‍ സര്‍വ്വസാധാരണമാണ്‌. മുസ്ലിംരക്തം ചാലിട്ടൊഴുകിയ ഭഗല്‍പൂര്‍ (ഒക്‌ടോബര്‍ 25. 1989), ജിഹാരിയ (ഒക്‌ടോബര്‍ 16. 1989), ഡര്‍ഭന്‍ഗ (ആഗസ്‌ത്‌ 13. 1989), എന്നീ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബീഹാറില്‍ വര്‍ഗ്ഗീയ വാദികളുടെ വാളാല്‍ ഒരു ദിവസം ഒരു മുസല്‍മാന്‍ വീതമെങ്കിലും കൊല്ലപ്പെടുന്നുണ്ട്‌. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്‌ വേരൂന്നാന്‍ വേണ്ടി ശ്രമിക്കുന്ന ഈ സംസ്‌ഥാനത്ത്‌ പരസ്യമായ പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ പോലും ഭരണാധികാരികളും വര്‍ഗ്ഗീയവാദികളും സമ്മതിക്കാറില്ല. ജാഥ നടത്തുന്നതിന്‌ പോലും മുസ്ലിംലീഗിന്‌ അവിടെ വിലക്ക്‌ കല്‍പ്പിച്ചിരിക്കയാണ്‌.


സംസ്ഥാനത്തിന്റെ ഉള്‍ഭാഗങ്ങളില്‍ പ്രത്യേകിച്ചും കിഴക്കന്‍ മേഖലകളില്‍ മുസ്ലിംലീഗിന്‌ യൂണിറ്റുകളുണ്ടാക്കാന്‍ ഒരുമ്പെട്ടുവെന്നതിന്റെ പേരില്‍ പോലീസ്‌ അവരെ ഓരോ കാരണങ്ങള്‍ പറഞ്ഞ്‌ കള്ളക്കേസുകള്‍ ചുമത്തി അടിച്ചമര്‍ത്തുകയുണ്ടായി. ഒട്ടേറെ ത്യാഗങ്ങളും കഷ്‌ടപ്പാടുകളും സഹിച്ചാണ്‌ പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌ നീക്കുന്നത്‌. മുസ്ലിംവോട്ടുകളെ പരമാവധി ഭിന്നിപ്പിച്ച്‌ നിര്‍ത്തിയാണ്‌ നിയോജകമണ്‌ഡലങ്ങള്‍ക്ക്‌ രൂപം കൊടുത്തത്‌.



കഴിഞ്ഞ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന്റെ ശക്തി തെരെഞ്ഞെടുപ്പ്‌ ഫലം പുറത്ത്‌വന്നപ്പോള്‍ ഏവര്‍ക്കും മനസ്സിലായി. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പില്‍ മുസ്ലിംവോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ പല നിയോജകമണ്‌ഡലങ്ങളിലും മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥികള്‍ പിന്‍വലിക്കുകയുണ്ടായി. എന്നാല്‍ മുസ്ലിംലീഗിന്റെ ശക്തി മണ്‌ഡലമെന്നറിയപ്പെടുന്ന 'രാജ്‌മഹല്‍' സീറ്റ്‌ മുസ്ലിംലീഗിനെ ഒതുക്കാന്‍ വേണ്ടിയായിരുന്നു പെട്ടെന്ന്‌ സംവരണസീറ്റാക്കി പ്രഖ്യാപിച്ചത്‌. എന്നാല്‍ ഇത്തരം പൊടിക്കൈകള്‍ കൊണ്ടൊന്നും മുസ്ലിംലീഗിനെ നാമാവശേഷമാക്കാന്‍ സാധിക്കില്ലെന്ന്‌ തെരെഞ്ഞെടുപ്പിലൂടെ മധുരമായി മനസ്സിലാക്കിക്കൊടുത്തു. മുസ്ലിംലീഗ്‌ ശ്രീ. ജയ്‌കുമാര്‍ടുഡുവെന്ന ദളിതനെ പോര്‍ക്കളത്തിലിറക്കി ദേശീയമുന്നണി-ഇടത്‌പക്ഷ-ബി.ജെ.പി സഖ്യത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ്‌ നടത്തി. ദേശീയമുന്നണി-ഇടത്‌പക്ഷ-ബി.ജെ.പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ്‌ മത്സരിച്ച ശ്രീ. സൈമണ്‍മറാന്‍ദിയെന്ന ജാര്‍ക്കണ്‍ഡ്‌ മുക്തി മോര്‍ച്ചയുടെ നേതാവിനെതിരെ പൊരുതിയ ജയ്‌കുമാര്‍ടുഡു എന്ന മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി 98, 917 വോട്ടുകള്‍ ഒറ്റക്ക്‌ മത്സരിച്ച്‌ നേടി കോണ്‍ഗ്രസ്സ്‌ - ബഹുജന്‍ സമാജ്‌ പാര്‍ട്ടി എന്നീ കക്ഷികളെ യഥാക്രമം മൂന്നാം സ്ഥാനത്തേക്കും നാലാം സ്ഥാനത്തേക്കും മാറ്റിക്കൊണ്ട്‌ അത്ഭുതം സൃഷ്‌ടിച്ചു.



അത്‌ പോലെത്തന്നെ 'പൂര്‍ണ്ണിയ' പാര്‍ലമെന്റ്‌ മണ്‌ഡലത്തില്‍ നേരത്തെ പത്രിക നല്‍കിയിരുന്ന മുസ്ലിംലീഗിന്റെ സംസ്ഥാന ജ.സെക്രട്ടറി അഡ്വ. ഇഖ്‌ബാലുസ്സഫര്‍ സാഹിബ്‌ മുസ്ലിംവോട്ട്‌ ഭിന്നിക്കാതിരിക്കാന്‍ വേണ്ടി അവസാന നാളില്‍ സ്ഥാനാര്‍ത്ഥിത്ത്വം പിന്‍വലിച്ച്‌ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജ.തസ്ലിമുദ്ദീന്‌ പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ലീഗ്‌ പിന്തുണച്ച തസ്ലിമുദ്ദീന്‍ 54,557 വോട്ടിനു തെരെഞ്ഞെടുക്കപ്പെടുകയുണ്ടായി. തസ്ലിമുദ്ദീന്റെ വിജയിത്തിന്റെ പിന്നില്‍ മുസ്‌ിംലീഗായിരുന്നുവെന്ന യാഥാര്‍ത്ഥ്യം തസ്ലിമുദ്ദീനടക്കമുള്ള എല്ലാവരും തുറന്ന്‌ സമ്മതിച്ചതാണ്‌. 



ഇപ്രാവശ്യം മത്സര രംഗത്ത്‌ മുസ്ലിംലീഗ്‌ സ്ഥാനാത്ഥികളുണ്ട്‌. മുസ്ലിംലീഗിന്‌ നിര്‍ണ്ണായക സ്വാധീനമുള്ള രാജ്‌മഹല്‍, പാറ്റ്‌ന, ബീഹാര്‍ ശെറീഫ്‌, കാട്ടിഹാര്‍, പൂര്‍ണ്ണിയ, റാഞ്ചി, ഭഗല്‍പൂര്‍, ഗയ, ഡര്‍ഭന്‍ഗ, ഹസ്സാരിബാഗ്‌, അറാറിയ, കിഷന്‍ഗഞ്ച്‌ തുടങ്ങിയ മണ്‌ഡലങ്ങളില്‍ സ്വന്തമായി ജയിച്ച്‌ വരാന്‍ ഒരു പക്ഷെ (മുസ്ലിംവോട്ടിന്റെ ശതമാനക്കുറവിന്റെ കാരണത്താല്‍) സാധിക്കുകയില്ലെങ്കിലും വിജയിക്കുമെന്നുറപ്പുള്ള സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ മുസ്ലിംലീഗിന്‌ സുന്ദരമായി സാധിക്കും. ബീഹാറിന്റെ തലസ്ഥാന നഗരിയായ പാറ്റ്‌നയിലെ ആര്‍.എന്‍. സിന്‍ഹ റോഡിലെ കടംകുവ ജങ്ക്‌ഷനില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മുസ്ലിംലീഗിന്റെ സംസ്ഥാന കാര്യാലയമായ 'ബൈത്തുല്‍ഹസ്സനില്‍' എപ്പോഴും ലീഗ്‌ പിന്തുണ അഭ്യര്‍ത്ഥിക്കാനെത്തുന്നവരുടെ ഒരു നീണ്ട നിര തന്നെ കാണാം.



സംസ്ഥാന മുസ്ലിംലീഗ്‌ അധ്യക്ഷന്‍ ജ.സയ്യിദ്‌ മുദന്‍ സാഹിബിനെക്കണ്ട്‌ പിന്തുണ അഭ്യര്‍ത്ഥിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ്‌ യാദവ്‌, മുന്‍ മുഖ്യമന്ത്രി ജഗന്നാഥ്‌ മിശ്ര, മുന്‍ മന്ത്രി ഭാഗെ ഗോവര്‍ദ്ധന്‍, കേന്ദ്ര മന്ത്രി സുബോധ്‌കാന്ത്‌ സഹായ്‌ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ വരെ എത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിന്നിടക്ക്‌ സംസ്ഥാനത്ത്‌ സംഘടനാപരമായി മുസ്ലിംലീഗ്‌ ഒട്ടേറെ ആര്‍ജ്ജവം സമ്പാദിച്ചിട്ടുണ്ട്‌. ഭഗല്‍പൂര്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയലഹളക്കു വേദിയായപ്പോള്‍ അവിടെ പിടഞ്ഞ്‌ വീണ്‌ മരിച്ച ആയിരക്കണക്കിന്‌ ഹതാശരായ മുസ്ലിംകളെ ആശ്വസിപ്പിക്കാനും, വിപുലമായ റിലീഫ്‌ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും മുന്നോട്ട്‌ വന്ന ഏക രാഷ്‌ട്രീയ പ്രസ്ഥാനം (ചില മതസംഘടനകളെ വിസ്‌മരിക്കുന്നില്ല) മുസ്ലിംലീഗ്‌ മാത്രമായിരുന്നുവെന്ന യാഥാര്‍ത്ഥ്യം ബീഹാറിലെ മുസ്ലിംകള്‍ ഇന്നും നന്ദിപൂര്‍വ്വം സ്‌മരിക്കുന്നു. 



ആക്രമണങ്ങളും ജീവഹാനിയും ഊരുവിലക്കുകളും ഭയന്ന്‌ പലരും ഈ പ്രസ്ഥാനത്തില്‍ അണി ചേരാന്‍ മടിക്കുന്നുണ്ടെങ്കിലും മുസ്ലിംലീഗ്‌ ശക്തിപ്പെടേണ്ട അനിവാര്യതയെക്കുറിച്ച്‌ അവര്‍ക്ക്‌ ഉത്തമ ബോധ്യമുണ്ട്‌. മുസ്ലിംലീഗിന്റെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ പൊഫ. മുഹമ്മദ്‌ സയ്യിദ്‌ സാഹിബിന്റെ നേതൃത്വത്തില്‍ ഇരുപത്തിനാല്‌ മണിക്കൂറും പ്രവര്‍ത്തിക്കുന്ന റിലീഫ്‌ കമ്മറ്റിക്ക്‌ മുസ്ലിംലീഗ്‌ ഭഗല്‍പൂര്‍ വര്‍ഗ്ഗീയലഹളസമയത്ത്‌ രൂപം കൊടുത്തിരുന്നു. കലാപത്തിന്നിരയായവരെ ചികിത്സിക്കാന്‍ ഒരു മെഡിക്കല്‍ കമ്മറ്റിയും, കേസുകള്‍ നടത്താന്‍ ഒരു ലീഗല്‍ കമ്മറ്റിയും മുസ്ലിംലീഗ്‌ അവിടെ രൂപീകരിച്ചിരുന്നു. മുസ്ലിംലീഗ്‌ നടത്തിയ ഈ ത്യാഗോജ്ജ്വല സേവനത്തെ സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളെല്ലാം തന്നെ മുക്തകണ്‌ഠം പ്രസംശിച്ചിരുന്നു.



ഒരു കാര്യം അവിടെ ഉറപ്പിച്ച്‌ പറയാം. സീറ്റുകല്‍ വാരിക്കൂട്ടുന്നതിലല്ല മുസ്ലിംലീഗിന്റെ ശ്രദ്ധ, വര്‍ഗ്ഗീയ ജനവിരുദ്ധ ശക്തികളുടെ സീറ്റുകള്‍ എത്ര കണ്ട്‌ കുറക്കാന്‍ കഴിയും എന്ന കാലികവും പരമപ്രാധാന്യവുമായ കര്‍ത്തവ്യത്തിനാണ്‌ മുസ്ലിംലീഗ്‌ ഊന്നല്‍ നല്‍കുന്നത്‌. ഉദ്ദേശം ഏഴ്‌ പാര്‍ലമെന്റ്‌ മണ്‌ഡലങ്ങളില്‍ ഇത്തവണ മുസ്ലിംലീഗ്‌ ജനവിധി തേടുന്നുണ്ട്‌. സയ്യിദ്‌ മുദന്‍ സാഹിബ്‌, ഡോ.ജമീല്‍ അഹമ്മദ്‌ സാഹിബ്‌, പൊഫ. മുഹമ്മദ്‌ സയ്യിദ്‌ സാഹിബ്‌, അഡ്വ. ഇഖ്‌ബാലുസ്സഫര്‍ സാഹിബ്‌, മുഹമ്മദ്‌ കംറാന്‍ സാഹിബ്‌, എസ്‌. നയിം അക്തര്‍ സാഹിബ്‌, ഹാജി. മുഹമ്മദ്‌ അസ്‌ഗര്‍ സാഹിബ്‌ തുടങ്ങിയ പ്രമുഖ നേതാക്കളൊക്കെ മത്സര രംഗത്തുണ്ട്‌. സാമ്പത്തികമായി ഓട്ടേറെ ക്ലേശങ്ങള്‍ അനുഭവിക്കുന്ന സംസ്ഥാന തെരെഞ്ഞെടുപ്പ്‌ കമ്മറ്റിക്ക്‌ സഹായങ്ങള്‍ എത്തിച്ച്‌ തരാന്‍ ലഘുലേഖകള്‍ വഴി ആവശ്യപ്പെടുന്നുണ്ട്‌. മുസ്ലിംലീഗിന്റെ ശക്തി മാലോകരെ അറിയിക്കാനുള്ള പുറപ്പാടിലാണ്‌ സംസ്ഥാനത്തെ മുസ്ലിംലീഗ്‌ പ്രവര്‍ത്തകര്‍.

Saturday 11 May 1991

മുസ്ലിംലീഗ്‌ സംസ്ഥാനങ്ങളിലൂടെ.....1

പശ്ചിമബംഗാളില്‍ നിര്‍ണ്ണായക ശക്തി.
(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 1991  മെയ്‌.11 1ശനി)

1991 ലെ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിംലീഗ്‌ സാന്നിദ്ധ്യവും നിലപാടുകളും വിശദമാക്കിക്കൊണ്ട്‌ ചന്ദ്രികക്ക്‌ വേണ്ടി തയ്യാറാക്കിയ ലേഖന പരമ്പര. ഇത്‌ വായിക്കുന്നവര്‍ അവരുടെ ബോധമണ്ഡലം 21 വര്‍ഷം പിറകോട്ടേക്കാക്കാന്‍ മറക്കരുത്‌..... 

പതിറ്റാണ്ടിലേറെയായി കമ്മ്യൂണിസ്റ്റ്‌ ദുര്‍ഭരണത്തിന്‍കീഴില്‍ വീര്‍പ്പ്‌ മുട്ടിക്കഴിയുന്ന പശ്ചിമബംഗാളിലെ ജനത മോചനത്തിനായുള്ള വിധിയെഴുത്തായിട്ടാണ്‌ ഈ തെരെഞ്ഞെടുപ്പിനെ കാണുന്നത്‌. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ്‌ ജില്ലയിലെ ചരിത്രപ്രസിദ്ധമായ 'ഖത്‌റ' മസ്‌ജിദില്‍ നമസ്‌കരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ നൂറുക്കണക്കിന്‌ മുസ്ലിംലീഗ്‌ പ്രവര്‍ത്തകരെ കണ്ണില്‍ ചോരയില്ലാതെ വെടിവെച്ച്‌ കൊന്ന വര്‍ഗ്ഗീയ തിമിരം ബാധിച്ച കമ്മ്യൂണിസ്റ്റ്‌ ഭരണകൂടത്തെ അട്ടിമറിക്കുമെന്ന പ്രതിജ്ഞയോടെയാണ്‌ മുസ്ലിംലീഗ്‌ തെരെഞ്ഞെടുപ്പ്‌ ഗോദയിലിറങ്ങിയിട്ടുള്ളത്‌.

1960 കളില്‍ ഖായിദെമില്ലത്തും, സേട്ട്‌ സാഹിബും, സി.എച്ച്. മുഹമ്മദ്‌ കോയാ സാഹിബും ചേര്‍ന്ന് ബംഗാളില്‍ പര്യടനം നടത്തുകയും അവിടെ പ്രാദേശികമായി മുസ്ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്ന പശ്ചിമ ബംഗ രാജ്യ മുസ്ലിംലീഗ് എന്ന പാര്‍ട്ടിയെ ഇന്ത്യന്‍ യുണിയന്‍ മുസ്ലിംലീഗില്‍ ലയിപ്പിച്ചാണ് ബംഗാളില്‍ ലീഗ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. കന്നി പോരാട്ടത്തില്‍ തന്നെ മികവാര്‍ന്ന വിജയമാണ് മുസ്ലിംലീഗിനെ തുണച്ചത്.ഏഴു നിയമസഭാ സീറ്റും ഒരു പാര്‍ലമെന്‍റ് സീറ്റും നേടി വമ്പിച്ച മുന്നേറ്റമാണ് അവിടെ നടത്തിയത്. അബൂത്വാലിബ്‌ ചൌധരിയായിരുന്നു പാര്‍ലമെന്റില്‍ ലീഗിനെ പ്രതിനിധീകരിച്ചത്. മുല്ല സിക്കന്ദര്, അഡ്വ. ഹസ്സനുസ്സമാന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ ആയിരുന്നു ഈ മുന്നേറ്റങ്ങള്‍...........................................

 1971 ലെ അജയ്‌മുഖര്‍ജി മന്ത്രിസഭയില്‍ മൂന്ന്‌ മന്ത്രിപദവി അലങ്കരിച്ച്‌ സമുദായത്തിനും സമൂഹത്തിനും ഒട്ടേറെ നന്മകള്‍ ചെയ്‌ത മുസ്ലിംലീഗ്‌ ന്യൂനപക്ഷസമൂഹങ്ങള്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള സംസ്ഥാനത്തെ ബഹുജന പ്രസ്ഥാനമാണ്‌. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ '24 പര്‍ഗാന' അസംബ്ലി സീറ്റില്‍ ഒറ്റക്ക്‌ മത്സരിച്ച്‌ സി.പി.എം സ്ഥാനാര്‍ത്ഥിയെ മൂന്നാംസ്ഥാനത്തേക്ക്‌ തള്ളിമാറ്റിക്കൊണ്ട്‌ 20000 ത്തിലേറെ വോട്ടുകള്‍ക്ക്‌ വിജയിച്ച സംസ്ഥാന മുസ്ലിംലീഗ്‌ അധ്യക്ഷന്‍ കൂടിയായ അഡ്വ. ഹസ്സനുസ്സമാന്‍ സാഹിബ്‌ നിയമസഭയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ ഏറെ തലവേദനയുളവാക്കുന്ന സാമാജികനാണ്‌. 22 ശതമാനം വരുന്ന അധസ്ഥിത വര്‍ഗ്ഗങ്ങള്‍ക്കും 21.5 ശതമാനം വരുന്ന മുസ്ലിംകള്‍ക്കും യാതൊരു വിധ സംവരണാനുകൂല്യവും ലഭിക്കാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ്‌ പശ്ചിമ ബംഗാള്‍. ഈ സമൂഹത്തിന്‌ രാജ്യത്തെ ഭരണഘടന അനുവദിച്ച്‌ കൊടുത്ത ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ പതിറ്റാണ്ടുകളായി നിയമസഭക്കകത്തും പുറത്തും ഒട്ടേറെ സമരങ്ങള്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടത്തിയത്‌ ന്യൂനപക്ഷ സമൂഹങ്ങളുടെ പ്രശംസക്ക്‌ പാത്രമായിട്ടുണ്ട്‌.

1971 ലെ മുസ്ലിംലീഗടങ്ങുന്ന മന്ത്രിസഭ പിന്നാക്ക അധസ്ഥിത വര്‍ഗ്ഗങ്ങള്‍ക്ക്‌ വേണ്ടി നടപ്പിലാക്കിയ എല്ലാ പദ്ധതികളും നിര്‍ത്തല്‍ ചെയ്‌ത്‌ കൊണ്ടാണ്‌ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം അവരുടെ മുസ്ലിംവിരുദ്ധ നയം ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയത്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പില്‍ പത്ത്‌ പാര്‍ലമെന്റ്‌ മണ്‌ഡലങ്ങളിലേക്ക്‌ മത്സരിച്ച മുസ്ലിംലീഗ്‌ സംസ്ഥാനത്ത്‌ ഒട്ടേറെ രാഷ്‌ട്രീയ അട്ടിമറികള്‍ നടത്താന്‍ കെല്‍പ്പുള്ള കക്ഷിയാണെന്ന്‌ തെരെഞ്ഞെടുപ്പ്‌ ഫലം വ്യക്തമാക്കി. ലീഗ്‌ മത്സരിച്ച പത്തിടങ്ങളിലും കോണ്‍ഗ്രസ്സ്‌ ഇടത്‌ കക്ഷികള്‍ പരാജിതരായത്‌ നാമമാത്ര വോട്ടുകള്‍ക്കായിരുന്നു.

'കൃഷ്‌ണനഗര്‍' മണ്‌ഡലത്തില്‍ മത്സരിച്ച സി.പി.ഐ (എം) ലെ അജയ്‌മുഖര്‍ജിയോട്‌ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്‌ 16,153 വോട്ടുകള്‍ക്കാണ്‌. അവിടെ മത്സരിച്ച മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി ജ. ഷേക്ക്‌ ഖോഡാ ബോസ്‌ 18,448 വോട്ടുകള്‍ നേടുകയുണ്ടായി. മുസ്ലിംലീഗിന്റെ പിന്തുണ കിട്ടിയിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥി അജയ്‌മുഖര്‍ജിയോട്‌ പരാജയപ്പെടില്ലായിരുന്നു.

'റായ്‌ഗഞ്ച്‌'മണ്‌ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ്സിലെ ഗുലാം യസ്‌ദാനിയോട്‌ ഇടത്‌പക്ഷ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്‌ വെറും 2,899 വോട്ടുകള്‍ക്കാണ്‌. അവിടെ മത്സരിച്ച മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി ജ. മഖ്‌ബൂല്‍ ഹുസ്സൈന്‍ സാഹിബ്‌ 9,451 വോട്ടുകളാണ്‌ നേടിയത്‌. ഇടത്‌ സ്ഥാനാര്‍ത്ഥിക്ക്‌ മുസ്ലിംലീഗ്‌ പിന്തുണ കിട്ടിയിരുന്നുവെങ്കില്‍ ഗുലാം യസ്‌ദാനി അവിടെ വിജയിക്കുമായിരുന്നില്ല. 'ജാന്‍ഗിപ്പൂര്‍' മണ്‌ഡലത്തില്‍ മത്സരിച്ച സി.പി.ഐ (എം) ലെ ആബ്‌ദീന്‍ സൈനലോട്‌ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്‌ 39,181 വോട്ടുകള്‍ക്കാണ്‌. അവിടെ മത്സരിച്ച മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി സമന്‍ബിശ്വാസ്‌ 43,008 വോട്ടുകളാണ്‌ നേടിയത്‌. മുസ്ലിംലീഗിന്റെ പിന്തുണ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥിക്ക്‌ കിട്ടിയിരുന്നുവെങ്കില്‍ ആബ്‌ദീന്‍ സൈനല്‍ പാര്‍ലമെന്റ്‌ കാണില്ലായിരുന്നു. 'മുര്‍ഷിദാബാദ്‌' മണ്‌ഡലത്തില്‍ മത്സരിച്ച സി.പി.ഐ (എം) ലെ സൈദ്‌ മസൂദ്‌ ഹുസ്സൈന്‍ 56,544 വോട്ടുകള്‍ക്കാണ്‌ തെരെഞ്ഞെടുക്കപ്പെട്ടത്‌. ആ മണ്‌ഡലത്തില്‍ മുസ്ലിംലീഗ്‌ ജില്ലാ കമ്മറ്റിക്കുള്ളിലുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കൂടാതെ ഒരു റിബലും പ്രത്യക്ഷപ്പെടുകയുണ്ടായി. തെരെഞ്ഞെടുപ്പിന്‌ ശേഷം ഭിന്നതകള്‍ രമ്യമായി ഒത്ത്‌തീര്‍ന്നുവെങ്കിലും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയും റിബല്‍ സ്ഥാനാര്‍ത്ഥിയും നേടിയ വോട്ടുകളും രണ്ടും കൂട്ടി നോക്കിയാല്‍ മുസ്ലിംലീഗിന്റെ ശക്തി മനസ്സിലാവും. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ജ. അബ്‌ദുള്‍ ലത്തീഫ്‌ 14,377 വോട്ടുകള്‍ നേടിയപ്പോള്‍ റിബലായയി മത്സരിച്ച സര്‍ക്കാര്‍ സൈമുദ്ദീന്‍ 46,450 വോട്ടുകളാണ്‌ നേടിയത്‌. രണ്ടും കൂട്ടി നോക്കിയാല്‍ മൊത്തം 60,827 വോട്ടുകളുണ്ടാവും. ലീഗ്‌ പിന്തുണ അവിടെ കോണ്‍ഗ്രസ്സിന്‌ ലഭിച്ചിരുന്നുവെങ്കില്‍ സി.പി.ഐ (എം) ലെ സൈദ്‌ മസൂദ്‌ ഹുസ്സൈന്‍ അവിടെ 4283 വോട്ടുകള്‍ക്ക്‌ പരാജയപ്പെടുമായിരുന്നുവെന്ന്‌ ചുരുക്കം.

സി.പി.ഐ (എം) ലെ അമല്‍ദത്ത വിജയിച്ച 'ഡയമണ്ട്‌ ഹാര്‍ബര്‍' മണ്‌ഡലത്തില്‍ മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി ജ. അജീജുള്‍ ഇസ്ലാം 21, 984 വോട്ടുകളും, സി.പി.ഐ (എം) ലെ ഡം രാമചന്ദ്ര മത്സരിച്ച 'ബിര്‍ഭം' മണ്‍ഡലത്തില്‍ മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി ജ. മുക്കാരി ഷാ 24,076 വോട്ടുകളും, ഫോര്‍വേഡ്‌ ബ്ലോക്കിന്റെ പ്രമുഖനായ സഖാവ്‌ ചിത്തബസു വിജയിച്ച 'ബാറാസാത്ത്‌' മണ്‌ഡലത്തില്‍ മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി ജ. ഹഫീസ്സുള്‍ ഇസ്ലാം 8,756 വോട്ടുകളും, സി.പി.ഐ (എം) ലെ ദേശീയ പ്രമുഖനായ സോമനാഥ്‌ ചാറ്റര്‍ജി വിജയിച്ച 'ബോല്‍പൂര്‍' മണ്‌ഡലത്തില്‍ മത്സരിച്ച മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി ജ. മദേശ്വര്‍ ഹുസ്സൈന്‍ 8256 വോട്ടുകളും, 'മാല്‍ഡ' മണ്‌ഡലത്തില്‍ മത്സരിച്ച മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി ജ. മുഹമ്മദ്‌ സൈദുള്‍ ഇസ്ലാം 7,660 വോട്ടുകളും, 'ജാദവ്‌പൂര്‍' മണ്‌ഡലത്തില്‍ മത്സരിച്ച മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി ജ. ലാസ്‌കര്‍ ജാവെദ്‌ അലി 7,994 വോട്ടുകളും നേടുകയുണ്ടായി. മേല്‍ വിവരിച്ച വോട്ടുകളുടെ ശരാശരി പരിശോധിച്ചാല്‍ പശ്ചിമ ബംഗാളിലെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ബഹുജന ശക്തി ഏവര്‍ക്കും ബോധ്യപ്പെടും. കേരളത്തിലെപ്പോലെ കോണ്‍ഗ്രസ്സുമായി ചേര്‍ന്നുള്ള ഐക്യമുന്നണി സംവീധാനം അവിടെയുണ്ടായിരുന്നുവെങ്കില്‍ മിനിമം അഞ്ച്‌ ലോക്‌സഭാംഗങ്ങളെങ്കിലും മുസ്ലിംലീഗിന്‌ അവിടുന്ന്‌ ഉണ്ടാകുമായിരുന്നു. കോണ്‌ഡഗ്രസ്സിന്‌ ലീഗ്‌ വഴിയും അഞ്ചിലേറെ അംഗങ്ങളെ കിട്ടുമായിരുന്നുവെന്ന്‌ തെരെഞ്ഞെടുപ്പാനന്തരം രാഷ്‌്ര്രടീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുകയുണ്ടായി.

പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഒരുമിച്ചുള്ള തെരെഞ്ഞെടുപ്പായതിനാല്‍ 14 ഓളം പാര്‍ലമെന്റ്‌ സീറ്റിലേക്കും, 50 ഓളം നിയമസഭാ സീറ്റിലേക്കും മുസ്ലിംലീഗ്‌ ഇത്തവണ മത്സരിക്കുമെന്ന്‌ സംസ്ഥാന മുസ്ലിംലീഗ്‌ ജ.സെക്രട്ടറി മുഹമ്മദ്‌ ഷഹാദത്ത്‌ അലി സാഹിബ്‌ ഈ ലേഖകനോട്‌ പറഞ്ഞു. കോണ്‍ഗ്രസ്സുമായുള്ള സഖ്യ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ അഖിലേന്ത്യാ അധ്യക്ഷന്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടുസാഹിബും കോണ്‍ഗ്രസ്സ്‌ ദേശീയ നോതാവ്‌ പ്രണബ്‌ കുമാര്‍ മുഖര്‍ജിയും തമ്മില്‍ പുരോഗമിക്കുന്നുവെങ്കിലും ബംഗാള്‍ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രസിഡണ്ട്‌ ശ്രീമതി മമതാ ബാനര്‍ജിയുടെ ഏകകക്ഷി ഭരണവാദമാണ്‌ ചര്‍ച്ചകള്‍ക്ക്‌ വിഖ്‌നമായി നില്‍ക്കുന്നതെന്നും അദ്ദേഹം ചന്ദ്രികയോട്‌ പറഞ്ഞു.

സംസ്ഥാന മുസ്ലിംലീഗ്‌ അധ്യക്ഷന്‍ അഡ്വ. ഹസ്സനുസ്സമാന്‍ സാഹിബ്‌, സംസ്ഥാന ജ. സെക്രട്ടറി മുഹമ്മദ്‌ ഷഹാദത്ത്‌ അലി സാഹിബ്‌, എം.എസ്‌. എഫ്‌ സംസ്ഥാന പ്രസിഡണ്ട്‌ ഡോ. നൂറുസ്സമാന്‍, സമന്‍ ബിശ്വാസ്‌, ദുക്കാരി ഷാ, അബ്‌ദുള്‍ ലത്തീഫ്‌ ഖാന്‍, അജീജുല്‍ ഇസ്ലാം, മുഹമ്മദ്‌ സൈദുള്‍ ഇസ്ലാം തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം ഇത്തവണയും മത്സരരംഗത്തുണ്ട്‌. കല്‍ക്കത്തയില്‍ നിന്നുമിറങ്ങുന്ന മിക്ക പ്രമുഖ ബംഗാളി പത്രങ്ങളെല്ലാം തന്നെ ലീഗ്‌ വോട്ടുകള്‍ ഇത്തവണ നിര്‍ണ്ണായകമാവുമെന്ന്‌ ഇതിനകം അഭിപ്രായപ്പെട്ടു കഴിഞ്ഞു.