Saturday 11 May 1991

മുസ്ലിംലീഗ്‌ സംസ്ഥാനങ്ങളിലൂടെ.....1

പശ്ചിമബംഗാളില്‍ നിര്‍ണ്ണായക ശക്തി.
(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 1991  മെയ്‌.11 1ശനി)

1991 ലെ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിംലീഗ്‌ സാന്നിദ്ധ്യവും നിലപാടുകളും വിശദമാക്കിക്കൊണ്ട്‌ ചന്ദ്രികക്ക്‌ വേണ്ടി തയ്യാറാക്കിയ ലേഖന പരമ്പര. ഇത്‌ വായിക്കുന്നവര്‍ അവരുടെ ബോധമണ്ഡലം 21 വര്‍ഷം പിറകോട്ടേക്കാക്കാന്‍ മറക്കരുത്‌..... 

പതിറ്റാണ്ടിലേറെയായി കമ്മ്യൂണിസ്റ്റ്‌ ദുര്‍ഭരണത്തിന്‍കീഴില്‍ വീര്‍പ്പ്‌ മുട്ടിക്കഴിയുന്ന പശ്ചിമബംഗാളിലെ ജനത മോചനത്തിനായുള്ള വിധിയെഴുത്തായിട്ടാണ്‌ ഈ തെരെഞ്ഞെടുപ്പിനെ കാണുന്നത്‌. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ്‌ ജില്ലയിലെ ചരിത്രപ്രസിദ്ധമായ 'ഖത്‌റ' മസ്‌ജിദില്‍ നമസ്‌കരിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ നൂറുക്കണക്കിന്‌ മുസ്ലിംലീഗ്‌ പ്രവര്‍ത്തകരെ കണ്ണില്‍ ചോരയില്ലാതെ വെടിവെച്ച്‌ കൊന്ന വര്‍ഗ്ഗീയ തിമിരം ബാധിച്ച കമ്മ്യൂണിസ്റ്റ്‌ ഭരണകൂടത്തെ അട്ടിമറിക്കുമെന്ന പ്രതിജ്ഞയോടെയാണ്‌ മുസ്ലിംലീഗ്‌ തെരെഞ്ഞെടുപ്പ്‌ ഗോദയിലിറങ്ങിയിട്ടുള്ളത്‌.

1960 കളില്‍ ഖായിദെമില്ലത്തും, സേട്ട്‌ സാഹിബും, സി.എച്ച്. മുഹമ്മദ്‌ കോയാ സാഹിബും ചേര്‍ന്ന് ബംഗാളില്‍ പര്യടനം നടത്തുകയും അവിടെ പ്രാദേശികമായി മുസ്ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്ന പശ്ചിമ ബംഗ രാജ്യ മുസ്ലിംലീഗ് എന്ന പാര്‍ട്ടിയെ ഇന്ത്യന്‍ യുണിയന്‍ മുസ്ലിംലീഗില്‍ ലയിപ്പിച്ചാണ് ബംഗാളില്‍ ലീഗ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. കന്നി പോരാട്ടത്തില്‍ തന്നെ മികവാര്‍ന്ന വിജയമാണ് മുസ്ലിംലീഗിനെ തുണച്ചത്.ഏഴു നിയമസഭാ സീറ്റും ഒരു പാര്‍ലമെന്‍റ് സീറ്റും നേടി വമ്പിച്ച മുന്നേറ്റമാണ് അവിടെ നടത്തിയത്. അബൂത്വാലിബ്‌ ചൌധരിയായിരുന്നു പാര്‍ലമെന്റില്‍ ലീഗിനെ പ്രതിനിധീകരിച്ചത്. മുല്ല സിക്കന്ദര്, അഡ്വ. ഹസ്സനുസ്സമാന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ ആയിരുന്നു ഈ മുന്നേറ്റങ്ങള്‍...........................................

 1971 ലെ അജയ്‌മുഖര്‍ജി മന്ത്രിസഭയില്‍ മൂന്ന്‌ മന്ത്രിപദവി അലങ്കരിച്ച്‌ സമുദായത്തിനും സമൂഹത്തിനും ഒട്ടേറെ നന്മകള്‍ ചെയ്‌ത മുസ്ലിംലീഗ്‌ ന്യൂനപക്ഷസമൂഹങ്ങള്‍ക്കിടയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള സംസ്ഥാനത്തെ ബഹുജന പ്രസ്ഥാനമാണ്‌. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ '24 പര്‍ഗാന' അസംബ്ലി സീറ്റില്‍ ഒറ്റക്ക്‌ മത്സരിച്ച്‌ സി.പി.എം സ്ഥാനാര്‍ത്ഥിയെ മൂന്നാംസ്ഥാനത്തേക്ക്‌ തള്ളിമാറ്റിക്കൊണ്ട്‌ 20000 ത്തിലേറെ വോട്ടുകള്‍ക്ക്‌ വിജയിച്ച സംസ്ഥാന മുസ്ലിംലീഗ്‌ അധ്യക്ഷന്‍ കൂടിയായ അഡ്വ. ഹസ്സനുസ്സമാന്‍ സാഹിബ്‌ നിയമസഭയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക്‌ ഏറെ തലവേദനയുളവാക്കുന്ന സാമാജികനാണ്‌. 22 ശതമാനം വരുന്ന അധസ്ഥിത വര്‍ഗ്ഗങ്ങള്‍ക്കും 21.5 ശതമാനം വരുന്ന മുസ്ലിംകള്‍ക്കും യാതൊരു വിധ സംവരണാനുകൂല്യവും ലഭിക്കാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ്‌ പശ്ചിമ ബംഗാള്‍. ഈ സമൂഹത്തിന്‌ രാജ്യത്തെ ഭരണഘടന അനുവദിച്ച്‌ കൊടുത്ത ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട്‌ കഴിഞ്ഞ പതിറ്റാണ്ടുകളായി നിയമസഭക്കകത്തും പുറത്തും ഒട്ടേറെ സമരങ്ങള്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടത്തിയത്‌ ന്യൂനപക്ഷ സമൂഹങ്ങളുടെ പ്രശംസക്ക്‌ പാത്രമായിട്ടുണ്ട്‌.

1971 ലെ മുസ്ലിംലീഗടങ്ങുന്ന മന്ത്രിസഭ പിന്നാക്ക അധസ്ഥിത വര്‍ഗ്ഗങ്ങള്‍ക്ക്‌ വേണ്ടി നടപ്പിലാക്കിയ എല്ലാ പദ്ധതികളും നിര്‍ത്തല്‍ ചെയ്‌ത്‌ കൊണ്ടാണ്‌ കമ്മ്യൂണിസ്റ്റ്‌ ഭരണകൂടം അവരുടെ മുസ്ലിംവിരുദ്ധ നയം ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയത്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരെഞ്ഞെടുപ്പില്‍ പത്ത്‌ പാര്‍ലമെന്റ്‌ മണ്‌ഡലങ്ങളിലേക്ക്‌ മത്സരിച്ച മുസ്ലിംലീഗ്‌ സംസ്ഥാനത്ത്‌ ഒട്ടേറെ രാഷ്‌ട്രീയ അട്ടിമറികള്‍ നടത്താന്‍ കെല്‍പ്പുള്ള കക്ഷിയാണെന്ന്‌ തെരെഞ്ഞെടുപ്പ്‌ ഫലം വ്യക്തമാക്കി. ലീഗ്‌ മത്സരിച്ച പത്തിടങ്ങളിലും കോണ്‍ഗ്രസ്സ്‌ ഇടത്‌ കക്ഷികള്‍ പരാജിതരായത്‌ നാമമാത്ര വോട്ടുകള്‍ക്കായിരുന്നു.

'കൃഷ്‌ണനഗര്‍' മണ്‌ഡലത്തില്‍ മത്സരിച്ച സി.പി.ഐ (എം) ലെ അജയ്‌മുഖര്‍ജിയോട്‌ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്‌ 16,153 വോട്ടുകള്‍ക്കാണ്‌. അവിടെ മത്സരിച്ച മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി ജ. ഷേക്ക്‌ ഖോഡാ ബോസ്‌ 18,448 വോട്ടുകള്‍ നേടുകയുണ്ടായി. മുസ്ലിംലീഗിന്റെ പിന്തുണ കിട്ടിയിരുന്നുവെങ്കില്‍ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥി അജയ്‌മുഖര്‍ജിയോട്‌ പരാജയപ്പെടില്ലായിരുന്നു.

'റായ്‌ഗഞ്ച്‌'മണ്‌ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ്സിലെ ഗുലാം യസ്‌ദാനിയോട്‌ ഇടത്‌പക്ഷ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്‌ വെറും 2,899 വോട്ടുകള്‍ക്കാണ്‌. അവിടെ മത്സരിച്ച മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി ജ. മഖ്‌ബൂല്‍ ഹുസ്സൈന്‍ സാഹിബ്‌ 9,451 വോട്ടുകളാണ്‌ നേടിയത്‌. ഇടത്‌ സ്ഥാനാര്‍ത്ഥിക്ക്‌ മുസ്ലിംലീഗ്‌ പിന്തുണ കിട്ടിയിരുന്നുവെങ്കില്‍ ഗുലാം യസ്‌ദാനി അവിടെ വിജയിക്കുമായിരുന്നില്ല. 'ജാന്‍ഗിപ്പൂര്‍' മണ്‌ഡലത്തില്‍ മത്സരിച്ച സി.പി.ഐ (എം) ലെ ആബ്‌ദീന്‍ സൈനലോട്‌ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്‌ 39,181 വോട്ടുകള്‍ക്കാണ്‌. അവിടെ മത്സരിച്ച മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി സമന്‍ബിശ്വാസ്‌ 43,008 വോട്ടുകളാണ്‌ നേടിയത്‌. മുസ്ലിംലീഗിന്റെ പിന്തുണ കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ത്ഥിക്ക്‌ കിട്ടിയിരുന്നുവെങ്കില്‍ ആബ്‌ദീന്‍ സൈനല്‍ പാര്‍ലമെന്റ്‌ കാണില്ലായിരുന്നു. 'മുര്‍ഷിദാബാദ്‌' മണ്‌ഡലത്തില്‍ മത്സരിച്ച സി.പി.ഐ (എം) ലെ സൈദ്‌ മസൂദ്‌ ഹുസ്സൈന്‍ 56,544 വോട്ടുകള്‍ക്കാണ്‌ തെരെഞ്ഞെടുക്കപ്പെട്ടത്‌. ആ മണ്‌ഡലത്തില്‍ മുസ്ലിംലീഗ്‌ ജില്ലാ കമ്മറ്റിക്കുള്ളിലുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ കൂടാതെ ഒരു റിബലും പ്രത്യക്ഷപ്പെടുകയുണ്ടായി. തെരെഞ്ഞെടുപ്പിന്‌ ശേഷം ഭിന്നതകള്‍ രമ്യമായി ഒത്ത്‌തീര്‍ന്നുവെങ്കിലും ഔദ്യോഗിക സ്ഥാനാര്‍ത്ഥിയും റിബല്‍ സ്ഥാനാര്‍ത്ഥിയും നേടിയ വോട്ടുകളും രണ്ടും കൂട്ടി നോക്കിയാല്‍ മുസ്ലിംലീഗിന്റെ ശക്തി മനസ്സിലാവും. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ജ. അബ്‌ദുള്‍ ലത്തീഫ്‌ 14,377 വോട്ടുകള്‍ നേടിയപ്പോള്‍ റിബലായയി മത്സരിച്ച സര്‍ക്കാര്‍ സൈമുദ്ദീന്‍ 46,450 വോട്ടുകളാണ്‌ നേടിയത്‌. രണ്ടും കൂട്ടി നോക്കിയാല്‍ മൊത്തം 60,827 വോട്ടുകളുണ്ടാവും. ലീഗ്‌ പിന്തുണ അവിടെ കോണ്‍ഗ്രസ്സിന്‌ ലഭിച്ചിരുന്നുവെങ്കില്‍ സി.പി.ഐ (എം) ലെ സൈദ്‌ മസൂദ്‌ ഹുസ്സൈന്‍ അവിടെ 4283 വോട്ടുകള്‍ക്ക്‌ പരാജയപ്പെടുമായിരുന്നുവെന്ന്‌ ചുരുക്കം.

സി.പി.ഐ (എം) ലെ അമല്‍ദത്ത വിജയിച്ച 'ഡയമണ്ട്‌ ഹാര്‍ബര്‍' മണ്‌ഡലത്തില്‍ മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി ജ. അജീജുള്‍ ഇസ്ലാം 21, 984 വോട്ടുകളും, സി.പി.ഐ (എം) ലെ ഡം രാമചന്ദ്ര മത്സരിച്ച 'ബിര്‍ഭം' മണ്‍ഡലത്തില്‍ മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി ജ. മുക്കാരി ഷാ 24,076 വോട്ടുകളും, ഫോര്‍വേഡ്‌ ബ്ലോക്കിന്റെ പ്രമുഖനായ സഖാവ്‌ ചിത്തബസു വിജയിച്ച 'ബാറാസാത്ത്‌' മണ്‌ഡലത്തില്‍ മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി ജ. ഹഫീസ്സുള്‍ ഇസ്ലാം 8,756 വോട്ടുകളും, സി.പി.ഐ (എം) ലെ ദേശീയ പ്രമുഖനായ സോമനാഥ്‌ ചാറ്റര്‍ജി വിജയിച്ച 'ബോല്‍പൂര്‍' മണ്‌ഡലത്തില്‍ മത്സരിച്ച മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി ജ. മദേശ്വര്‍ ഹുസ്സൈന്‍ 8256 വോട്ടുകളും, 'മാല്‍ഡ' മണ്‌ഡലത്തില്‍ മത്സരിച്ച മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി ജ. മുഹമ്മദ്‌ സൈദുള്‍ ഇസ്ലാം 7,660 വോട്ടുകളും, 'ജാദവ്‌പൂര്‍' മണ്‌ഡലത്തില്‍ മത്സരിച്ച മുസ്ലിംലീഗ്‌ സ്ഥാനാര്‍ത്ഥി ജ. ലാസ്‌കര്‍ ജാവെദ്‌ അലി 7,994 വോട്ടുകളും നേടുകയുണ്ടായി. മേല്‍ വിവരിച്ച വോട്ടുകളുടെ ശരാശരി പരിശോധിച്ചാല്‍ പശ്ചിമ ബംഗാളിലെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ബഹുജന ശക്തി ഏവര്‍ക്കും ബോധ്യപ്പെടും. കേരളത്തിലെപ്പോലെ കോണ്‍ഗ്രസ്സുമായി ചേര്‍ന്നുള്ള ഐക്യമുന്നണി സംവീധാനം അവിടെയുണ്ടായിരുന്നുവെങ്കില്‍ മിനിമം അഞ്ച്‌ ലോക്‌സഭാംഗങ്ങളെങ്കിലും മുസ്ലിംലീഗിന്‌ അവിടുന്ന്‌ ഉണ്ടാകുമായിരുന്നു. കോണ്‌ഡഗ്രസ്സിന്‌ ലീഗ്‌ വഴിയും അഞ്ചിലേറെ അംഗങ്ങളെ കിട്ടുമായിരുന്നുവെന്ന്‌ തെരെഞ്ഞെടുപ്പാനന്തരം രാഷ്‌്ര്രടീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുകയുണ്ടായി.

പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഒരുമിച്ചുള്ള തെരെഞ്ഞെടുപ്പായതിനാല്‍ 14 ഓളം പാര്‍ലമെന്റ്‌ സീറ്റിലേക്കും, 50 ഓളം നിയമസഭാ സീറ്റിലേക്കും മുസ്ലിംലീഗ്‌ ഇത്തവണ മത്സരിക്കുമെന്ന്‌ സംസ്ഥാന മുസ്ലിംലീഗ്‌ ജ.സെക്രട്ടറി മുഹമ്മദ്‌ ഷഹാദത്ത്‌ അലി സാഹിബ്‌ ഈ ലേഖകനോട്‌ പറഞ്ഞു. കോണ്‍ഗ്രസ്സുമായുള്ള സഖ്യ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ അഖിലേന്ത്യാ അധ്യക്ഷന്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടുസാഹിബും കോണ്‍ഗ്രസ്സ്‌ ദേശീയ നോതാവ്‌ പ്രണബ്‌ കുമാര്‍ മുഖര്‍ജിയും തമ്മില്‍ പുരോഗമിക്കുന്നുവെങ്കിലും ബംഗാള്‍ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ പ്രസിഡണ്ട്‌ ശ്രീമതി മമതാ ബാനര്‍ജിയുടെ ഏകകക്ഷി ഭരണവാദമാണ്‌ ചര്‍ച്ചകള്‍ക്ക്‌ വിഖ്‌നമായി നില്‍ക്കുന്നതെന്നും അദ്ദേഹം ചന്ദ്രികയോട്‌ പറഞ്ഞു.

സംസ്ഥാന മുസ്ലിംലീഗ്‌ അധ്യക്ഷന്‍ അഡ്വ. ഹസ്സനുസ്സമാന്‍ സാഹിബ്‌, സംസ്ഥാന ജ. സെക്രട്ടറി മുഹമ്മദ്‌ ഷഹാദത്ത്‌ അലി സാഹിബ്‌, എം.എസ്‌. എഫ്‌ സംസ്ഥാന പ്രസിഡണ്ട്‌ ഡോ. നൂറുസ്സമാന്‍, സമന്‍ ബിശ്വാസ്‌, ദുക്കാരി ഷാ, അബ്‌ദുള്‍ ലത്തീഫ്‌ ഖാന്‍, അജീജുല്‍ ഇസ്ലാം, മുഹമ്മദ്‌ സൈദുള്‍ ഇസ്ലാം തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം ഇത്തവണയും മത്സരരംഗത്തുണ്ട്‌. കല്‍ക്കത്തയില്‍ നിന്നുമിറങ്ങുന്ന മിക്ക പ്രമുഖ ബംഗാളി പത്രങ്ങളെല്ലാം തന്നെ ലീഗ്‌ വോട്ടുകള്‍ ഇത്തവണ നിര്‍ണ്ണായകമാവുമെന്ന്‌ ഇതിനകം അഭിപ്രായപ്പെട്ടു കഴിഞ്ഞു.

1 comment:

  1. ഷാഫി സാഹിബ് അബുതാലിബ് ചൗധരിയുടെ ഫോട്ടോ കിട്ടുമോ


    യു പി ഫിറോസാബാദ് നിന്നും എം എൽ എ ആയ മുഹമ്മദ് അയ്യൂബ് സാഹിബിന്റെ ഫോട്ടോസ് & ഡീറ്റൈൽ ലഭ്യമാണോ


    ലീഗ് ചരിതങ്ങൾ അല്പം എഴുതിക്കൂടെ ഏറെ ഉപകാരമായേനെ 9746383101

    ReplyDelete

ഒന്നും പ്രതികരിക്കാതെ പോകുകയാണോ ?