Thursday 16 May 1991

മുസ്ലിംലീഗ്‌ സംസ്ഥാനങ്ങളിലൂടെ.....4

മാറ്റം കൊതിക്കുന്ന മദ്ധ്യപ്രദേശ്‌. 
(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 1991 മെയ്‌.16 16 വ്യാഴം)

991 ലെ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിംലീഗ്‌ സാന്നിദ്ധ്യവും നിലപാടുകളും വിശദമാക്കിക്കൊണ്ട്‌ ചന്ദ്രികക്ക്‌ വേണ്ടി തയ്യാറാക്കിയ ലേഖന പരമ്പര. ഇത്‌ വായിക്കുന്നവര്‍ അവരുടെ ബോധമണ്ഡലം 21 വര്‍ഷം പിറകോട്ടേക്കാക്കാന്‍ മറക്കരുത്‌.....   


4.8 ശതമാനം മുസ്ലിംവോട്ടുകളുള്ള മദ്ധ്യപ്രദേശ്‌ ഭാരതീയ ജനതാ പാര്‍ട്ടി കൂടുതല്‍ എം.പിമാരെ സൃഷ്‌ടിക്കുന്ന ഒരു സംസ്ഥാനമാണ്‌. ബി.ജെ.പിയുടെ ഒട്ടുമിക്ക ദേശീയ നേതാക്കളും ഈ സംസ്ഥാനത്താണ്‌ അങ്കത്തിനിറങ്ങിയിട്ടുള്ളത്‌. മുസ്ലിംവോട്ടുകള്‍ ചിന്നിച്ചിതറിക്കിടക്കുന്ന ഈ സംസ്ഥാനത്ത്‌ മുസ്ലിംകള്‍ ഉദ്ദേശിക്കുന്ന രാഷ്‌ട്രീയ മാറ്റം അസാദ്ധ്യമാണ്‌.


ഇന്‍ഡോര്‍, ഖാര്‍ഗോണ്‍, മ്‌ഹൗ, ബുര്‍ഹാന്‍പൂര്‍, രത്‌ലം, നാഗ്ര, ബാല്‍ഗ്ര തുടങ്ങിയ പട്ടണങ്ങള്‍ ഭീകരമായ വര്‍ഗ്ഗീയ ലഹളകള്‍ക്കിരയായവയാണ്‌. സര്‍ക്കാറും പോലീസും വര്‍ഗ്ഗീയവാദികളും ഒരു ബ്ലോക്കായി നില്‍ക്കുന്ന ഈ സംസ്ഥാനത്ത്‌ ന്യൂനപക്ഷ സമുദായങ്ങളുടെ സ്ഥിതി അതി ദയനീയമാണ്‌. ന്യൂനപക്ഷങ്ങളുടെ ജീവനും ആരാധനാലയങ്ങള്‍ക്കും സംരക്ഷണം നല്‍കുമെന്ന്‌ ഭരണഘടന തൊട്ട്‌ സത്യപ്രതിജ്ഞ ചെയ്‌ത മുഖ്യമന്ത്രി പള്ളി പൊളിക്കാനായി കര്‍സേവക്ക്‌ പോയത്‌ അത്ഭുതത്തോടെയാണ്‌ നാം ശ്രവിച്ചത്‌. ആ മുഖ്യമന്ത്രി ഈ സംസ്ഥാനത്തേയാണ്‌ പ്രതിനിധീകരിക്കുന്നത്‌. 



മൊത്തത്തില്‍ എടുത്ത്‌ പരിശോധിച്ചാല്‍ ഏകീകരിച്ച മുസ്ലിംവോട്ടുകള്‍ വിരളമായ ഈ സംസ്ഥാനത്ത്‌ ഒരു രാഷ്‌ട്രീയ കക്ഷിയും മുസ്ലിംപ്രശ്‌നങ്ങള്‍ക്ക്‌ നേരെ കണ്ണ്‌ തുറക്കാറില്ല. ആകെയുള്ള മുസ്ലിംവോട്ടുകളില്‍ മിക്കവയും മുസ്ലിംലീഗ്‌ നിയന്ത്രണത്തിലുള്ളവയാണ്‌. അര ശതമാനമോ, ഒരു ശതമാനമോ മാത്രം മുസ്ലിംവോട്ടുകളുള്ള ഈ സംസ്ഥാനത്തെ നിയോജക മണ്‌ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുക എന്ന സാഹസത്തിന്‌ മുസ്ലിംലീഗ്‌ ഇവിടെ ഒരുമ്പെടാ#ില്ല. മതേതര ശക്തികള്‍ക്ക്‌ ഊര്‍ജ്ജം പകര്‍ന്ന്‌ കൊടുത്ത്‌ വര്‍ഗ്ഗീയ ശക്തികളെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കാന്‍ മുസ്ലിംകളോട്‌ ആഹ്വാനം ചെയ്യുകയാണ്‌ സര്‍വ്വസാധാരണയായി മുസ്ലിംലീഗ്‌ ചെയ്യാറുള്ളത്‌. സംസ്ഥാന പാര്‍ട്ടി അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാല്‍ സ,്വന്ത്രവേഷത്തിലാണ്‌ സാധാരണയായി മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥികള്‍ പ്രത്യക്ഷപ്പെടാറ്‌.



കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മൂന്ന്‌ ലോക്‌സഭാ സീറ്റുകളിലേക്ക്‌ മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. 'സാത്‌ന' മണ്‌ഡലത്തില്‍ ലീഗ്‌ സ്ഥാനാര്‍ത്ഥി അണ്ടു ശുകൂര്‍ സാഹിബ്‌ അയ്യായിരത്തോളം വോട്ടുകള്‍ നേടി. 'മണ്ടേശ്വര്‍' മണ്‌ഡലത്തില്‍ മത്സരിച്ച മുഹമ്മദ്‌ ഇഷ്‌ഹാക്ക്‌ സാഹിബ്‌ ഇരുപതിനായിരത്തി ഇരുനൂറ്റി ഇരുപത്‌ വോട്ടുകള്‍ നേടുകയുണ്ടായി. 'ഠാമോ' മണ്‌ഡലത്തില്‍ മത്സരിച്ച ശേഖ്‌ മുസ്ലിം സാഹിബിന്‌ നാലായിരത്തോളം വോട്ടുകള്‍ ലഭിച്ചു. 'ഖാര്‍ഗോണ്‍' മണ്‌ഡലത്തില്‍ മത്സരിച്ച ഹഖീം ഖാനും നാലായിരത്തോളം വോട്ടുകള്‍ കിട്ടി. 'ഇന്‍ഡോര്‍' മണ്‌ഡലമാണ്‌ മുസ്ലിംലീഗിന്‌ കാര്യമായ സ്വാധീനമുള്ള പ്രദേശം. അവിടെ മത്സരിച്ച ലീഗ്‌ സ്ഥാനാര്‍ത്ഥി ഖാസി ഇഖ്‌ബാല്‍ ബേഗ്‌ 88, 753 വോട്ടുകള്‍ നേടി സംഘടനാ ശക്തി തെളിയിക്കുകയുണ്ടായി. നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രം മത്സരരംഗത്ത്‌ പ്രത്യക്ഷപ്പെടേണ്ടി വന്നവരാണ്‌ ഇവരെല്ലാം. സ്വന്തമായി മത്സരിച്ച്‌ സീറ്റുകള്‍ കരസ്ഥമാക്കാന്‍ ആവശ്യമായ മുസ്ലിം ജനസംഖ്യയോ സാമ്പത്തിക ശേഷിയോ അവിടെ മുസ്ലിംസമുദായത്തിനില്ല.

വന്ദ്യവയോധികനായ മുഹമ്മദ്‌ ജമീല്‍ അഹമ്മദ്‌ ഖാനാണ്‌ മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍. അഗ്രികള്‍ചര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഉയര്‍ന്ന ഉദ്യോഗം രാജിവെച്ചാണ്‌ അദ്ദേഹം ലീഗിന്റെ സ്ഥാനം ഏറ്റെടുത്തത്‌. ബുര്‍ഹാന്‍പൂര്‍ കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ കൂടിയായ നയീം അക്തര്‍ സാഹിബാണ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി. പഞ്ചായത്ത്‌ - മുന്‍സിപ്പല്‍ - കോര്‍പ്പറേഷനുകളിലേക്ക്‌ തെരെഞ്ഞേടുപ്പ്‌ നടന്നിട്ട്‌ ഇരുപത്‌ വര്‍ഷമായി. തെരെഞ്ഞെടുപ്പ്‌ നടക്കുകയാണെങ്കില്‍ മുസ്ലിംലീഗിന്റെ ശക്തി തെളിയിച്ച്‌ കൊടുക്കാന്‍ തങ്ങള്‍ക്ക്‌ സാധിക്കുമെന്ന്‌ മുഹമ്മദ്‌ ജമീല്‍ അഹമ്മദ്‌ ഖാന്‍ സാഹിബും നയീം അക്തര്‍ സാഹിബും ഡല്‍ഹിയില്‍ നടന്ന മുസ്ലിംലീഗ്‌ ദേശിയ കണ്‍വെന്‍ഷനില്‍ വെച്ച്‌ കണ്ടപ്പോള്‍ ഈ ലേഖകനോട്‌ പറയുകയുണ്ടായി.



മുസ്ലിംലീഗിന്‌ കാര്യമായ സ്വാധീനമുള്ള സാത്‌ന, മണ്ടേശ്വര്‍, ഠാമോ, ഭോപ്പാല്‍, ഇന്‍ഡോര്‍, കാര്‍ഗോണ്‍, ബുര്‍ഹാന്‍പൂര്‍, തുടങ്ങിയ മണ്‌ഡലങ്ങളില്‍ ലീഗ്‌ പിന്തുണ കരസ്ഥമാക്കാന്‍ വേണ്ടി പല രാഷ്‌ട്രീയ കക്ഷികളും നേതാക്കളെ സമീപിക്കുന്നുണ്ട്‌. സമുദായത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ സ്വീകരിക്കുന്ന നയങ്ങളെ അനുസരിച്ചായിരിക്കും മുസ്ലിംലീഗ്‌ പിന്തുണയെന്ന ദേശീയ നേതാക്കളുടെ പ്രസ്‌താവനയെ സംസ്ഥാന നേതാക്കള്‍ ആവര്‍ത്തിച്ച്‌ പ്രഖ്യാപിക്കുകയുണ്ടായി. അനുയോജ്യരായ പല സ്വതന്ത്ര സ്ഥാനാര്‍ത്ഥികളേയും മുസ്ലിംലീഗ്‌ മത്സര രംഗത്ത്‌ നിര്‍ത്തിയതായി അവസാനമായി കിട്ടിയ റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ഒട്ടേറെ മണ്‌ഡലങ്ങളില്‍ ലീഗ്‌ വോട്ടുകള്‍ നിര്‍ണ്ണായകമാണെന്നതില്‍ സംശയമില്ല

No comments:

Post a Comment

ഒന്നും പ്രതികരിക്കാതെ പോകുകയാണോ ?