Sunday 3 August 2014

മഹാത്മാഗാന്ധി വിമർശനത്തിന് അതീതനാണോ ?




മഹാത്മാഗാന്ധി വിമർശനത്തിന് അതീതനാണോ എന്ന ചോദ്യം ഇന്നലെ ഞാൻ എഫ്.ബിയിൽ ഇട്ടപ്പോൾ വലിയ പ്രതികരണമാണുണ്ടായത്. അതീതനാണ് എന്ന മറുപടിയാണ് മിക്കവരും തന്നത്. മഹാത്മാഗാന്ധി വ്യക്തി പരമായും സംഘടനാപരമായും എനിക്ക് മാതൃകാ യോഗ്യനായ ഏറ്റവും ഉൽകൃഷ്ടമായ വ്യക്തിത്വമാണ്. എന്നാൽ അദ്ദേഹം വിമർശനത്തിന് അതീതനല്ല എന്ന നിലപാടിനോട് യോജിക്കാനാവില്ല. ശ്രീമതി. അരുന്ധതിറോയ് മഹാത്മാവിനെക്കുറിച്ച് അശ്ളീള ആക്ഷേപമോ തത്തുല്യ ആരോപണങ്ങളോ അല്ല ഉന്നയിച്ചത്. 1930 നും 1936 നും ഇടക്ക് ഭരണഘടനാ ശില്പി അംബേദ്‌കർ അടക്കമുള്ളവർ ഗാന്ധിജിക്ക് നേരെ ഉന്നയിച്ച ആരോപണങ്ങൾ പുനരാവർത്തിക്കുക മാത്രമാണ് ചെയ്തത്. അനവസരത്തിലുള്ള ഈ പുനരാവർത്തനത്തിൽ എനിക്ക് ശക്തമായ പ്രതിഷേധമുണ്ട്. അത് പോലെ ഗാന്ധി ഭക്തരായ പലർക്കുമുണ്ട്. മറിച്ചും ഉണ്ടാവാം. അത് നമ്മൾക്ക് പ്രകടിപ്പിക്കാം. എന്നാൽ അധികാരം ഗാന്ധി ഭക്തരുടെ കൈയിൽ ഉണ്ട് എന്ന ഒറ്റ കാരണത്താൽ പോലീസിനെ ഉപയോഗിച്ച് കേസെടുക്കും എന്ന് പറയുന്നത് ശരിയല്ല. 

ലോകർ അങ്ങേയറ്റം ബഹുമാനിക്കുന്ന പരിശുദ്ധ പ്രവാചകനേയും അവരുടെ പ്രിയ പത്നിമാരേയും വ്യഭിചാരമടക്കമുള്ള ആക്ഷേപമുന്നയിച്ച് പുസ്തകം രചിച്ച ഇന്ത്യൻ വംശകനായ സൽമാൻ റുഷ്ദിക്കെതിരെ അന്ന് രാജ്യം ഭരിച്ച ഗാന്ധിഭക്തൻമാർ എന്ത് കേസാണ് എടുത്തത്? സൽമാൻ റുഷ്ദിയുടേത്‌ ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് മുറവിളി കൂട്ടിയ കമ്മ്യുണിസ്റ്റ്‌ വലത് വർഗ്ഗീയ ചേരികൾ അരുന്ധതിക്ക് വേണ്ടി രംഗത്ത് വരാത്തതും ദുരൂഹതയുണർത്തുന്നു. 

ഇസ്ലാം മത വിശ്വാസികളെ അശ്ളീള ഭാഷയിൽ പരിഹസിച്ച് ഗ്രന്ഥരചന നടത്തിയ തസ്ലീമക്ക് ഇന്ത്യയിൽ സ്ഥിരതാമസമുറപ്പിക്കാൻ മിനക്കെടുന്നവരും  ഈ വിഷയത്തിൽ പ്രതികരിച്ച് കണ്ടില്ല. രാജ്യത്ത് ഏത് ഇല അനങ്ങിയാലും ബി.ജെ.പി.നേതാവ് സുരേന്ദ്രനെ ചർച്ചക്ക് ഇരുത്തുന്ന ഏഷ്യാനെറ്റും ഈ ചർച്ചയിൽ സുരേന്ദ്ര വെടികൾ കേൾക്കാനുള്ള അവസരം പ്രേക്ഷകർക്ക്‌ തന്നില്ല. 

രാജ്യത്തെ ദളിത്‌ ജനതയെ സംബന്ധിക്കുന്ന വിഷയങ്ങളിലും, ദളിതരെ  സൃഷ്ടിച്ച ചാതുർവർണ്യ വ്യവസ്ഥിതിയെ അനുകൂലിച്ച് കൊണ്ട്  ഗാന്ധിജി സ്വീകരിച്ച സമീപനങ്ങൾ അക്കാലത്ത് ഏറെ വിമർശന വിധേയമായതാണ്. 

ഡോക്ടർ. അംബേദ്‌കറുടെ What Congress and Gandhi have done to the untouchables, Annihilation of Cast, ശങ്കരൻ എൻ ശാസ്ത്രിയുടെ My Memories and Experiment of Dr. Ambedkar, മഹാദേവ ദേശായിയുടെ My Memories, Dr. Ambedkar on poona pact, ലൂയി ഫിഷറുടെ A weak with Mr. Gandhi, പ്രൊഫ: എം.കെ. സാനുവിന്റെ സഹോദരൻ അയ്യപ്പൻ,  എ.സി. ബാനർജിയുടെ Indian Constitutional Documents Chapter - Communal Award and Poona Pact, ഗാന്ധിജിയുടെ തന്നെ നവജീവനിലും, ഹരിജനിലും, യങ്ങ് ഇന്ത്യയിലും വന്ന ലേഖനങ്ങളും നിരീക്ഷണങ്ങളും, ഡോക്ടർ. വേലായുധൻ നായരുടെ ഗാന്ധി ദർശനം, ഗുരു നിത്യ ചൈതന്യ യതിയുടെ മനശാസ്ത്രം ജീവിതത്തിൽ, കെ. ദാമോദരന്റെ ഭാരതീയ ചിന്ത, ഇന്ത്യയുടെ ആത്മാവ്, ലക്ഷ്യവും മാർഗ്ഗവും ഗാന്ധി, ഇ.എം.സിന്റെ ഗാന്ധിയും ഗാന്ധി സേവയും, പ്രമുഖ ദളിത്‌ സാഹിത്യകാരൻ ശ്രീ. കല്ലറ സുകുമാരന്റെ വിമോചനത്തിന്റെ അർത്ഥ ശാസ്ത്രം, അയിത്തോച്ചാടനം അന്നും ഇന്നും, ദരിദ്ര്യ വർഗ്ഗവും രാഷ്ട്രീയവും, ഹരിജൻ വീക്ഷണങ്ങളിൽ ഒരഭിവീക്ഷണം, മർദ്ദിതരുടെ മോചനം ഇന്ത്യയിൽ, ജാതി ഒരഭിശാപം, ഭ്രാമണിസം ഡോക്ടർ. അംബേദ്‌കറുടെ വീക്ഷണത്തിൽ  തുടങ്ങിയ പുസ്തകങ്ങളിലൊക്കെ മേൽ സൂചിപ്പിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗാന്ധിജിക്ക് നേരെ രൂക്ഷ വിമർശനങ്ങളാളുള്ളത്. ഇവർക്കെതിരെ ആരെങ്കിലും കേസേടുത്തിരുന്നോ? ഇക്കാര്യം കേരളത്തിലെ കോണ്ഗ്രസ് നേതാക്കൾ അരുന്ധതിക്കെതിരെ കേസെടുക്കും മുമ്പ് വിശദീകരിക്കാൻ ബാധ്യസ്ഥരാണ്... 

ഗാന്ധിജി അയിത്തോച്ചാടനത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നുവെന്നത് സത്യമായിരുന്നെങ്കിലും ദളിതരെ അധമാരാക്കി ലോകാവസാനം വരെ നില നിർത്തുന്ന ചാതുർവർണ്യ വ്യവസ്ഥിതിയെ ശക്തമായി പിന്തുണച്ചിരുന്നുവെന്നത് ഒരു യാഥാർത് ഥ്യ മായിരുന്നു. കടുത്ത വർഗ്ഗീയ വാദിയും മലപ്പുറം ജില്ലാ വിരുദ്ധ പ്രക്ഷോഭകാരിയുമായ കെ.കേളപ്പനും അയിത്തോച്ചാടനത്തിനെതിരെ ഗുരുവായൂരിലേക്ക് മാർച്ച് നടത്തിയിരുന്നുവെങ്കിലും ജാതി വ്യവസ്ഥിതിയെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചിരുന്നുവെന്നത് അദ്ദേഹം എൻ.എസ്.എസ് പ്രസിഡൻടായ നാൾ മുതൽ നമുക്കറിവുള്ളതാണല്ലോ!

അരുന്ധതിയുടെ അനവസരത്തിലുള്ള രാഷ്ട്രപിതാവിന് നേരെയുള്ള പരാമർശനത്തിൽ പ്രതിഷേധിക്കുന്നതോടൊപ്പം അരുന്ധതിയുൾപ്പെടെയുള്ള ഇന്ത്യൻ പൗരൻമാർക്ക് നമ്മുടെ ഭരണഘടന ആര്‍ട്ടിക്കിൾ 20 നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യം വക വെച്ച് കൊടുക്കേണ്ടതല്ലേ എന്നാണ് എന്റെ ചോദ്യം...

3 comments:

  1. ജാതി നിർമ്മാർജ്ജനവും, ദാരിദ്ര്യ നിർമ്മാർജ്ജനവും ഗാന്ധിജിയുടെ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങൾ ആയിരുന്നു. ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ഖാദി, ഗ്രാമോദ്യോഗ്, ഗ്രാമ സ്വരാജ്, കൈത്തറി, നൂൽ നൂയ്പ്പ് - ഇത്തരം പദ്ധതികൾ ഗാന്ധി ആരംഭിച്ചതും ദാരിദ്ര്യ നിർമാർജനത്തിന് വേണ്ടിയായിരുന്നു. മൂന്നാം ക്ലാസ് ട്രെയിൻ യാത്രക്കാർക്ക് വേണ്ടിയും അദ്ദേഹം നിരന്തരം പോരാടി. മൂന്നാം ക്ലാസിൽ സഞ്ചരിച്ചുകൊണ്ടും ചേരികളിലും ഗ്രാമങ്ങളിലും താമസിച്ചു കൊണ്ടും ആയിരുന്നു ഗാന്ധി ഇന്ത്യയിലെ സാധാരണക്കാരന് വേണ്ടി യത്നിച്ചത്. 'ദരിദ്ര നാരായണൻമാർ, എന്ന സംബോധന പോലും അന്നത്തെ ഇന്ത്യയിൽ ദരിദ്രർക്ക് മാന്യത കിട്ടാൻ വേണ്ടിയായിരുന്നു. "As far as poverty elimination was concerned, Gandhi was the most sincere Man” - എന്ന് ദളിത് ചിന്തകനും, 2006 - 2011 കാലയളവിൽ യു.ജി.സി. വൈസ് ചെയർമാനുമായ പ്രൊഫെസ്സർ സുഖ്ദേവ് തോരാട്ട് പറയുന്നത് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്. മഹാത്മാ ഗാന്ധി പണ്ട് ദളിത് കോളനിയിൽ ചെന്ന് അവരുടെ കക്കൂസ് വൃത്തിയാക്കി. ഗാന്ധിജിയുടെ വാക്കുകൾ അനുസരിച്ച് ശിഷ്യനായ വിനോബ ഭാവെയും അത് തന്നെ ചെയ്തു. അന്നത്തെ കാലത്ത് ബ്രാഹ്മണനായ വിനോബാ ഭാവേ ദളിത് കോളനിയിൽ ചെന്ന് അവരുടെ കക്കൂസ് വൃത്തിയാക്കുക എന്നൊക്കെ പറഞ്ഞാൽ യാഥാസ്ഥിതിക ബ്രാഹ്മണർക്കു സങ്കല്പിക്കുവാൻ പോലും പറ്റാത്ത ഒന്നായിരുന്നു. എന്നിട്ടും ഗാന്ധിയുടെ വാക്കുകൾ ഉൾക്കൊണ്ടാണ് വിനോബാ ഭാവേ ഇത് ചെയ്തത്. ജോലിയുടെ മഹത്വം (dignity of labour) എന്ന മഹത്തായ ആശയം ജനങ്ങളെ പഠിപ്പിക്കുവാൻ യത്നിക്കുകയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവ്. ദളിതർക്ക് അവരുടെ തൊഴിലിൽ ലഭിക്കേണ്ട മാന്യതയും അതേ സമയം തന്നെ ഉന്നത ജാതിക്കാർ തൂപ്പ് ജോലി ചെയ്യേണ്ട കാര്യവും ഊന്നി പറയുകയായിരുന്നു ഗാന്ധി തൻറ്റെ കക്കൂസ് വൃത്തിയാക്കലിലൂടെ ചെയ്തത്. ദളിതരെ ഗാന്ധി 'ഹരിജനങ്ങൾ' എന്ന് വിളിച്ചതും അന്നത്തെ അവസ്ഥയിൽ അവർക്കു മാന്യത കിട്ടാൻ വേണ്ടിയാണ്. ഇതൊന്നും മനസിലാക്കാത്തവർ ആണ് ഗാന്ധിയെ വിമർശിക്കുന്നത്. 'ദളിത്' എന്നത് മറാഠി വാക്കാണ്. മഹാരാഷ്ട്രക്കാരനായ അംബേദ്കർ അങ്ങനെ ദളിതരെ വിളിച്ചു. അതിലെന്താണ് ഇത്ര മഹത്ത്വം? ഭാഷാ പ്രേമമുള്ള തമിഴനോ, മലയാളിയോ അത് പിന്തുടരണമോ? ദളിതരെ ഗാന്ധി 'ഹരിജനങ്ങൾ' എന്ന് വിളിച്ചത് അന്നത്തെ മോശം സാമൂഹ്യാവസ്ഥയിൽ അവർക്കു മാന്യത കിട്ടാൻ വേണ്ടിയാണ്. 'പുലക്കള്ളി', 'പറക്കള്ളി' - പോലുള്ള മോശം പ്രയോഗങ്ങളിൽ നിന്ന് പൊതുജനം മാറി ചിന്തിക്കാനാണ് ദളിതർ ഹരി അല്ലെങ്കിൽ ഈശ്വരൻറ്റെ മക്കളാണ്; അതുകൊണ്ട് അവരെ ഹരിജനങ്ങൾ എന്ന് വിളിക്കണമെന്ന് ഗാന്ധി നിഷ്കർഷിച്ചത്. അന്ന് നില നിന്ന സാമൂഹ്യാവസ്ഥ മനസിലാക്കാത്തവർ ആണ് ഗാന്ധിയെ വിമർശിക്കുന്നത്. പിന്നെ പൂനാ പാക്റ്റിൻറ്റെ കാര്യം: രാജ്യം ഒരു പൊതു ശത്രുവായ ബ്രട്ടീഷുകാർക്കെതിരെ സമരം ചെയ്യുമ്പോൾ ജാതീയമായി ഭിന്നിച്ചു പോകാതിരിക്കുവാനാണ് ഗാന്ധി ജാതിയിൽ അധിഷ്ഠിതമായ വീതം വെയ്പിനെ എതിർത്തത്. ബ്രട്ടീഷുകാർക്കു 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ലക്ഷ്യം മാത്രമേ ഇത്തരം ജാതീയമായ വേർതിരിവിലൂടെ ഉണ്ടായിരുന്നുള്ളൂ. 'പുനാ പാക്റ്റ്' -ലൂടെ ഗാന്ധി ശ്രമിച്ചത് ഒരു വിദേശ ശക്തിക്കെതിരെ പോരാടുമ്പോൾ ഇന്ത്യയിലെ ജനങ്ങൾ ജാതിയുടെ പേരിൽ വിഘടിക്കാതിരിക്കുവാനാണ്. 'പുനാ പാക്റ്റ്' -ൻറ്റെ പേരിൽ ഗാന്ധിയും, ഡോക്റ്റർ അംബേദ്കറും വിഭിന്ന ധ്രുവങ്ങളിലായിരുന്നു എന്നൊക്കെ വാദിക്കുന്നവർ കാര്യങ്ങൾ മനസിലാക്കാത്തവരാണ്.

    ReplyDelete
  2. ഇന്ത്യയിലെ എല്ലാവരേയും ഒന്നിപ്പിക്കുവാൻ അക്ഷീണം പ്രയത്നിച്ച വ്യക്തിയായിരുന്നു ഗാന്ധി. ജാതി-മത വിത്യാസമില്ലായിരുന്ന ആ ഒന്നിപ്പിക്കൽ പ്രക്രിയ ഗാന്ധിയെ വിമർശിക്കുന്ന പലരും കാണുന്നില്ല. സബർമതി ആശ്രമം തുടങ്ങുന്നതിന് മുൻപ് 'കോച്റബ്' ആശ്രമത്തിലായിരുന്നു ഗാന്ധിജി താമസിച്ചിരുന്നത്. കത്തിയവാർ പ്രദേശത്തെ ഒരു നിർധന ഹരിജൻ കുടുംബത്തെ 'കോച്റബ്' ആശ്രമത്തിൽ ഒപ്പം കൂട്ടിയതിന് മറ്റ് ആഢ്യ അന്തേവാസികൾ ആശ്രമം വിട്ടുപോയി. ഗാന്ധിക്ക് അവരെ ഒപ്പം കൂട്ടിയത് വഴി സാമ്പത്തിക സഹായങ്ങളെല്ലാം നിലച്ചു. പക്ഷെ സത്യാന്വേഷിയായ ഗാന്ധി കുലുങ്ങിയില്ല. കിണറ്റിലെ വെള്ളം പോലും ആഢ്യ അയൽക്കാർ മൂലം ഗാന്ധിക്ക് ലഭിക്കാതെയായപ്പോൾ ഗാന്ധി പറഞ്ഞത് "കഷ്ടത ഇനിയുമേറിയാൽ നാം തോട്ടികളുടെ ഗ്രാമത്തിൽ ചെന്ന് പാർക്കും; അവിടെ നിന്ന് കിട്ടുന്നത് കൊണ്ട് വയറു പുലർത്തും എന്നാണ്." ഗാന്ധിയെ സത്യാന്വേഷി ആക്കി മാറ്റുന്നത് ഇത്തരം ശക്തവും ധീരവുമായ നിലപാടുകളിലൂടെയാണ്. ഡോക്റ്റർ അംബേദ്കറുടെ മഹത്ത്വം പ്രചരിപ്പിക്കുവാൻ കണ്ടമാനം കള്ള കഥകൾ ചില ഗാന്ധി വിരോധികൾ മെനയുന്നുണ്ട്. ഗാന്ധിയെ എങ്ങനെയെങ്കിലും ഒരു ദളിത് വിരോധിയാക്കി മാറ്റുകയാണ് ഈ കള്ളകഥകളുടെ ഒക്കെ ലക്ഷ്യം. ബ്രട്ടീഷുകാരുടെ 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന നീച ലക്ഷ്യം പിന്തുടരുന്നവരാണ് ഈ കള്ളക്കഥകൾ മെനയുന്നത്. വളരെ നിന്ദ്യവും ഹീനവുമായ കള്ള പ്രചാരണമാണ് രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിക്കെതിരെ ഇക്കൂട്ടർ നടത്തുന്നത്. പശ്ചിമ ബംഗാളിലെ നൗഹാളിയിൽ 1947-ലെ വിഭജനത്തിൻറ്റെ സമയത്ത് മഹാത്മാ ഗാന്ധി ഹിന്ദു-മുസ്ലിം സാമുദായിക സൗഹാർദം ഉണ്ടാക്കാനായി ചെന്നപ്പോൾ ഗാന്ധിയെ എതിർത്ത വർഗീയ വാദികൾ ഗാന്ധി നടക്കുന്ന വഴിയിൽ മനുഷ്യ മലം വരെ വിതറി. അതൊക്കെ വൃത്തിയാക്കിയാണ് ഗാന്ധി മുന്നോട്ടു പോയത്. 1947-ൽ ഒരു യാഥാസ്ഥിതിക ഹിന്ദു മറ്റുള്ളവരുടെ മലം കോരുക എന്നതൊക്കെ ചിന്തിക്കാൻ പോലും ആവില്ലായിരുന്നു. പക്ഷെ ഗാന്ധി സാമുദായിക സൗഹാർദം ഉണ്ടാക്കാനായി അതും ചെയ്തു. മറ്റുള്ളവരുടെ മലം വരെ കോരിയ ഗാന്ധിയെ ആണിപ്പോൾ അയിത്തത്തിൻറ്റെയും, തൊട്ടു കൂടായ്മയുടെയും പേരിൽ ചിലർ വിമർശിക്കുന്നത്!!! ഡൽഹിയിൽ വരുമ്പോൾ ഗാന്ധി ബിർളാ മന്ദിരത്തിനടുത്തുള്ള തോട്ടി കോളനിയിൽ (ഭാൻഗ്ഗി കോളനി) ആണ് താമസിച്ചിരുന്നത്. ആഢ്യ ഗണത്തിൽ പെട്ട കോൺഗ്രെസുകാരെയും, ബ്രട്ടീഷ് ഓഫീസർമാരെയും ചേരികളിൽ വരുത്തുക ഗാന്ധിയുടെ വിനോദമായിരുന്നു. തൻറ്റെ ചേരിയിലെ താമസത്തിലൂടെ ആണ് ഗാന്ധിക്കിതു സാധ്യമായത്. യഥാർത്ഥ ഇന്ത്യയെ കുറിച്ച് അവരെയൊക്കെ നിരന്തരം ഓർമിപ്പിക്കുകയായിരുന്നു ഗാന്ധി. ജാതിവാദം, വർണാശ്രമ ധർമം - എന്നതൊക്കെ ഗാന്ധിയിൽ ആരോപിക്കുമ്പോൾ ഇതൊക്കെ ദയവായി ഓർക്കുക.

    ReplyDelete

ഒന്നും പ്രതികരിക്കാതെ പോകുകയാണോ ?