Wednesday, 7 June 2017

നാൽക്കാലി ഇരുകാലി യുദ്ധം..... ക്ഷീണം ക്ഷീര മേഖലക്ക്.... ഷാഫി ചാലിയം

കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം ഇറക്കിയ പുതിയ നോട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയ ചർച്ചകളും ന്യായീകരണങ്ങളും പ്രക്ഷോഭങ്ങളും നടക്കുകയാണല്ലോ?  നോട്ട് വിഷയം പോലെ ബി.ജെ.പിയും കേന്ദ്ര സർക്കാരും വളരെ ബുദ്ധിപരമായി  എടുത്ത തീരുമാനമാണിതും. ഭുവനേശ്വറിൽ ചേർന്ന അവരുടെ പ്ലീനറി യോഗമാണ് ഇതിന് പച്ചക്കൊടി കാണിച്ചത്.

നോട്ട് വിഷയം സാധാരണക്കാരെ പ്രയാസപ്പെടുത്തിയ വിഷയമായിരുന്നുവെങ്കിലും ബി.ജെ.പ്പിക്കത് ഗുണമായി ഭവിക്കുന്ന വിചിത്ര കാഴ്ചയാണ് നമുക്ക് ഇടക്കാല തെരെഞ്ഞെടുപ്പുകളിലൂടെ കാണാൻ കഴിഞ്ഞത്. കാലി വിഷയത്തിലും അവസാനം ബി.ജെ.പിക്ക് തന്നെ മേൽക്കോയ്മ കിട്ടുന്നിടത്തേക്കാണ് കാര്യങ്ങൾ പോവുന്നത്. ചർച്ച ആഴ്ചകൾ  പിന്നിടുമ്പോൾ ആദ്യ ദിനത്തിൽ നിന്നും വിഭിന്നമായി ബി.ജെ.പി പ്രതിനിധികൾ കൂടുതൽ ന്യായീകരണ സമർത്ഥതയിലേക്ക് എത്തുന്നുവോ എന്ന് പലർക്കും തോന്നിപ്പോവുന്നു. ഇവിടെ ബി.ജെ.പി ഒരു വശത്തും തമ്മിൽ കണ്ടാൽ പുലഭ്യം വിളിച്ച് പറയുന്നവരെല്ലാം മറുഭാഗത്തും എന്ന കാഴ്ച തന്നെയാണ് ബി.ജെ.പിക്ക് നേരിയ മേൽക്കോയ്മ ഉണ്ടാക്കുന്നത്. പ്രതിരോധത്തിലെ വീഴ്ചയും അനൈക്യവും തത്വത്തിൽ ബി.ജെ.പിക്ക് പാർശ്വ ഗുണം കൂട്ടുന്നു.

ഭരണഘടനാ നിർമ്മാണ വേളയിൽ തന്നെ പശു ഒരു രാഷ്ട്രീയ വിഷയമായിട്ടുണ്ട്.  അതിന്റെ ഗതകാല ചരിത്രം മിനയുന്നില്ല. പാൽ ചുരത്തുന്ന പശുവിനെ ആഹാരമാക്കുന്നത്  "ശരിയുമല്ലാ - ആദായകരവുമല്ല"  എന്ന സങ്കൽപ്പത്തിൽ ഇന്ത്യയിൽ ഒത്തിരി സംസ്ഥാനങ്ങളിൽ ഗോവധ നിരോധനമുണ്ട്. മേലെ സൂചിപ്പിച്ച കാര്യ കാരണം കൊണ്ട് തന്നെ ഇതിനെയാരും എതിർക്കാനും പോയില്ല. എന്നാൽ കറവ വറ്റുകയും പ്രസവ ശേഷി നഷ്ടപ്പെടുകയും ചെയ്യുന്ന പശുവിനെ തീറ്റിപ്പോറ്റാൻ പാവങ്ങളായ ക്ഷീര കർഷകന് സാധിക്കുകയില്ല എന്ന് മാത്രമല്ല പോറ്റിയത് കൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇത്തരം സവിശേഷ സാഹചര്യങ്ങളിൽ നിവൃത്തി കേടിന്റെ അവസ്ഥയിൽ മാത്രമാണ് പശു അറവ് ശാലയിലേക്ക് എത്തപെടുന്നത്. ഈ നിരോധിത സംസ്ഥാനങ്ങളിലെല്ലാം ഇത് നടന്ന് വന്നിരുന്നു. ഇപ്പോഴും നടക്കുണ്ടായിരിക്കാം. ചിലയിടങ്ങളിൽ ചിലർ അത് രാഷ്ട്രീയ വർഗ്ഗീയ ധ്രുവീകരണത്തിന് ഉപയോഗപ്പെടുന്ന വാർത്തകളും നാം കേട്ടിട്ടുണ്ട്. അത് തൽക്കാലം വിടുക....

കേരള ഹൗസിൽ ബീഫ് വിളമ്പി എന്നതിന്റെ പേരിൽ സംഘികൾ പ്രതിഷേധിച്ചതും ബീഫ് സൂക്ഷിച്ചു എന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്നതും,  പശുവിനെ വാങ്ങി വരുന്ന പാവം ക്ഷീര കർഷകനെ ക്രൂരമായി കൊന്നതും ഒക്കെ രാജ്യത്ത് വീണ്ടും ഗോവധം രാഷ്ട്രീയ വിഷയമായി കയറി വരാൻ ഇടയായി.. ഇവിടെയും ബി.ജെ.പി മാത്രം ഒരു വശത്തും ബാക്കിയെല്ലാവരും മറുപക്ഷത്തും നിലകൊണ്ടു. ഈ വിഷയത്തിന്റെ ആത്മാവ് കണ്ടെത്തി കാര്യങ്ങളെ നിഗൂഹനം ചെയ്യേണ്ടതിന് പകരം മുസ്ലിമിനെതിരെയുള്ള സംഘ് പരിവാർ നീക്കമായി അതിനെ പരിമിതപ്പെടുത്തുക വഴി മുസ്ലിം ഇതര ബി.ജെ.പി ഇതര വിഭാഗങ്ങളുടെ ശ്രദ്ധയോ പിന്തുണയോ വേണ്ടത്ര കിട്ടുകയുണ്ടായില്ല. രാജ്യത്തെ അനേകം മുസ്ലിം വിരുദ്ധ വിഷയങ്ങളിലൊന്നായി അത് മാറി. ഇതൊരു മുസ്ലിം വിരുദ്ധ വിഷയമാക്കി ചിത്രീകരിച്ച് അതിനെതിരെ ശക്തമായെന്ന പേരിൽ മുസ്ലിം പക്ഷ സമരം നയിച്ച് മുസ്ലിം പക്ഷത്തെ ഒപ്പം നിർത്താനുള്ള രാഷ്ട്രീയ ശ്രമമായിരുന്നു സി.പി,ഐ.(എം) നടത്തിയത്. കേരളത്തിലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ അവർക്കത് ഗുണം ചെയ്യുകയും ചെയ്തു.

സത്യത്തിൽ ഈ വിഷയത്തെ ഇങ്ങിനെയായിരുന്നുവോ സമീപിക്കേണ്ടതെന്ന് മാറിയ സാഹചര്യത്തിൽ ഇക്കൂട്ടർ പുനർചിന്തനത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ ജന സംഖ്യയിൽ ഏകദേശം 30 % ത്തോളം മനുഷ്യർ നാൽക്കാലികളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരാണ് എന്നാണ് കണക്ക്. (Ref: Animal Protraction Ministry, Dairy Extension Ministry and Agriculture Ministry)  ഈ 30 % ത്തിൽ മുസ്ലിംകൾ 5 % പോലുമില്ല എന്നതാണ് യാഥാർഥ്യം.

താഴെ തട്ടിൽ ജീവിക്കുന്ന പാവപ്പെട്ട ഹൈന്ദവ ജനതയാണ് ഇതിലെ  വലിയ വിഭാഗം. കാലികളുടെ മേൽ കൊണ്ട് വരുന്ന ഏതൊരു നിയന്ത്രണവും ബാധിക്കുക ഈ സമൂഹത്തെയായിരിക്കും. ഈ യാഥാർഥ്യം എവിടെയും പറയാതെ യഥാർത്ഥ ഇരകളോട് ബോധ്യപ്പെടുത്താതെ ഇതൊരു മുസ്ലിം വിരുദ്ധ സാധനമാക്കി പരിമിതപ്പെടുത്തി എന്ന് മാത്രമല്ല രാഷ്ട്രീയമായി മുസ്ലിം വോട്ട് സമാഹരിക്കാൻ ദുരുപയോഗം നടത്തുകയും ചെയ്തു എന്ന കൊടും പാതകമാണ് സി.പി.എം ചെയ്തത്. ബി.ജെ.പി ആഗ്രഹിച്ചതും സത്യത്തിൽ അതായിരുന്നു. ഒരു ജനവിരുദ്ധ നീക്കത്തെ, ഹൈന്ദവ സമൂഹത്തിലെ ബഹു ഭൂരിപക്ഷം വരുന്ന പാവങ്ങളെ ദ്രോഹിക്കുന്ന ഒരു നീക്കത്തെ, അല്ലെങ്കിൽ ഒരു കർഷക വിരുദ്ധ നീക്കത്തെ കേവലം മുസ്ലിം വിരുദ്ധ നീക്കമായി പരിമിതപ്പെടുത്തി കൊടുത്തപ്പോൾ ബി.ജെ.പിക്കത് കൂടുതൽ ഗുണകരമായി ഭവിച്ചു. 

മുസ്ലിം വിരുദ്ധതക്ക് ആഗോള തലത്തിൽ ഇന്ന് ഒരിടമുണ്ട്. ആ ഇടം സമർത്ഥമായി ഉപയോഗപ്പെടുത്തിയാണ് ജനപ്രീതിയേറെയുള്ള ഹിലാരി ക്ലിന്റണെ പരാജയപ്പെടുത്തി റൊണാൾഡ്‌ ട്രംപിന് അമേരിക്കയിൽ വിജയിക്കാനായത്. മോദിയും ഇന്ത്യയിൽ പരീക്ഷിച്ചതും അത് തന്നെയാണ്. കൂടുതൽ മുസ്ലിം വിരുദ്ധ നീക്കങ്ങൾക്ക് ലോകത്തെന്ന പോലെ ഇന്ത്യയിലും ഇനിയും ഇടമുണ്ടെന്ന ചർച്ചയാണ് ഭുവനേശ്വറിൽ ബി.ജെ.പി ചർച്ച ചെയ്തത്.

ഗോവധ നിരോധനത്തിൽ ഏതെല്ലാം മൃഗങ്ങൾ ഉൾപ്പെടുന്നുവെന്നത് ഇന്ത്യയിൽ തർക്കിത വിഷയമാണ്. ഡൽഹിയിൽ പോത്തും കാളയും  ഗോ വർഗ്ഗത്തിൽ പെടില്ല എന്ന വാദക്കാരുണ്ട്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഗുജറാത്തിലും പോത്തും കാളയും ഗോ വർഗ്ഗത്തിൽ പെടുന്നുവെന്നും പറയുന്നുണ്ട്. ഇവിടെ ബി.ജെ.പിയോട് ബി.ജെ.പി ഇതര പാർട്ടികൾ ദേശീയ തലത്തിൽ ചോദിക്കേണ്ട കുറേ  ചോദ്യങ്ങളുണ്ട്.

1 . ഒരു പശു അതിന്റെ കറവ വറ്റുകയും പ്രസവ ശേഷി നഷ്ടപ്പെടുകയും ചെയ്താൽ  പാവങ്ങളായ ക്ഷീര കർഷകൻ അതിനെ എന്ത് ചെയ്യണം? മരണം വരെ അതിനെ തീറ്റിപ്പോറ്റാൻ ഉള്ള ചിലവ് (മിനിമം ഒന്നിന് ദിവസേന 150 രൂപ വെച്ച്) ആര് നൽകും? അസുഖം വന്നോ വാർദ്ധക്യം ബാധിച്ചോ അത് മരണപ്പെട്ടാൽ ആര് അതിനെ മറവ് ചെയ്യും? സ്വന്തമായി ഭൂമിയില്ലാത്തവൻ എവിടെ മറവ് ചെയ്യും? രാജ്യത്ത് എവിടെയും പശുക്കൾക്ക് പൊതു ശ്‌മശാനം ഇല്ലെന്നത് പ്രത്യേകമായി ഓർക്കണം? ഇതിന്റെ ഭാരിച്ച ചെലവ് ആര് വഹിക്കും?

2. ഒരു പശു പ്രസവിച്ചത് കാള കിടാവിനെയാണെന്ന് സങ്കൽപ്പിക്കുക? ഗോ വർഗ്ഗ ലിസ്റ്റിൽ കാളയും ഉണ്ടെന്നാണല്ലോ ചില സംസ്ഥാന നിയമങ്ങളിൽ പറയുന്നത്. എങ്കിൽ ആ കാളയെ ശൈശവാവസ്ഥയിൽ തന്നെ എന്ത് ചെയ്യണം? അതിനെ വളർത്തിയിട്ട് എന്ത് കാര്യം? 
ആ ചിലവ് ആർ വഹിക്കും? അപ്പോൾ ഒരു മറു ന്യായം വന്നേക്കാം... 
കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കാം! കേരളം പോലുള്ള ഒരു സംസ്ഥാനത്ത് കാർഷികാവശ്യങ്ങൾക്ക് നൽക്കാലികളെ വളരെ വിരളമായേ ഉപയോഗിക്കുന്നുള്ളൂ. എണ്ണയാട്ടുന്ന ചക്ക് ഇപ്പഴില്ല... നിലം ഉഴുതാൻ ട്രാക്ടർ ഉള്ളപ്പോൾ നൽക്കാലികളെ ഉപയോഗിക്കുന്നത് ചെലവേറിയതാണെന്ന് മാത്രമല്ല, നിലമുഴുന്നവർ ഈ തലമുറയിൽ ഇല്ല താനും. പിന്നെ കാള വണ്ടികൾക്ക് നമ്മുടെ റോഡുകളിൽ വിലക്കാണ് താനും. ഇത്തരം സാഹചര്യങ്ങൾ ഉള്ള സംഥാനങ്ങളിൽ ഈ പാവം ആൺ നാൽക്കാലികളെ കർഷകർ എന്ത് ചെയ്യണം?

3. ഇത്തരം സാഹചര്യങ്ങളിൽ ഇത്തരം പ്രയോജന രഹിതമാവുന്ന ഉരുക്കളെ തെരുവിൽ ഉപേക്ഷിക്കുകയല്ലാതെ കർഷകർക്ക് മുമ്പിൽ മറ്റ് മാർഗ്ഗങ്ങളൊന്നും തന്നെയില്ല. അങ്ങിനെ തെരുവിലേക്ക് തള്ളി വിട്ടാൽ ഉണ്ടാകുന്ന ദുരന്തം എന്തായിരിക്കാം? 

നമുക്ക് കേരളീയ സാഹചര്യത്തിൽ ഒന്ന് വിലയിരുത്താം.

കേരളം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളിയാണ് തെരുവ് നായ ശല്യം. തെരുവ് നായയുടെ കടിയേക്കാത്ത ഒരു ദിവസം പോലും നാട്ടിലില്ല. എങ്ങിനെ ഇവിടെ തെരുവ് നായ ഉണ്ടായി? ഉദ്ദേശം 25 വർഷങ്ങൾക്ക് മുമ്പ് ഇതേ നായകൾ ഇവിടെ ഉണ്ടായിരുന്നു. അന്ന് അവയുടെ പേര് തെരുവ് നായ എന്നല്ല. വളർത്ത് നായ എന്നായിരുന്നു. ഓരോ നായക്കും അന്ന് യജമാനന്മാർ ഉണ്ടായിരുന്നു. എന്നാൽ നമ്മുടെ നാട് ആധുനികവൽക്കരിക്കപ്പെട്ടപ്പോൾ മനുഷ്യനും ആധുനിക വൽക്കരിക്കപ്പെട്ടു..ദുരഭിമാനത്തിലേക്കും, തന്നിലേക്ക് ചുരുങ്ങിയ ജീവിതത്തിലേക്കും അടിപ്പെട്ട മനുഷ്യർ ഈ നന്ദിയുള്ള വളർത്ത് മൃഗത്തെ കല്ലെറിഞ്ഞു ആട്ടിപ്പായിച്ചു. എന്നിട്ട് അവന്റെ ആധുനിക സ്റ്റാറ്റസിന് പറ്റിയ വിദേശയിനം ബ്രോയിലർ ഇനങ്ങളെ കൊണ്ട് വന്നു. ക്ലബ്ബിലേക്ക് പോവുന്ന കൊച്ചമ്മമാർക്ക് ഒക്കത്തിരുത്തി കൊണ്ട് പോവാനുള്ള യോഗ്യത പഴയ നാടൻ നായകൾക്കുണ്ടായിരുന്നില്ല. അങ്ങിനെ ആ പാവങ്ങളുടെ സ്ഥാനം തെരുവ് ആയി മാറി. ഭക്ഷണം കിട്ടാതെ വലഞ്ഞ ഇവർ ഒട്ടിയ വയറുമായി ജീവിക്കാനാവാതെ സാവധാനം ഹിംസ്ര  ജന്തുക്കളായി മാറി. ആ അവസ്ഥാന്തരമാണ് നാം ഇന്ന് അതിജീവിക്കാനാവാതെ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന തെരുവ് നായ എന്ന വില്ലൻ...

ആർ.എസ്.എസ് ആശയങ്ങൾ ഇവിടെ സാക്ഷാത്കരിക്കാൻ പോവുകയാണെങ്കിൽ ഇനി ആഗണത്തിലേക്ക് ഇതാ  പുതിയ വിരുന്നുകാർ കൂടി വരുന്നു. കാള , പോത്ത് എന്നിവയൊക്കെ... അംഗണ വാടിയിലേക്കും എൽ.കെ.ജി സ്‌കൂളിലേക്കും മദ്രസയിലേക്കും ഒക്കെ പോവുന്ന കുട്ടികൾക്ക് ഇനി തെരുവ് നായ ഭീഷണി മാത്രമല്ല ഉണ്ടാവുക. വിശന്ന് പൊരിഞ്ഞ ഒരു കാളയുടെ മുന്നിൽ പെട്ടാലുള്ള ഗതി പെട്ടവരോട് ഒന്ന് ചോദിച്ച് മനസ്സിലാകുക. തന്റെ മുന്നിലുള്ള കുട്ടി ബി.ജെ.പി ക്കാരന്റെയോ കോൺഗ്രസുകാരന്റെയോ സി.പി.എമ്മു കാരന്റെയോ ആണെന്ന് മനസ്സിലാക്കാൻ കാളക്ക് കഴിയില്ലെന്നത് അന്തിച്ഛർച്ചയിൽ പോയി അലറുന്നവർ   ഓർക്കുന്നത് നന്ന്. സൂചിപ്പിച്ചത് വീണ്ടും ആവർത്തിക്കുന്നു. ഇതൊരു മുസ്ലിം വിഷയമല്ല, മറിച്ച് ഗൗരവമേറിയ ഒരു പൊതു വിഷയമാണ്. അതിനെ ഈ തലത്തിൽ കാണാതെ മുസ്ലിം വിരുദ്ധ വോട്ടിനായി ബി.ജെ.പിയും, മുസ്ലിം അനുകൂല വോട്ടിനായി സി.പി.എമ്മും ഉപയോഗപ്പെടുത്തി എന്ന് സാരം.

ഇപ്പോഴിതാ വീണ്ടും ബി.ജെ.പി അടുത്ത കളി തുടങ്ങിയിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി മന്ത്രാലയത്തെക്കൊണ്ട്  ഒരു  പുതിയ നോട്ടിഫിക്കേഷൻ ഇറക്കി അടുത്ത ധ്രുവീകരണത്തിന് തുടക്കമിട്ടിരിക്കുന്നു. നേന്ത്രപഴം കൊണ്ട് കഴുത്തറുക്കുന്ന മറ്റൊരു സർജിക്കൽ അറ്റാക്. കാലിച്ചന്തകൾ കാർഷികാവശ്യങ്ങൾക്കുള്ള ഉരുക്കളുടെ കൈമാറ്റത്തിന് മാത്രമേ ഉപയോഗിക്കാവൂ. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനാണ് ഈ പരിഷ്‌കാരം. ഭക്ഷണത്തിന് അസുഖമില്ലാത്ത കാലികളെ എത്തിക്കുകയാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ചന്തകൾ ഒഴികെയുള്ളയിടത്ത് പോയി അറവ് മാടുകളെ വാങ്ങുന്നതിന് നിരോധനമില്ല. ബി.ജെ.പിക്കാരന്റെ ഭാഷയിൽ തികച്ചും മൃദുലമായ ജന്തു സ്നേഹത്തിൽ അധിഷ്ഠി തമായ പരിഷ്‌കാരം.

ഈ നിയമത്തോടുള്ള ബി.ജെ.പി വിരുദ്ധരുടെ പ്രധാന പ്രതികരണവും എതിർവികാരം ഉണ്ടാക്കുന്ന പ്രതിഷേധ രീതിയും നോക്കാം.

1. എന്ത് കഴിക്കണം എന്ന് തീരുമാനിക്കാനുള്ള മനുഷ്യന്റെ ഭരണ ഘടനാപരമായ അവകാശത്തിന്റെ മേലുള്ള ലംഘനം. സംസ്ഥാന സർക്കാറുകളുടെ അധികാരം കവർന്നെടുക്കൽ.  റംസാൻ മാസത്തെ മുന്നിൽ കണ്ട് കൊണ്ടുള്ള നീക്കം.ഇത് മുസ്ലിമിനെതിരെയുള്ള കടുത്ത നീക്കം.

ബി.ജെ.പി മറുപടി:  നിരോധിത വസ്തുക്കൾ കഴിക്കാനുള്ള അവകാശം ആർക്കുമില്ല. പണ്ട് മാനിനെയും കരിങ്കുരങ്ങിനേയും കാട്ടു കോഴിയേയും വേട്ടയാടി ഭക്ഷിക്കാമായിരുന്നു. ജവഹർ ലാൽ നെഹ്‌റുവാണ് അത് നിരോധിച്ചത്. അതെനിയെന്താ വിമർശിക്കാത്തത്? രാജ്യത്തെ 70 % ജനതയും മാംസ്യ ഭുക്കുകളാണ്. അതിൽ ഹിന്ദുക്കളും പെടും. പിന്നെയെങ്ങനെ മുസ്ലിംവിരുദ്ധമാവും? മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനുള്ള നിയമം കൊണ്ട് വരുമ്പോൾ അവിടെ റംസാനും ദീപാവലിയും നോക്കേണ്ടതില്ല.

വെള്ളാപ്പള്ളി:   തനിക്ക് പറ്റിയ എന്തും കഴിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന വാദം ശുദ്ധ വിവരക്കേട്. തന്റെ ഭക്ഷണ സ്വാതന്ത്ര്യമെന്ന് പ്രഖ്യാപിച്ച് ആർക്കെങ്കിലും സ്വന്തമായി ചാരായം വാറ്റി കുടിക്കാവോ?

പ്രതിഷേധ രീതി:   എല്ലായിടത്തും ബീഫ് ഫെസ്റ്റ്. (എത്ര കാലം?) കുഞ്ഞിന് ചോറൂണിന് പകരം പോത്ത് വരട്ടിയത് കൊടുക്കുന്നു, അതിന്റെ പടം സാമൂഹിക മാധ്യമങ്ങളിൽ ഇട്ട് പ്രതിഷേധത്തിന്റെ അങ്ങേയറ്റത്തെ ക്രോധം പങ്ക് വെക്കുന്നു. പിന്നെ തെരുവിൽ (വാഹനത്തിലായാലും) കാളക്കുട്ടിയെ പരസ്യമായി അറുക്കുന്നു. ഇത് ടെലിവിഷനിൽ കാണിക്കാനായി അവരെ ക്ഷണിക്കുന്നു. ഇത് കാണുന്ന സ്ത്രീകളിലും കുട്ടികളിലും ഉണ്ടാക്കുന്ന മാനസിക പിരി മുറുക്കം വിവരണാതീതമാണ്. ഈ പ്രതിഷേധ രീതികളിൽ സംഘികൾ ആഹ്ലാദിക്കുന്നു. അവർക്ക് പിന്തുണ പതുക്കെ വർദ്ധിക്കുന്നു. ചർച്ച വഴിമാറുന്നു. ഇരകൾ പ്രതികളായി മാറുന്നു. മാറ്റപ്പെടുന്നു.

ഇങ്ങിനെ പോവുന്ന ചർച്ചകളും പ്രതിഷേധങ്ങളും അസഹ്യവും പ്രയോജനരഹിതവും വെറും അധര വ്യായാമവുമാണെന്നാല്ലാതെന്ത് പറയാൻ? 

ഇവിടെ മുസ്ലിംലീഗ് നിലപാട് പക്വവും സുവ്യക്തവും ആണ്. ഗോ സംരക്ഷണത്തിന്റെ പേരിൽ നിരപരാധികളെ രാജ്യമാസകാലം കൊന്നൊടുക്കുമ്പോൾ യഥാർത്ഥ പശു സ്നേഹികളായ ക്ഷീര കർഷകരെ സംരക്ഷിക്കുവാനും അവരുടെ ക്ഷേമത്തിനും അവകാശത്തിനുമായി നില കൊള്ളാനും തീരുമാനമെടുത്ത് മുന്നോട്ട് വന്ന പ്രസ്ഥാനമാണ് മുസ്ലിംലീഗ്. പാർട്ടി ദേശീയ  ജനറൽ സെക്രട്ടറിയും, സംസ്ഥാന ജനറൽ സെക്രട്ടറിയും വ്യക്തമായി പറഞ്ഞു. "ഇത് രാജ്യത്തെ തൊഴിൽ സാമ്പത്തിക മേഖലയെ കീഴ്മേൽ മറിക്കും, പൊതു ദുരന്തമാണിത്.പാർട്ടി ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും". ഈ പോരാട്ടമാണ് രാജ്യത്തിന് ആവശ്യം. ഈ വഴിക്ക് വരാൻ ആരൊക്കെ എന്നാണ് ചോദ്യം. ഇതിലെ ശുഭ നീക്കമാണ് കഴിഞ്ഞ ദിവസത്തെ മദിരാശി ഹൈക്കോടതിയുടെ മധുരൈ ബഞ്ചിന്റെ  വിധി.

ഇവിടെ ഉയർത്തേണ്ട ചോദ്യങ്ങൾ ഇവയാണ്. മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനാണ് ഈ പരിഷ്കാരമെങ്കിൽ നിലവിലുള്ള നിയമങ്ങൾക്ക് എന്ത് ന്യൂനതയാണുള്ളത്? അത് വ്യക്തമാക്കാതെ ഇവിടെ തല തിരിഞ്ഞ് മൂക്ക് പിടിക്കുകയാണ്. യഥാർത്ഥത്തിൽ മൃഗങ്ങളോടുള്ള ക്രൂരത എന്തെല്ലാമാണ്? ഇതിൽ എന്തൊക്കെ ഈ നിയമം തടയുന്നുണ്ട്? പരിശോധിക്കാം..

1. മൂക്ക് കുത്തുന്നത്.
2 . വെറ്റിനറി ഡോക്ടർ വന്ന് ചെവിയിൽ ആയുധം കൊണ്ട് തുളയുണ്ടാക്കി കമ്മൽ പതിക്കുന്നത്. (ഇത് സർക്കാർ നടപടി)
3. വൃഷണം ഉടക്കുന്നത് .
4. കുളമ്പിൽ ലാട അടിക്കുന്നത്.
5. ഭാരം കയറ്റിയ വണ്ടി വലിക്കുന്നത്.
6. കിടാവ് കുടിക്കേണ്ട പാൽ കവർന്നെടുത്ത് മനുഷ്യൻ കുടിക്കുന്നത്.
7. എണ്ണയാട്ടുന്നതിനായി ഭാരം കയറ്റിയ ചക്ക് രാവിലെ മുതൽ വൈകും വരെ വൃത്താകൃതീയിൽ ചുമന്ന് വലിക്കുന്നത്.

ഇതൊക്കെ ക്രൂരതയല്ലേ? ഇതൊന്നും ഈ നിയമത്തിൽ ഇല്ലല്ലോ?

തന്റെ കുഞ്ഞിനായി ദൈവം തന്ന  പാൽ മനുഷ്യൻ കറന്നെടുത്ത് കൊണ്ട് പോവുന്നത് നിസ്സാഹതയോടെ നോക്കി നിൽക്കുന്ന ഗോ മാതാവിന്റെ വേദനയിൽ  ഒരു ഭക്തനും പരിഭവപ്പെട്ടതായി അറിവില്ല. ലോകത്തെ നിയമ വിധേയമായ മോഷണമാണ് (കുറ്റകൃത്യമാണ്) യഥാർത്ഥത്തിൽ പശു കറവ.  പൊരുത്തമില്ലാത്ത ഈ തൊണ്ടി മുതലാണ്   ഇഷ്ട മൂർത്തികളുടെ  പ്രതിഷ്ഠകളിൽ ചുരത്തുന്നത്. ഇത് യഥാർത്ഥ ദൈവ പ്രീതിക്ക് പാത്രീഭാവമാവുമോ എന്ന് ആരും ആലോചിട്ടുണ്ടാവില്ല.  ഇതൊന്നും ആരെയും പ്രകോപിപ്പിക്കാനായി എഴുതുന്നതല്ല. മറിച്ച് വിശ്വാസത്തേയും ആചാരത്തേയും ഇതിലേക്ക് വലിച്ചിഴക്കുമ്പോൾ തോന്നുന്ന മാന്യ സംശയങ്ങളാണെന്ന് മാത്രം. 

പിന്നെ, ഈ നിയമത്തിൽ പശു, കാള , പോത്ത്, ഒട്ടകം ഇവ മാത്രമേയുള്ളൂ. ആട്, കുതിര, പന്നി തുടങ്ങിയവ എന്ത് കൊണ്ട് ഇല്ല? ഇവക്ക് നേരെ എന്ത് ക്രൂരതയും ആവാമോ? മൃഗങ്ങളോടുള്ള ക്രൂരത അവസാനിപ്പിക്കാനുള്ള നിയമം കൊണ്ട് വരുമ്പോൾ ഈ മൃഗങ്ങൾ എന്ത് കൊണ്ട് ഈ പരിധിയിൽ വരുന്നില്ല?

കാലിച്ചന്തയിൽ രേഖകൾ സഹിതം പോയി ഉരുവിനെ വാങ്ങാം. സത്യവാംഗ്മൂലത്തിൽ കൃഷി ആവശ്യത്തിനാണെന്ന് എഴുതികൊടുക്കണം. 6 മാസത്തേക്ക് വിൽക്കാനും പാടില്ല. അവിടെയുദിക്കുന്ന ചോദ്യങ്ങൾ.... വാങ്ങിയ ഉരു കാർഷികാവശ്യത്തിന് ഉപര്യുക്തമല്ല എന്ന് ബോധ്യമായാൽ എന്ത് ചെയ്യും പാവം കർഷകൻ? 6 മാസം വരെ കാത്തിരിക്കാനും അത് വരെയുള്ള ചെലവിന് വരുന്ന (ഉദ്ദേശം ഒരു ഉരുവിനാണെങ്കിൽ ദിവസം മിനിമം 150 രൂപ വെച്ച് 6 മാസത്തേക്ക് ...( 6 x 30 = 18000) ഏകദേശം ഉരുവിനെ വാങ്ങിയതിനേക്കാൾ വില.) ഈ തുക കർഷകന് ആര് നൽകും?

കാലി ചന്തകൾ കാർഷികാവശ്യത്തിന് മാത്രം എന്ന നിഷ്കർഷകത  ഇന്ത്യയിൽ  ഏത് നിയമത്തിലാണുള്ളത്. കാലികളെ വാങ്ങാനും വിൽക്കാനും പരസ്പരം വെച്ച് മാറാനും ആണ് ചന്തകൾ. അത് കാർഷികാവശ്യങ്ങൾക്കായി പരിമിതപ്പെടുത്തുന്നത് കാലികളോടോ കാർഷിക മേഖലയോടോ ഉള്ള താല്പര്യമല്ല എന്ന് സ്പഷ്ടം.കേരളം, ഗോവ പോലുള്ള ഒരു സംസ്ഥാനങ്ങളിൽ  കാർഷികാവശ്യങ്ങൾക്ക് നൽക്കാലികളെ വളരെ വിരളമായേ ഉപയോഗിക്കുന്നുള്ളൂ. ഈ സംസ്ഥാനങ്ങളിലെ കാലി ചന്തകളിൽ എന്ത് കച്ചവടമാണ് നടക്കുക?
ഇതുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന പതിനായിരങ്ങൾ എങ്ങിനെ ജീവിക്കും?

കാലികളുടെ അറവ് അവശിഷ്ടങ്ങൾ സംസ്കരിക്കപ്പെട്ട് എന്ത് മാത്രം ഉൽപന്നങ്ങൾ രാജ്യത്ത് ഉണ്ടാക്കുന്നുണ്ട്? ഫാർമ മേഘലയിലെ ജലാറ്റിൻ, വള നിർമ്മാണ മേഖലയിലെ എല്ല് പൊടി, തുകൽ ഉൽപന്നങ്ങൾ, ദൈവങ്ങളെ കൊട്ടിയുണർത്തുന്ന എടക്ക, ചെണ്ട, ആർ.എസ്.എസ് കാരുടെ ഡ്രില്ലിൽ ഉപയോഗിക്കുന്ന ബാൻഡ് അങ്ങിനെയെത്രയെത്ര. ഈ മേഖലയിൽ ജോലി ചെയ്യുന്ന അനേകായിരങ്ങൾക്ക് മുന്നിൽ ഇനി എന്ത് മാർഗ്ഗം? 

ബി.ജെ.പിക്കാരൻ അധികാരമേറ്റത് മുതൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നിയമങ്ങളിലെല്ലാം മുസ്ലിം വിരുദ്ധതയുണ്ട്. ഈ നിയമവും അതിനൊരപവാദമല്ല. മതപരമായ ബലി ആവശ്യങ്ങൾക്കും എന്നൊരു പരാമർശം ഈ പരിഷ്കരണത്തിലുണ്ട്. നിലവിലുള്ള 1960 ലെ നിയമത്തിൽ മതപരമായ ബലി കർമ്മങ്ങൾക്ക് യാതൊരു വിലക്കുമില്ല. പുതിയ നിയമം ബലി മൃഗങ്ങളെ കാലി ചന്തയിൽ നിന്നും വാങ്ങുന്നത് മാത്രമാണോ വിലക്കിയതെന്നത് മദിരാശി ഹൈ കോടതിയുടെ മധുരൈ ബഞ്ചിൽ കേന്ദ്ര സർക്കാർ അഭിഭാഷകൻ സമർപ്പിക്കാനിരിക്കുന്ന സത്യവാങ്മൂലത്തിലൂടെയേ അറിയാൻ ഒക്കൂ. ഇതൊക്കെ  എത്ര കണ്ട് ബാധിക്കും എന്നത് അനുഭവിച്ചറിയേണ്ടതാണ്. ഈ രാജ്യത്ത് അതിന് വിലക്കുണ്ടെങ്കിൽ,  അള്ളാഹു വലിയവനാണ്. അവൻ അതിന്റെ ആനുകൂല്യവും ഇളവും ഇന്ത്യൻ മുസ്ലിംകൾക്ക് നൽകിയേക്കും.  അതിന്റെ പ്രതിവിധി ഇത്തരം സാഹചര്യങ്ങളിൽ ഇസ്ലാമിക കർമ്മ ശാസ്ത്രത്തിലുണ്ട്. 

മാംസാഹാരത്തിന് അമിത പ്രാധാന്യം ഇസ്‌ലാം കൊടുത്തിട്ടില്ല. പ്രവാചകൻ പോലും ആഘോഷ വേളകളിലും അഥിതി സൽക്കാരങ്ങളിലും ആണ് മാംസാഹാരം വിളമ്പാൻ ആഗ്രഹിച്ചിരുതെന്ന് ഹദീസുകളിലുണ്ട്. (മാംസാഹാരം പരിമിതമായി ഉപയോഗിക്കേണ്ടതാണെന്ന സന്ദേശം ഇതിലുണ്ട്) പിന്നെ, വുളുഹിയത്,ഹഖീഖത് തുടങ്ങിയ കർമ്മങ്ങളുമായി ബന്ധപ്പെടുത്തിയാണ് മാംസാഹാരത്തെ ഇസ്ലാമുമായി കൂടുതൽ അടുപ്പിക്കുന്നത്. ഈ കർമ്മങ്ങളാവട്ടെ പരമാവധി വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യങ്ങളിൽ മാത്രം ഒതുങ്ങുന്നതാണും . എന്നാൽ ലോകത്തെ ഇതര മത സമൂഹങ്ങൾ നിത്യേന തന്നെ മാംസ്യത്തിന്റെ ഉപഭോക്താക്കളാണ്. ഇന്ത്യയിലെ പ്രാചീന മതങ്ങളും ജാതികളും മതപരമായി തന്നെ മാംസ്യാഹാരം ഭുജിക്കുന്നവരാണെന്നതിന് വേദങ്ങളിൽ തന്നെ തെളിവുകളുണ്ട്. ഈ വിഷയത്തിൽ ഇത്തരം വാദ മുഖങ്ങൾ പോലും മത വൈര്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കും. 

ഇന്ത്യയിലെ പ്രമുഖങ്ങളായ മാംസ കയറ്റുമതി സ്ഥാപനങ്ങളെല്ലാം ബി ജെ പി ബന്ധമുള്ള കുത്തകകളുടേതാണല്ലോ. അറബി നാ മമുള്ള എക്സ്പോർട്ട് സ് കമ്പനികൾ നടത്തുന്നത് ബി ജെ പി നേതാക്കളാണ്.
മുസ്ലിം ചുവയുള്ള ഇന്ത്യയിലെ പൗരാണിക നഗരങ്ങളുടെ പേരുകൾ ഓരോന്നായി മാറ്റി ഹൈന്ദവ നാമാവൽക്കരണം നടത്തുമ്പോൾ മാംസ്യ കയറ്റുമതിക്കാരായ സംഖി മാന്യന്മാർ അവരുടെ ഉൽപ്പന്നത്തിന് മുസ്ലിം - അറബി നാമങ്ങൾ ഇടുന്നതിന്റെ യുക്തി ഊഹ്യമാണ്. "അൽ" എന്നാരംഭിക്കുന്ന പേരുകൾ ഭീകര സംഘടനകളുടെ തുടക്ക നാമമായി  ലോകത്ത് പ്രചരിപ്പിക്കപ്പെടുമ്പോൾ അതേ തുടക്കനാമമാണ് ഇക്കൂട്ടരും തെരെഞ്ഞെടുത്തത് എന്നോർക്കുമ്പോൾ മൊത്തം തന്നെ  "അൽ" എന്ന് തുടങ്ങുന്ന എല്ലാ കടലാസ് ഇന്റർനറ്റ് സംഘടനകളുടേയും ആഗോള കുടിക്കടം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

 അൽ - കബീർ എക്സ്പോർട്സ് ഉടമ സതീഷ് സബർവാളിന്  650 കോടിയുടെ വ്യാപാരം നടത്തുന്ന ബീഫ് കയറ്റുമതി കമ്പനിയാണുള്ളത്  തെലുങ്കാനയിൽ 400 ഏക്കറിലധികം വിസ്തൃതിയുള്ള അറവു ശാലയുണ്ട് സതീഷ് സബർവാളിന്. അൽ - ആനം അഗ്രോ ഫുഡ്സ് ഉടമ സാക്ഷാൽ സംഗീത് സോം. ബി ജെ പി എം.എൽ എ .മുസഫർനഗർ കലാപത്തിന്റെ ആസൂത്രകൻ . ബി ജെ പി ഗോവധ കാമ്പയിന്റ ചാമ്പ്യൻ! ഹലാൽ എക്സ്പോർട്സ് കമ്പനിയും അൽ - ദുവാ ഫുഡ്സും സോമിനേറെത് തന്നെ !! അൽ - നൂർ എക്സ്പോട്ടേഴ്സ് ഉടമ സൂദും ഭാര്യ പ്രിയാ സൂദും. എ.ഒ.പി എക്സ് പോർടേഴ്സ് ഉടമ ഒ.പി അറോറയാണ്. സ്റ്റാൻഡേർഡ് ഫ്രോ സൺ ഫുഡ്സ് ഉടമ കമൽ വർമ്മയാണ്. അങ്ങിനെ പോവുന്നു നീണ്ട നിര.

കന്നുകാലി വ്യാപാര നിരോധനത്തിന് പിറകിലെ കോർപറേറ്റ് മൂലധന താൽപ്പര്യങ്ങൾ മനസ്സിലാക്കുമ്പോഴാണ് സംഘപരിവാർ അജണ്ടയുടെ യഥാർത്ഥ ലക്ഷ്യം മനസ്സിലാവുക. കോടിക്കണക്കിന്  ഇന്ത്യക്കാരുടെ ഉപജീവനമാണ് കാലി വളർത്തും കാലി കൈമാറ്റവും. ഇവ നിയന്ത്രിക്കുക വഴി ഈ മേഖലയിലുള്ളവർ ഇവ കൈയൊഴിയാൻ നിർബന്ധിതരാകും. പാലും, ഇറച്ചിയും, ചാണകവും കന്നുകാലി വളർത്തുന്നവരുടെ വരുമാന സാധ്യതയാണ്. വിവിധോദ്ദേശ്യങ്ങൾക്കായി കർഷകർക്ക് അവയെ വിൽക്കേണ്ടി വരും. ആ അവകാശമാണ് ഇവിടെ നിയന്ത്രിക്കപ്പെടുന്നത്. അത് വഴി കന്നുകാലി വ്യാപാരവും വ്യവസായവും കുത്തകളിലേക്ക് കേന്ദ്രീകരിക്കപ്പെടും.മുകളിൽ പരാമർശിച്ച  ഈ കുത്തകകൾ എല്ലാം തന്നെ ബി.ജെ.പിയോട് ഒട്ടി നിൽക്കുന്നവരാണ്താനും. 

ഈ പരിഷ്കാര്യങ്ങളൊക്കെ വലിഞ്ഞ് മുറുക്കുന്നത് യഥാർത്ഥത്തിൽ പാവപ്പെട്ട ക്ഷീര കർഷകനെയാണ്. ഈ മേഖലയിൽ ഈ വർഗ്ഗം അനുഭവിക്കുന്ന കെടുതികളിലേക്ക്  ഒരു ഗോ സ്നേഹിയും ഇത് വരെ എത്തി നോക്കിയിട്ടേയില്ല. അമ്മയാണെന്നൊക്കെ ടെലിവിഷൻ ചർച്ചയിൽ തട്ടി വിടുകയല്ലാതെ ഇന്ന് വരെ ഒരു പശുവിന് ഒരു പിടി പുല്ലോ വൈക്കോലോ കൊടുക്കാത്തവരാണ് ഈ മാന്യന്മാർ. ക്ഷീര മേഖലയിൽ സർക്കാർ പ്രഖ്യാപിക്കുന്ന സഹായങ്ങൾ പോലും വിവേചനപരമാണ്. ആൺ പെൺ തുല്യതക്ക് വേണ്ടി ആകാശവും ഭൂമിയും ഒന്നാക്കി നടക്കുന്നവർ പോലും നാൽക്കാലി കിടാവുകളിൽ തുല്യത കാണിക്കുന്നില്ല. പ്രസവിച്ചത് പശു കിടാവാണെങ്കിൽ കിടാരി സ്‌കീമിൽ കാലിത്തീറ്റ സബ്സിഡിയിൽ നൽകുന്നു. കാള (മൂരി) കുട്ടിയാണെങ്കിൽ അതിന് ഇത് ലഭ്യമല്ല. ആണാണെങ്കിൽ ആരെങ്കിലും കശാപ്പ് ചെയ്‌തോട്ടെ അല്ലെങ്കിൽ പട്ടിണി കിടന്ന് ചാത്തോട്ടെ എന്നാണ് ഇന്ത്യയിലെ കേന്ദ്ര സർക്കാരിന്റേയും 29 സംസ്ഥാനങ്ങളിലേയും നിയമം. ഈ അന്തി ചർച്ചക്കിരിക്കുന്ന ഒരു വിദ്വാനും ഇക്കാര്യങ്ങൾ പഠിക്കാൻ മെനക്കെടുന്നില്ല. കാലിത്തീററക്ക് വർഷത്തിൽ 10 തവണയെങ്കിലും സർക്കാരും സ്വകാര്യ കമ്പനികളും വില വർദ്ധിപ്പിക്കുന്നു. കാർഷിക മേഖല തളർച്ചയിലായതിനാൽ വൈക്കോൽ കിട്ടാനില്ല. കിട്ടുന്നതാകട്ടെ പൊള്ളുന്ന വിലക്കും. വേനൽ കാലയളവ് കൂടുതലായതിനാൽ നാട്ടിൽ പുല്ല് കിളിർക്കുന്നുമില്ല കുടി വെള്ളം കിട്ടാനുമില്ല. എന്നാൽ പാലിന്റെ വിലയോ? 10 വർഷത്തിനിടയിൽ 10 രൂപയുടെ വർദ്ധന പോലും ക്ഷീര കർഷകന് ലഭിച്ചിട്ടില്ല. ഒരു ബോട്ടിൽ വെള്ളത്തിന്റെ മൂല്യം പോലും പാലിന് തരാൻ ഒരു പശു സ്നേഹിയും തയ്യാറുമല്ല. സ്തോഭജനകവും ഭീതിജനകവുമായ അവസ്ഥയിലൂടെ ജീവിതം കഴിച്ച് കൂട്ടുന്ന യഥാർത്ഥ  പശു സ്നേഹികളായ രാജ്യത്തെ ക്ഷീര കർഷകന്റെ കണ്ണീര് കാണാത്ത അഭിനവ പശു - മൃഗ സ്നേഹികളെ ഒന്ന് വിചാരണ ചെയ്യാൻ ഒരു മാധ്യമ ലോകവും മുന്നോട്ട് വരുന്നില്ല. ചുരുക്കം പറഞ്ഞാൽ ഈ നിയമ കോലാഹലങ്ങളുടെ യഥാർത്ഥ ഇര ക്ഷീര കർഷകർ മാത്രമാണ്...

(ക്ഷീര കർഷകരെ സംഘടിപ്പിക്കാൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി കൺവീനറായി നിയോഗിച്ച വ്യക്തിയാണ് ലേഖകൻ)

Tuesday, 5 July 2016

മൈത്രാൻ കായലും സന്തോഷ് മാധവനും..

ഈ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഏറെ ക്ഷീണമുണ്ടാക്കിയ, തോൽവിയിലേക്ക് നയിച്ച ഏറ്റവും വലിയ വിഷയമാണ് മൈത്രാൻ കായൽ വിവാദം. ഈ വിഷയം യാഥാർത്യ ബോധത്തോടെ വിലയിരുത്താൻ ഇത് വരെ ആരും തയ്യാറായിട്ടില്ല. എൽ.ഡി.എഫിന്റെ നാലാം വാർഷിഘോഷത്തിൻന്റെ സമയത്ത് അവർ പ്രഖ്യാപിച്ചതാണ് മൈത്രാൻ കായൽ എക്കോ ടൂറിസം പദ്ധതിയെന്നത് അധിക പേർക്കും അറിയില്ല. യു.ഡി.എഫിന്റെ അവസാന മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനമാകട്ടെ കേരള നെൽവയൽ - തണ്ണീർതട സംരക്ഷണ നിയമത്തിനും, പരിസ്ഥിതി നിയമത്തിനും വിധേയമായി മേൽ എക്കോ ടൂറിസം പദ്ധതി നടപ്പാക്കാനാണ് ..... മന്ത്രിസഭയുടെ വിവാദമെന്ന് വിശേഷിപ്പിക്കപ്പെട്ട ഈ തീരുമാനം എന്നോർക്കുക...
ഈ നിയമം എന്താണെന്നും കൂടി ശരിക്കും മനസ്സിലാക്കുക.
കേരള നെൽവയൽ - തണ്ണീർതട സംരക്ഷണ നിയമം 12.08.2008 ൽ നടപ്പിൽ വന്നു. സംസ്ഥാനത്തെ നെൽവയലുകളും തണ്ണീർ തടങ്ങളും നികത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്യുന്നതിനെ ഈ നിയമം നിരോധിക്കുന്നു. വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും നെൽകൃഷി ചെയ്യുന്നതോ അല്ലെങ്കിൽ നെൽകൃഷിക്ക് അനുയോജ്യമായതും എന്നാൽ കൃഷി ചെയ്യാതെ തരിശിട്ടിരിക്കുന്നതുമായ എല്ലാത്തരം നിലവും ഈ നിയമത്തിന്റെ പരിധിയിൽ വരും. നെൽകൃഷിക്ക് പ്രോത്സാഹനം നൽകുന്നതിന് വേണ്ടിയാണ് ഈ നിയമം ഉണ്ടാക്കിയിരിക്കുന്നത്. നെൽവയലിന്റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താതെ ഏതെങ്കിലും ഇടക്കാല വിള കൃഷി ചെയ്യുന്നതിന് നിയമം അനുവദിച്ചിട്ടുണ്ട്. നിലം നികത്തി ഭക്ഷ്യവിളകൾ കൃഷി ചെയ്യുന്നതിന് പോലും നിയമം അനുവദിച്ചിട്ടില്ല.) വളരെ ശക്തമാണ് ഈ നിയമം.
വ്യക്തികളാവട്ടെ, സർക്കാറാവട്ടെ നെൽപ്പാടങ്ങൾ തരിശിട്ടാൽ (waste or arab land) അതിനെതിരെപ്പോലും നടപടി സ്വീകരിക്കാൻ kerala land utilization order (1967) section 4 പ്രകാരം ജില്ലാ കളക്ടർക്ക് അധികാരമുണ്ട് എന്നോർക്കണം.
ഇത്തരത്തിലുള്ള അതി ശക്തമായ നിയമം നില നിൽക്കുമ്പോൾ എങ്ങിനെയാണ് മൈത്രാൻ കായൽ നികത്താൻ ആവുക? അല്ലെങ്കിൽ തന്നെ ഈ വിവാദ മന്ത്രിസഭാ തീരുമാനത്തിൽ എവിടെയാണ് മൈത്രാൻ കായൽ നികത്താൻ തീരുമാനമുള്ളത് ? നികത്താനുള്ള തീരുമാനം ഈ ഉത്തരവിൽ എവിടെയെങ്കിലും ആർക്കെങ്കിലും കാണിച്ച് തരാൻ പറ്റുമോ?എൽ.ഡി.എഫ് തീരുമാനത്തിൽ നിന്നും യാതൊരു വ്യത്യാസമില്ലാത്തതാണ് യു.ഡി.എഫ് തീരുമാനവും എന്നത് ഏത്‌ കൊച്ചു കുട്ടിക്കുമറിയാം. എന്നാൽ യു.ഡി.എഫ് ഇതാ മൈത്രാൻ കായൽ നികത്താൻ തീരുമാനമെടുത്തിരിക്കുന്നുവെന്ന് ഇടത് പക്ഷവും മാധ്യമങ്ങളും പച്ചകള്ളം തട്ടി വിട്ടപ്പോൾ അതിനെ യാഥാർഥ്യ വസ്തുത നിരത്തി വെച്ച് ശുദ്ധ മറുപടി കൊടുക്കേണ്ട യു.ഡി.എഫ് നേതൃത്ത്വം പതറുകയായിരുന്നു. സ്വന്തം മുന്നണിയേക്കാളും പാർട്ടിയേക്കാളും മുകളിൽ അരാഷ്ട്രീയക്കാരുടേയും മാധ്യമങ്ങളുടേയും മുന്നിൽ സ്വയം ചാമ്പ്യൻ ആവാനുള്ള ചില കോൺഗ്രസ്സ് ഉന്നത നേതാക്കളുടെ സ്വാർത്ഥവും സങ്കുചിതവുമായ നിലപാടാണ് യു.ഡി.എഫിന് ക്ഷീണമുണ്ടാക്കിയത്, ചില ഭരണ കക്ഷി നേതാക്കൾ തന്നെ വിഷയം ശ്രദ്ധയോടെ പഠിക്കാതെ തീവെട്ടി കൊള്ളയെന്ന് പറഞ് പരസ്യ നിലപാട് സ്വീകരിച്ച് മുന്നോട്ട് വരികയും,മീഡിയകൾ അത് ഏറ്റ് പിടിക്കുകയും ചെയ്തതോടെ എങ്കിൽ വിവാദം വേണ്ടെന്ന് വെച്ച് മന്ത്രിസഭ മേൽ തീരുമാനം വേണ്ടെന്ന് വെക്കുക എന്ന ഭീരുത്ത്വ നിലപാട് സ്വീകരിച്ചു.. ആ നടപടി അതിലും വലിയ വങ്കത്തമായി. തീരുമാനമെടുത്തതും അത് പിൻവലിച്ചതും ഒരു പോലെ ക്ഷീണമുണ്ടാക്കി എന്നതാണ് വസ്തുത.
സന്തോഷ് മാധവന് ഭൂമി നികത്താൻ അനുമതി നൽകി എന്നതാണ് മറ്റൊരു വിവാദ തീരുമാനം. ഇതും കല്ല് വെച്ച പെരും നുണയാണ്. ഈ ഭൂമിയുമായി സന്തോഷ് മാധവന് യാതൊരു വിധ ബന്ധവും ഇല്ല. മുമ്പ് ഈ ഭൂമിയുടെ ഇടപാടിൽ ഇയാൾ ബ്രോക്കർ ആയിരുന്നുവെന്ന് മാത്രം. അതിന് ശേഷം ശേഷം പുഴയും വള്ളവും കുറെ ഒഴുകിപ്പോയി. സർക്കാർ ആ ഭൂമി സർക്കാറിലേക്ക് കണ്ട് കെട്ടി. പിന്നീട് ആ ഭൂമിയിൽ വ്യവസായ പ്രോജക്ടുമായി സർക്കാരിനെ സമീപിച്ചവർക്ക് സന്തോഷ് മാധവനുമായി ഒരു ബന്ധവും ഇല്ലെന്ന് മാത്രമല്ല, സന്തോഷ് മാധവനെ ഈ വിഷയവുമായി ബന്ധപ്പെടുത്താൻ ഒരു നിലക്കും കഴിയുകയുമില്ല. കഴിയുമായിരുന്നുവെങ്കിൽ മാധ്യമങ്ങൾ അത് നിഷ്പ്രയാസം പുറത്ത് കൊണ്ടു വരുമായിരുന്നുതാനും. പതിനായിരങ്ങൾക്ക് ജോലി സാധ്യതയുള്ള ഒരു വ്യവസായ പ്രോജക്ട് സർക്കാരിന് മുന്നിൽ വന്നാൽ അതിന്മേലുള്ള സാധ്യത നോക്കി തീരുമാനിക്കാനുള്ള താൽക്കാലികവും പരിവർത്തക വിധേയവുമായ പ്രാഥമികാനുമതിയാണ് (Temporary and Transitional) മന്ത്രിസഭ നൽകിയത്. മേൽ സൂചിപ്പിച്ച ശക്തമായ 2008 ലെ കേരള നെൽവയൽ - തണ്ണീർതട സംരക്ഷണ നിയമം ഈ തീരുമാനത്തിലും പരിഗണിക്കാതിരിക്കാൻ ആവില്ല. അതൊക്കെ പരിഗണിച്ചേ ഒരു ഡിങ്കൻ സർക്കാരിന് പോലും ഫൈനൽ തീരുമാനമെടുക്കുവാൻ സാധിക്കൂ. യാഥാർഥ്യം ഇങ്ങനെയൊക്കെയാണ് പക്ഷെ, ഇവിടെ വൈറലായി പ്രചരിച്ചതോ പച്ച കള്ളങ്ങളും.
പരാജയം പഠിക്കാനിറങ്ങിയ ഒരു സമിതിയും ഇക്കാര്യങ്ങൾ കാണാതെ പോയത് കഷ്ടമായിപ്പോയി. ഇപ്പോൾ എല്ലാവരും പറയുന്നു. അവസാന നാളുകളിൽ എടുത്ത ചില തീരുമാനങ്ങൾ യു.ഡി.എഫിനെ കാര്യമായി ബാധിച്ചുവെന്ന്. എടുത്ത തീരുമാനം അന്തസ്സോടേയും സ്പഷ്ടതയുടേയും ജനങ്ങളോട് വിശദീകരിക്കാൻ കെൽപ്പില്ലാത്ത നേതാക്കളുടെ നിലപാടാണ് യാഥാർത്ഥത്തിൽ യു.ഡി.എഫിന് വിനയായത്. യു.ഡി.എഫിന്റെ ദുർബ്ബലരായ നേതാക്കളാണ് ഇടത് പക്ഷത്തിന് ഭരണം തളികയിൽ വെച്ച് നൽകിയത്....

Sunday, 3 August 2014

മഹാത്മാഗാന്ധി വിമർശനത്തിന് അതീതനാണോ ?




മഹാത്മാഗാന്ധി വിമർശനത്തിന് അതീതനാണോ എന്ന ചോദ്യം ഇന്നലെ ഞാൻ എഫ്.ബിയിൽ ഇട്ടപ്പോൾ വലിയ പ്രതികരണമാണുണ്ടായത്. അതീതനാണ് എന്ന മറുപടിയാണ് മിക്കവരും തന്നത്. മഹാത്മാഗാന്ധി വ്യക്തി പരമായും സംഘടനാപരമായും എനിക്ക് മാതൃകാ യോഗ്യനായ ഏറ്റവും ഉൽകൃഷ്ടമായ വ്യക്തിത്വമാണ്. എന്നാൽ അദ്ദേഹം വിമർശനത്തിന് അതീതനല്ല എന്ന നിലപാടിനോട് യോജിക്കാനാവില്ല. ശ്രീമതി. അരുന്ധതിറോയ് മഹാത്മാവിനെക്കുറിച്ച് അശ്ളീള ആക്ഷേപമോ തത്തുല്യ ആരോപണങ്ങളോ അല്ല ഉന്നയിച്ചത്. 1930 നും 1936 നും ഇടക്ക് ഭരണഘടനാ ശില്പി അംബേദ്‌കർ അടക്കമുള്ളവർ ഗാന്ധിജിക്ക് നേരെ ഉന്നയിച്ച ആരോപണങ്ങൾ പുനരാവർത്തിക്കുക മാത്രമാണ് ചെയ്തത്. അനവസരത്തിലുള്ള ഈ പുനരാവർത്തനത്തിൽ എനിക്ക് ശക്തമായ പ്രതിഷേധമുണ്ട്. അത് പോലെ ഗാന്ധി ഭക്തരായ പലർക്കുമുണ്ട്. മറിച്ചും ഉണ്ടാവാം. അത് നമ്മൾക്ക് പ്രകടിപ്പിക്കാം. എന്നാൽ അധികാരം ഗാന്ധി ഭക്തരുടെ കൈയിൽ ഉണ്ട് എന്ന ഒറ്റ കാരണത്താൽ പോലീസിനെ ഉപയോഗിച്ച് കേസെടുക്കും എന്ന് പറയുന്നത് ശരിയല്ല. 

ലോകർ അങ്ങേയറ്റം ബഹുമാനിക്കുന്ന പരിശുദ്ധ പ്രവാചകനേയും അവരുടെ പ്രിയ പത്നിമാരേയും വ്യഭിചാരമടക്കമുള്ള ആക്ഷേപമുന്നയിച്ച് പുസ്തകം രചിച്ച ഇന്ത്യൻ വംശകനായ സൽമാൻ റുഷ്ദിക്കെതിരെ അന്ന് രാജ്യം ഭരിച്ച ഗാന്ധിഭക്തൻമാർ എന്ത് കേസാണ് എടുത്തത്? സൽമാൻ റുഷ്ദിയുടേത്‌ ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് മുറവിളി കൂട്ടിയ കമ്മ്യുണിസ്റ്റ്‌ വലത് വർഗ്ഗീയ ചേരികൾ അരുന്ധതിക്ക് വേണ്ടി രംഗത്ത് വരാത്തതും ദുരൂഹതയുണർത്തുന്നു. 

ഇസ്ലാം മത വിശ്വാസികളെ അശ്ളീള ഭാഷയിൽ പരിഹസിച്ച് ഗ്രന്ഥരചന നടത്തിയ തസ്ലീമക്ക് ഇന്ത്യയിൽ സ്ഥിരതാമസമുറപ്പിക്കാൻ മിനക്കെടുന്നവരും  ഈ വിഷയത്തിൽ പ്രതികരിച്ച് കണ്ടില്ല. രാജ്യത്ത് ഏത് ഇല അനങ്ങിയാലും ബി.ജെ.പി.നേതാവ് സുരേന്ദ്രനെ ചർച്ചക്ക് ഇരുത്തുന്ന ഏഷ്യാനെറ്റും ഈ ചർച്ചയിൽ സുരേന്ദ്ര വെടികൾ കേൾക്കാനുള്ള അവസരം പ്രേക്ഷകർക്ക്‌ തന്നില്ല. 

രാജ്യത്തെ ദളിത്‌ ജനതയെ സംബന്ധിക്കുന്ന വിഷയങ്ങളിലും, ദളിതരെ  സൃഷ്ടിച്ച ചാതുർവർണ്യ വ്യവസ്ഥിതിയെ അനുകൂലിച്ച് കൊണ്ട്  ഗാന്ധിജി സ്വീകരിച്ച സമീപനങ്ങൾ അക്കാലത്ത് ഏറെ വിമർശന വിധേയമായതാണ്. 

ഡോക്ടർ. അംബേദ്‌കറുടെ What Congress and Gandhi have done to the untouchables, Annihilation of Cast, ശങ്കരൻ എൻ ശാസ്ത്രിയുടെ My Memories and Experiment of Dr. Ambedkar, മഹാദേവ ദേശായിയുടെ My Memories, Dr. Ambedkar on poona pact, ലൂയി ഫിഷറുടെ A weak with Mr. Gandhi, പ്രൊഫ: എം.കെ. സാനുവിന്റെ സഹോദരൻ അയ്യപ്പൻ,  എ.സി. ബാനർജിയുടെ Indian Constitutional Documents Chapter - Communal Award and Poona Pact, ഗാന്ധിജിയുടെ തന്നെ നവജീവനിലും, ഹരിജനിലും, യങ്ങ് ഇന്ത്യയിലും വന്ന ലേഖനങ്ങളും നിരീക്ഷണങ്ങളും, ഡോക്ടർ. വേലായുധൻ നായരുടെ ഗാന്ധി ദർശനം, ഗുരു നിത്യ ചൈതന്യ യതിയുടെ മനശാസ്ത്രം ജീവിതത്തിൽ, കെ. ദാമോദരന്റെ ഭാരതീയ ചിന്ത, ഇന്ത്യയുടെ ആത്മാവ്, ലക്ഷ്യവും മാർഗ്ഗവും ഗാന്ധി, ഇ.എം.സിന്റെ ഗാന്ധിയും ഗാന്ധി സേവയും, പ്രമുഖ ദളിത്‌ സാഹിത്യകാരൻ ശ്രീ. കല്ലറ സുകുമാരന്റെ വിമോചനത്തിന്റെ അർത്ഥ ശാസ്ത്രം, അയിത്തോച്ചാടനം അന്നും ഇന്നും, ദരിദ്ര്യ വർഗ്ഗവും രാഷ്ട്രീയവും, ഹരിജൻ വീക്ഷണങ്ങളിൽ ഒരഭിവീക്ഷണം, മർദ്ദിതരുടെ മോചനം ഇന്ത്യയിൽ, ജാതി ഒരഭിശാപം, ഭ്രാമണിസം ഡോക്ടർ. അംബേദ്‌കറുടെ വീക്ഷണത്തിൽ  തുടങ്ങിയ പുസ്തകങ്ങളിലൊക്കെ മേൽ സൂചിപ്പിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗാന്ധിജിക്ക് നേരെ രൂക്ഷ വിമർശനങ്ങളാളുള്ളത്. ഇവർക്കെതിരെ ആരെങ്കിലും കേസേടുത്തിരുന്നോ? ഇക്കാര്യം കേരളത്തിലെ കോണ്ഗ്രസ് നേതാക്കൾ അരുന്ധതിക്കെതിരെ കേസെടുക്കും മുമ്പ് വിശദീകരിക്കാൻ ബാധ്യസ്ഥരാണ്... 

ഗാന്ധിജി അയിത്തോച്ചാടനത്തിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നുവെന്നത് സത്യമായിരുന്നെങ്കിലും ദളിതരെ അധമാരാക്കി ലോകാവസാനം വരെ നില നിർത്തുന്ന ചാതുർവർണ്യ വ്യവസ്ഥിതിയെ ശക്തമായി പിന്തുണച്ചിരുന്നുവെന്നത് ഒരു യാഥാർത് ഥ്യ മായിരുന്നു. കടുത്ത വർഗ്ഗീയ വാദിയും മലപ്പുറം ജില്ലാ വിരുദ്ധ പ്രക്ഷോഭകാരിയുമായ കെ.കേളപ്പനും അയിത്തോച്ചാടനത്തിനെതിരെ ഗുരുവായൂരിലേക്ക് മാർച്ച് നടത്തിയിരുന്നുവെങ്കിലും ജാതി വ്യവസ്ഥിതിയെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചിരുന്നുവെന്നത് അദ്ദേഹം എൻ.എസ്.എസ് പ്രസിഡൻടായ നാൾ മുതൽ നമുക്കറിവുള്ളതാണല്ലോ!

അരുന്ധതിയുടെ അനവസരത്തിലുള്ള രാഷ്ട്രപിതാവിന് നേരെയുള്ള പരാമർശനത്തിൽ പ്രതിഷേധിക്കുന്നതോടൊപ്പം അരുന്ധതിയുൾപ്പെടെയുള്ള ഇന്ത്യൻ പൗരൻമാർക്ക് നമ്മുടെ ഭരണഘടന ആര്‍ട്ടിക്കിൾ 20 നല്കുന്ന അഭിപ്രായ സ്വാതന്ത്ര്യം വക വെച്ച് കൊടുക്കേണ്ടതല്ലേ എന്നാണ് എന്റെ ചോദ്യം...

Tuesday, 6 August 2013

രക്ഷക്കെത്തിയവർക്കെതിരെ ഉതിർന്ന വെടിയുണ്ടകൾ, ബംഗാളിലെ ലഹള

പബ്ലിഷ്ഡ്  ബയ് ചന്ദ്രിക ഡെയിലി 30 ജൂലൈ 1992


കോണ്ഗ്രസ്സിന്റെ വർഗ്ഗീയ സംഘട്ടന മരുഭൂമിയിൽ സമുദായ സൗഹാർദ്ദത്തിന്റെ മരുപ്പച്ചയെന്ന് മുഖ്യമന്ത്രി ജ്യോതിബസു തന്നെ അവകാശപ്പെടാറുള്ള പശ്ചിമ ബംഗാളിന് തീരാകളങ്കമായി മാറിയ മുർഷിദാബാദിലെ മുസ്ലിംവിരുദ്ധ കലാപത്തിന്റെ നടുക്കുന്ന ഓർമ്മകളുമായി കഴിഞ്ഞ ജൂണ്‍ ഇരുപത്തി നാല് കടന്ന് പോയി. വിഭജനത്തിന് ശേഷം പശ്ചിമ ബംഗാൾ കണ്ട ഏറ്റവും കടുത്ത വർഗ്ഗീയ ലഹളയായിരുന്നു നാല് വർഷം മുമ്പ് 1988 ജൂണ്‍ 24 നു മുർഷിദാബാദ് ജില്ലയിലെ ബെർഹാൻപൂരിൽ നടന്നത്.
വിശുദ്ധ കഅബയുടെ മാതൃകയിൽ 1717 -1725 കാലഘട്ടത്തിൽ ബംഗാൾ നവാബ് മുർഷിദ് കുലി ഖാൻ നിർമ്മിച്ച പള്ളിയാണ് ലാൽഗോല സബ് ഡിവിഷനിലെ ചരിത്ര പ്രസിദ്ധമായ " കത്റ മസ്ജിദ് ".ഈ മസ്ജിദ് പശ്ചിമ ബംഗാളിലെ അതിമനോഹരമായ കെട്ടിടങ്ങളിലൊന്നാണ്. 1897 ൽ ഒരു ഭൂകമ്പത്തെത്തുടർന്ന് സാരമായ കേട് പറ്റിയ പള്ളി നന്നാക്കാനും കൈകാര്യം ചെയ്യാനും സംസ്ഥാന വഖഫ് ബോർഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിലേക്കാവശ്യമായ പണം അനുവദിക്കുന്നതിൽ സർക്കാർ നിസ്സംഗത പുലർത്തിയപ്പോൾ വഖഫ് ബോർഡിന് മസ്ജിദ് കൊണ്ട് നടക്കാൻ പറ്റാത്ത അവസ്ഥ വന്നു. വഖഫ് ബോർഡിന് സർക്കാർ പണം അനുവദിക്കാത്തതിന്റെ കാരണമെന്തായിരുന്നുവെന്ന് പിന്നീടുള്ള സംഭവങ്ങളിൽ നിന്നും മനസ്സിലായി. " ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ " മസ്ജിദ് ഏറ്റെടുത്തതോടെ സർക്കാറിന്റെ ദീർഘ ദൃഷ്ടിയോടെയുള്ള ദുഷ്ടലാക്ക് മുസ്ലിംകൾക്ക് മനസ്സിലായി.
ഇത്തരത്തിൽ വളഞ്ഞ വഴിയിലൂടെ  മുർഷിദാബാദ് ജില്ലയിൽ മാത്രം സർക്കാറും പുരാവസ്തു ഗവേഷണ വകുപ്പും ടൂറിസം ഡിപ്പാർട്ട്മെന്റും പതിനഞ്ചൊളം മുസ്ലിം പള്ളികൾ തന്ത്രപൂർവ്വം പിടിച്ചെടുത്തിരുന്നു. ഇങ്ങിനെ കൈവശപ്പെടുത്തിയ  കത്റ മസ്ജിദടക്കമുള്ള 15 ഓളം പള്ളികൾ മുസ്ലിംകൾക്ക് ആരാധന നടത്താൻ തുറന്ന് കൊടുക്കണമെന്ന് രൂപീകരിച്ച കാലം തൊട്ടേ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പശ്ചിമ ബംഗാൾ ഘടകം സർക്കാരിനോട് ആവശ്യപ്പെട്ട് വരികയായിരുന്നു. പക്വമായ നേതൃത്ത്വത്തിൻ കീഴിൽ വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെ സമാധാനപരമായി നിരവധി സമരങ്ങൾ മുസ്ലിം ലീഗ് സംസ്ഥാനത്ത് വർഷങ്ങളായി നടത്തിപ്പോന്നു. പക്ഷെ, അധികാരത്തിന്റെ മുഷ്ട്ടി ഉപയോഗിച്ച് സർക്കാർ പ്രസ്തുത സമരങ്ങളെ വർഷങ്ങളായി അടിച്ചമർത്തിപ്പോരുകയായിരുന്നു. സമരങ്ങളുടെ നേരെ സർക്കാർ  ഉപയോഗിച്ച അടിച്ചമർത്തൽ നയം മുസ്ലിംകളെ കൂടുതൽ രോഷാകുലരാക്കി. കത്റ മസ്ജിദ് സ്ഥിതി ചെയ്യുന്ന മുർഷിദാബാദ് ജില്ലയിലെ മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി 1988 ജൂണ്‍ 24 ന് വെള്ളിയാഴ്ച കത്റ മസ്ജിദിലേക്ക് ജുമുഅ പ്രാർത്ഥനയ്ക്കായി മാർച്ച് നടത്താൻ തീരുമാനിച്ചു. സംസ്ഥാന കമ്മറ്റി ലഘുലേഖകൾ അച്ചടിച്ച്‌ വിതരണം ചെയ്തു കൊണ്ട് ഇത്തരത്തിലുള്ള ഒരു സമരത്തിന് മുസ്ലിംകളെ പ്രേരിപ്പിക്കുന്ന വികാരം ജനങ്ങളെ അറിയിച്ചു.പ്രസ്തുത ലഘുലേഖയുടെ തലവാചകം ഇങ്ങിനെയായിരുന്നു. " ഈ സമരം സർക്കാരിനോട് മാത്രമാണ് " ഇങ്ങിനെയൊരു തലവാചകം എഴുതിചേർത്തത് തന്നെ വ്യക്തമായ അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.മത നിരാശത്തിന്റെ ജഡാവസ്ഥയിലൂന്നിയ സർക്കാറും, മത നിഷേധികളും വൈരികളുമായ കമ്മ്യൂണിസ്റ്റുകളും ഒരു പക്ഷെ ഈ സമരം ഹിന്ദുക്കൾക്കെതിരെയുള്ളതാണ് എന്ന് പ്രചരണം നടത്തിയേക്കാം. ഇത് മുൻകൂട്ടി കണ്ടു കൊണ്ടാണ് ലഘുലേഖകൾ സംസ്ഥാന കമ്മറ്റി പുറത്തിറക്കിയത്. മാർച്ച് നടത്തുന്നതിന്റെ ഒന്നര മാസം മുമ്പ് തന്നെ ലഘുലേഖകൾ വിതരണം നടത്തി. ലീഗിന്റെ മാർച്ച് ആഹ്വാനം സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിമർശനങ്ങളും കോലാഹലങ്ങളും ഉണ്ടാക്കി. ലീഗ് മാർച്ച്  ആഴ്ചകളോളം ബംഗാളി പത്രങ്ങൾക്ക് ചർച്ചാ വിഷയമായിരുന്നു. ഗവണ്‍മെന്റും മഞ്ഞ പത്രങ്ങളും ലീഗിനെതിരെ ശക്തമായ ആരോപണങ്ങളുയർത്തി വിട്ടു. പക്ഷെ, മുസ്ലിം ലീഗ് ആരോപണങ്ങളെയെല്ലാം സന്തോഷകരമായ ഒരു സാഹസികമാക്കി കണക്കിലെടുത്ത് ഖണ്ഡിച്ചു.
പുരാവസ്തു ഗവേഷണ വകുപ്പിന്റെ കൈവശമുള്ള രാജ്യത്തെ നിരവധി ആരാധനാലയങ്ങൾ വിശ്വാസികൾക്ക് തുറന്ന് കൊടുത്തിട്ടുണ്ട്. മധുര മീനാക്ഷി ക്ഷേത്രം, ഡൽഹി ജുമാ മസ്ജിദ് തുടങ്ങി എത്രയോ ഉദാഹരണങ്ങൾ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള മറ്റൊരു ചരിത്ര സ്മാരകമായ സഫ്ദർജംഗ്  മുസ്ലിം പള്ളി പോലും ആരാധനക്ക് തുറന്ന് കൊടുത്തിട്ടുണ്ട്. ആർ.എസ്സ്.എസ്സിന്റെ സർസംഘ് കാര്യവാഹ് ആയ ശ്രീ. എച്ച്.വി. ശേഷാദ്രി  പ്രസിദ്ധമായ RSS- VISION IN ACTON  എന്ന  പുസ്തകത്തിലെ Educating and ennobling the young minds   എന്ന അധ്യായത്തിൽപറയുന്നത് നോക്കുക: "മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തെ തളി ക്ഷേത്രം 1967 - ൽ സർക്കാർ ഉത്തരവ് പ്രകാരം പുരാവസ്തു ഗവേഷണ വകുപ്പ് ഏറ്റെടുത്തതായിരുന്നു. എന്നാൽ കെ.കേളപ്പന്റെ നേതൃത്ത്വത്തിൽ ആർ.എസ്.എസ്സുകാർ നടത്തിയ പ്രക്ഷോഭം മൂലം പുരാവസ്തു ഗവേഷണ വകുപ്പ് ക്ഷേത്രം വിശ്വാസികൾക്ക് തന്നെ വിട്ട് കൊടുക്കുകയുണ്ടായി {പേജ് 274} അതേ പുസ്തകത്തിൽ അതേ അധ്യായത്തിൽ തന്നെ മറ്റൊരിടത്ത് പറയുന്നു. "വെല്ലൂർ കോട്ട ബ്രിട്ടീഷ്‌ ഭരണകാലത്ത് പുരാവസ്തു ഗവേഷണ വകുപ്പ് ഏറ്റെടുക്കുകയുണ്ടായി.. 1981 ജനുവരി 4 ന് ഹിന്ദു മുന്നണി യോഗം വിളിച്ച് ചേർക്കുന്നു. പ്രസിദ്ധമായ വെല്ലൂർ കോട്ടയിൽ ശിവലിംഗം കൊണ്ട് പോയി പ്രതിഷ്ഠിക്കാൻ തീരുമാനിച്ചു. 1981 മാർച്ച് 18 - ന് എട്ടടി ഉയരമുള്ള ശിവലിംഗം സാത്തുവച്ചേരിയിൽ നിന്നും ഏഴുന്നള്ളിച്ച് കോട്ടയിൽ കൊണ്ട് പോയി പ്രതിഷ്ഠിച്ചു. ഇന്നത്‌ ക്ഷേത്രമായി ഉപയോഗിച്ച് പോരുന്നു." {പേജ് 271} ഇത് പോലുള്ള ഉദാഹരണങ്ങൾ നിരവധിയുണ്ട്.

Friday, 26 July 2013

പാവം മഅ്ദനി ..വെറും ഇര ......

യഥാർഥത്തിൽ മഅ്ദനിയോട് ആർക്കാണ് വിദ്വേഷം? എല്ലാം നിലക്കും അവശനായ ഈ മനുഷ്യനോടു ആർക്കാണ് പക? എത്ര ചിന്തിചിട്ടും മനസ്സിലാവുന്നില്ല. മുസ്ലിം തീവ്രത രാജ്യത്ത് വർധിക്കേണ്ട ആവശ്യം ആർക്കാണ്? അതിന്റെ എതിർവികാരം ആർക്കാണ് പ്രയോജനം ചെയ്യുക..ഈ വക കാര്യങ്ങൾ ആഴത്തിൽ ചിന്തിക്കുമ്പോഴേ ഈ സംശയങ്ങൾക്ക് നിവാരണം ഉണ്ടാവൂ. മഅ്ദനിയെപ്പോലുള്ളവരെ കൊടും പീഠനത്തിന് വിധേയമാക്കിയാൽ ആരാണ് കൂടുതൽ രോഷാകുലരാവുക? അത് സ്വാഭാവികമായും മുസ്ലിം യുവാങ്കുരങ്ങളായിരിക്കും. അങ്ങിനെ മുസ്ലിം യുവാക്കളെ പ്രതിഷേധത്തിന്റെ രോഷാഗ്നിയിലേക്ക് തള്ളിവിട്ട് സൃഷ്ടിക്കപ്പെടുന്ന ഇപ്പോഴത്തെ തീവ്രവാദ ആക്ഷേപങ്ങൾ യാഥാർത്ഥ്യമായിക്കാണാനുള്ള ഏതോ ഇരുട്ടിന്റെ ശക്തികളുടെ ഗൂഡ നീക്കം ഇതിനൊക്കെ പിറകിലുണ്ടോ? മുസ്ലിം തീവ്രവാദം ശക്തിപ്പെടണം അത് വഴി രാജ്യത്ത് വർഗ്ഗീയതയും അരാജകത്വവും വർദ്ധിക്കണം എന്നാഗ്രഹിക്കുന്ന ഒരു ലോബി തന്നെയായിരിക്കണം ഇതിന്റെയൊക്കെ പിറകിൽ ...മഅ്ദനിക്ക് നേരെയുള്ള എല്ലാ ക്രൂരനീക്കങ്ങളുടെയും പിറകിൽ മുസ്ലിം തീവ്രവാദത്തിലേക്ക് മുസ്ലിം യുവാക്കളെ വീഴ്താനുള്ള ഹീന നീക്കം തന്നെയാണ്. മോഡിയുടെ കരങ്ങളിലേക്ക് രാജ്യഭരണം എത്തിക്കാൻ ഏറ്റവും നല്ല കുറുക്കുവഴി ശക്തിപ്പടരുന്ന മുസ്ലിം തീവ്രവാദ ആക്ഷേപമായിരിക്കും. ഇതിന്നെതിരെയുള്ള ചാമ്പ്യൻ ആയി മോഡി അവതരിപ്പിക്കപ്പെടുകയും ചെയ്യും. ഈ ഗൂഡനീക്കത്തിന് നിർഭാഗ്യവശാൽ കർണ്ണാടകയിലെ കോണ്ഗ്രസ് സർക്കാരും കൂടുനിന്നിരിക്കുന്നു എന്നത് കഷ്ടമാണ്. ശത്രുവിന്റെ ലക്ഷ്യം മനസ്സിലാക്കിയും, രാഷ്ട്ര ദ്രോഹികളുടെ ഹിഡൻ അജണ്ട മനസ്സിലാക്കിയും  സമചിത്തതയോടെ പെരുമാറാനും, ഹിന്ദു വർഗ്ഗീയതക്ക്‌ വളരാനുള്ള എതിർവികാരം ഒരുക്കിക്കൊടുക്കാതെയും,ഇത്തരം വെട്ടിൽ വീഴാതെ നോക്കാനും മുസ്ലിം യുവാക്കൾ ജാഗ്രവത്തായാൽ അത് സമുദായത്തിന് നല്ലത്.  പാവം  മഅ്ദനി ..വെറും ഇര ......

Wednesday, 24 July 2013

ഇന്ന് ഞാൻ നാളെ നീ എന്ന ആപ്തവാക്ക് ആരും മറന്നു പോവണ്ട...

സത്യം മാത്രം പറയുന്നവൻ എന്ന് ഇപ്പോൾ പി.സി. ജോർജിനെ വിശേഷിപ്പിക്കുന്ന ചാനലുകാരും ഇടതു നേതാക്കളും ഒന്നര  മാസം മുമ്പ് വരെ ജോർജിനെതിരെ എന്തെല്ലാമാണ് തട്ടിവിട്ടത്? സംസ്കാരശൂന്യൻ, ആഭാസൻ, മാടമ്പി, തുടങ്ങി എന്തെല്ലാം ആക്ഷേപങ്ങൾ! ജസ്റ്റിസ്. ഹമീദിന് എതിരായ മുൻ ഡി.വൈ.എഫ്.ഐ പ്രയോഗവും, വനിതാ വാച് ആൻഡ്‌ സ്റ്റാഫിന്റെ നെഞ്ജത്തോട്ടേക്കാണ് ടി.വി. രാജേഷ് പാഞ്ഞടുത്തത് എന്ന പത്തനാപുരത്തെ പ്രസംഗവും, എ.കെ. ബാലനെയും, ടി.എൻ. പ്രതാപനേയും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന ആരോപണവും ഒക്കെ നിരന്തരമായി നിശാ ചർച്ചക്ക് വിധേയമാക്കി ജോർജിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച ചാനലുകാരും ഇടതു നേതാക്കളും ഇപ്പോൾ  ഒരുമിച്ച് നിന്ന് പറയുന്നു പി.സി. ജോർജ് സത്യം മാത്രം പറയുന്നവനെന്ന്! നാം കേരളീയർ ഇതിലേത് വിശ്വസിക്കണം?

 പ്രിന്റ്‌ മിഡിയയിൽ വരുന്നത് പുനർവായനക്കു വിധേയമാക്കാൻ നമുക്ക് അവസരമുണ്ടായിരുന്നു. ചാനലിൽ സാധാരണക്കാർക്ക് അത് അസാധ്യമാണെന്ന് ചാനലുകാർക്ക് തന്നെ നല്ല നിശ്ചയമുണ്ട്. അത് കൊണ്ട് ആരെക്കുറിച്ചും നല്ലതും ചീത്തയും മാറി മാറി പറയാൻ ഇവർക്കൊന്നും യാതൊരു ഉളുപ്പുവും ഇല്ല.. പണ്ട് മാധ്യമങ്ങളിലൂടെ ജനരോഷമാറിയാമായിരുന്നു. ഇന്നോ...! മാധ്യമങ്ങൾക്കെതിരാണ് ജനരോഷമെന്നത് എത്ര മാധ്യമങ്ങൾക്ക് മനസ്സിലായി ക്കാണും?

മാധ്യമ ധർമം പലരോടും പല രീതിയിലാണ്. പെണ്‍വാണിഭത്തിനു വിധേയരായ ഇരകളുടെ ഫോട്ടോ പ്രദർശിപ്പിക്കാൻ പാടില്ല എന്ന പ്രസ്‌ കൌണ്‍സിൽ ഓഫ് ഇന്ത്യയുടെ മാർഗ്ഗദർശനോപദേശവും, 1995 ലെ കേബിൾ ടി.വി നിയമവും രാജ്യത്ത് നില നിൽക്കുന്നത് കൊണ്ടായിരിക്കാം പറവൂർ, തോപ്പുംപടി, കിളിരൂർ, കവിയൂർ, കോതമംഗലം, സൂര്യനെല്ലി തുടങ്ങിയ കേസുകളിലെ ഇരകളുടെ ഫോട്ടോ ടെലിവിഷൻ മാധ്യമങ്ങൾ കാണിക്കാത്തത് എന്ന് വേണം മനസ്സിലാക്കാൻ. ഈയടുത്ത് തെറ്റയിലെനെതിരായി നിരവധി വാർത്താ സമ്മേളനം നടത്തിയ അങ്കമാലി സ്ത്രീയുടേയും ഫോട്ടോ വ്യക്തത ഇല്ലാതിരിക്കാൻ മോസൈക്കിൾ ട്രാഷ് ഇട്ടാണ് മാധ്യമങ്ങൾ കാണിച്ചത്. 

എന്നാൽ ഐസ്ക്രീം കേസിലോ? പച്ചയായി രജീന എന്ന സ്ത്രീയെ ആയിരത്തിൽ പരം തവണ കാണിച്ചിരിക്കുന്നു. ഇപ്പോഴും ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് ആരെങ്കിലും എന്തെങ്കിലും മൊഴിഞ്ഞാൽ അത് എത്ര അപ്രസക്തനാണെങ്കിലും ശരി ഈ സ്ത്രീയുടെ ഫോട്ടോ പച്ചക്ക് കാണിക്കും. ഇക്കാര്യത്തിൽ നിയമവും മാർഗ്ഗനിർദ്ദേശവും ഒക്കെ ചാനലുകാർക്ക് പുല്ലാണ്. കാരണം അവർക്ക് രാഷ്ട്രീയത്തിൽ നിന്നും ഇല്ലായ്മ ചെയ്യേണ്ട ഒരു വ്യക്തിയുണ്ട്‌. അദ്ദേഹത്തെ പരമാവധി അപമാനിക്കാൻ കിട്ടുന്ന അവസരമാണ്. അത്പാഴാക്കിക്കളയരുതല്ലോ.....

ബ്രേകിംഗ് ന്യൂസ്‌, ഫ്ലാഷ് ന്യൂസ്‌ എന്നിവയുടെയൊന്നും യഥാർത്ഥ വിവക്ഷ കേരളത്തിലെ ചാനലുകാർ അംഗീകരിക്കുന്നില്ല എന്നതാണ് വസ്തുത. സംഭാവ്യമായ വിഷയങ്ങൾ മാത്രമേ മേൽ തലക്കെട്ടിലൂടെ സ്ട്രോളിംഗ് കാണിക്കാവൂ എന്നതാണ് ചട്ടം. എന്നാൽ ഇവിടെയോ? ചാനൽ പുംഗവൻമാരുടെ തലയിലുദിക്കുന്ന ഊഹങ്ങളും, നിഗമനങ്ങളുമൊക്കെ ഇവർക്ക് ബ്രേകിംഗ് ന്യൂസും, ഫ്ലാഷ് ന്യൂസും ആണ്. ശുദ്ദ തോന്നിവാസം എന്നല്ലാതെന്തു പറയാൻ? 

ഇവിടെ ഉടൻ നടക്കേണ്ട ചർച്ച ഈ ക്രൂരമായ മാധ്യമ സംസ്കാരത്തെ ഇല്ലായ്മ ചെയ്യേണ്ടത് എങ്ങിനെയാണെന്നാണ്. ഇപ്പോൾ ചാനലിനെ വെള്ള പൂശി നിവൃതിയടയുന്നവർ ഒന്നോർക്കണം... ഇന്ന് ഞാൻ നാളെ നീ എന്ന ആപ്തവാക്ക് ആരും മറന്നു പോവണ്ട...

 മാധ്യമങ്ങൾക്ക് മുകളിൽ ഒരു അപ്പക്സ് ബോഡിയില്ല എന്നതാണ് ഈ മാധ്യമ ധിക്കാരത്തിന്റെ നിലനില്പ്.ലോക്പാലിന്റെ പരിധിയിൽ പ്രധാന മന്ത്രിയെപ്പോലും കൊണ്ട് വരണം എന്ന ചർച്ച രാജ്യത്ത് നടക്കുകയാണെന്നോർക്കണം. അതിനെക്കാൾ മുമ്പ് വേണ്ടത് ആരെയും അവഹേളിക്കാനുള്ള സ്വാതത്ര്യം മാധ്യമങ്ങൾക്ക് വിലക്കണം. ഇല്ലെങ്കിൽ ഭരണകൂടം മാത്രമല്ല പലരുടേയും ജീവിതം പോലും തരിപ്പണമാവും.


Sunday, 21 July 2013

ബഷീർ സംസാരിക്കുന്നു

കോളേജ് പഠന കാലഘട്ടത്തിൽ മാഗസിൻ എഡിറ്ററായിരുന്നപ്പോൾ ബേപ്പൂർ സുൽത്താൻ ശ്രീ. വൈക്കം മുഹമ്മദ്‌ ബഷീറിനെ ഇന്റർവ്യു ചെയ്യാനുള്ള ഒരു അസുലഭ അവസരമുണ്ടായി. 26 വർഷം മുമ്പ് നടത്തിയ ആ അഭിമുഖം എന്റെ സുഹൃത്തുക്കൾക്കായി ഞാൻ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു. മാന്യ മിത്രങ്ങൾ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ?

വൈക്കം മുഹമ്മദ്‌ ബഷീർ, അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും ഒരുപോലെ മൌലികതയുള്ളതാണ്. തന്റെ ജീവിതം ചിലപ്പോൾ ഒരു നോവലിലേക്കോ കഥയിലേക്കോ അദ്ദേഹത്തെ നയിച്ചപ്പോൾ സൃഷ്ടിക്കപ്പെട്ട ഓരോ കഥാപാത്രങ്ങളും മാനവികതയുടെ ഐതിഹാസിക രൂപങ്ങളായി മാറുകയായിരുന്നു. രചനയുടെ പ്രശ്നങ്ങളും അത് പോലെത്തന്നെ ജീവിതത്തിന്റെ സമസ്യകളും ഇന്ന് ഏതാണ്ട് വിശ്രമിച്ച്‌ കഴിഞ്ഞ് കൂടുന്ന അദ്ദേഹത്തിൽ നിന്ന് അറിയുകയായിരുന്നു ലക്‌ഷ്യം. അക്ഷരാർത്ഥത്തിൽ തന്നെ തുറന്ന മനസ്സോടെ അദ്ദേഹം സഹകരിച്ചു. രണ്ട് ദിവസങ്ങളായി നടത്തിയ ദീർഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണിവിടെ കൊടുത്തിത്തുള്ളത്.


ചോ. താങ്കളുടെ ആദ്യ കൃതി ഏത്? അത് രചിക്കുമ്പോഴുണ്ടായ അനുഭവം എന്തായിരുന്നു?

ഉ .  എന്റെ ആദ്യ കൃതി " ഹതഭാഗ്യയായ എന്റെ നാട് " എന്നതാണ്. അറുപത് വർഷങ്ങൾക്ക് മുമ്പ് എറണാകുളത്തുണ്ടായിരുന്ന "ദീപം" എന്ന പത്രം ആണ് അത് പ്രസിദ്ധം ചെയ്തത്. ഇതിനു മുമ്പ് ഞാൻ ഒരുപാട് ലേഖനങ്ങൾ എഴുതിയിട്ടുണ്ടായിരുന്നു. തിരുവിതാംകൂറിൽ ആയിരുന്നു ഞാൻ ആ സമയത്ത്. ആ രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. അവിടെ രാജഭരണമായിരുന്നു. ദിവാനായിരുന്ന സർ സിപി രാമ സ്വാമിയായിരുന്നു അന്ന്  തിരുവിതാംകൂർ ഭരിച്ചിരുന്നത്. അക്രമകരമായ അന്നത്തെ ഭരണത്തെക്കുറിച്ച് എനിക്ക് പ്രതിഷേധവും സങ്കടവും തോന്നി. അത് കൊണ്ട് ഞാൻ എഴുതി. അത് നിരോധിച്ചു. അവസാനം എന്റെ പേരിൽ അറസ്റ്റ് വാറണ്ട് വന്നു. അങ്ങിനെ രണ്ട് കൊല്ലവും ആറ് മാസവും എന്നെ ജയിലിൽ ഇട്ടിട്ടുണ്ട്. ഇതിനോടൊപ്പം രണ്ടായിരം രൂപ പിഴയും ഉണ്ടായിരുന്നു. അതിന് ശേഷം മദ്രാസ്‌ മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജയിലിലും ഞാൻ കിടന്നിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ,  തിരുവനന്തപുരം എന്നീ  ജയിലുകളി ലും ഞാൻ കിടന്നിട്ടുണ്ട്. പിന്നീട് നാല് താമ്ര പത്രങ്ങൾ കിട്ടിയിട്ടുണ്ട്. സാഹിത്യത്തിനും രാഷ്ട്രീയത്തിനും "പതമശ്രീ " ബഹുമതി എനിക്ക് കിട്ടിയിട്ടുണ്ട്. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും "ഡോക്ടറേറ്റ് "  കിട്ടിയിട്ടുണ്ട്. പിന്നെ "വിശ്വദീപം " ബഹുമതി  കിട്ടിയിട്ടുണ്ട്. എന്റെ പുസ്തകങ്ങൾ പലതും 18 ഭാഷകളിലേക്ക് തർജമ ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ്, അറബിക്, ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ തുടങ്ങിയ ഭാഷകളിലെല്ലാം വന്നിട്ടുണ്ട്.

ചോ. സാഹിത്യത്തിന്റെ ഉദ്ദേശം എന്താണ്?

ഉ. മനുഷ്യ ജീവിതത്തിന്റെ ഉദ്ദേശം എന്താണെന്നു വെച്ചാൽ അത് തന്നെയാണ് സാഹിത്യത്തിന്റെയും  ഉദ്ദേശം. മനുഷ്യർ തമ്മിൽ അക്രമങ്ങൾ നടത്തുന്നുണ്ട്. ഇത് പോലെ സാഹിത്യത്തിലും മനുഷ്യനെ ഉപദ്രവിക്കുന്ന ആശയങ്ങളും  ഉണ്ടാകാതിരിക്കുക.

ചോ. പൈങ്കിളി പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത് കൊണ്ട് വല്ല ദോഷവുമുണ്ടോ?
ഉ. ഇത് വായിക്കുന്നത് കൊണ്ട് ഒരു ദോഷവുമില്ല. റൊമാന്റിക് കഥകളാണ് പൈങ്കിളി പ്രസിദ്ധീകരണങ്ങൾ. മനുഷ്യൻ പല ഗ്രേഡുകളാണ്. ബുദ്ധിയുടെ കാര്യത്തിൽ എല്ലാവരും വ്യത്യസ്ഥരാണ്. എല്ലാവർക്കും ഒരേ സൗന്ദര്യവും ഒരേ ശക്തിയുമില്ല. പൈങ്കിളി പ്രസിദ്ധീകരണത്തിന് ഒരു പ്രത്യേകതയുമില്ല. എല്ലാറ്റിനുമുണ്ട് ഒരു ട്രേഡ്. ഉദാ: ഞാഞ്ഞൂൾ, ഇത് ചിന്ദിക്കുന്നില്ല. അതിനെപറ്റിയുള്ള അഭിപ്രായം വ്യത്യസ്ഥമാണ്. ഭൂഗോളം എന്താണെന്നും ഇത് കറങ്ങിക്കൊണ്ടിരിക്കുകയാനെന്നും ധരിക്കുന്നവരുണ്ട്. പ്രപഞ്ചത്തെപറ്റി വിശാലമായ വീക്ഷണത്തെപറ്റി അറിവുള്ളവനും ഇല്ലാത്തവനും തമ്മിൽ വ്യത്യസ്ഥനാണ്.

ചോ. ടി. പത്മനാഭൻ തുടങ്ങിവെച്ച കഥാചർച്ച ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? പത്മനാഭന്റെ നിലപാടുകൾ നിങ്ങൾ എങ്ങനെ കാണുന്നു?

ഉ.  ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പത്മനാഭൻ പ്രസംഗിക്കുന്ന സമയത്ത് ഞാൻ പത്മനാഭന്റെ തൊട്ടടുത്തുണ്ടായിരുന്നു. ഞാൻ എല്ലാം കേട്ടിട്ടുണ്ട്. പത്മനാഭന്റെ നിലപാട് എന്നു പറഞ്ഞാൽ പുതിയ എഴുത്തുകാർ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ല എന്നതാണ്. അത് കൊണ്ട് എഴുതുമ്പോൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം എന്ന പത്മനാഭന്റെ അഭിപ്രായം തന്നെയാണ് എനിക്കുമുള്ളത്.

ചോ. പുതിയ തലമുറയിൽ കഥാ സാഹിത്യം ഭദ്രമാവില്ല  എന്ന അഭിപ്രായം ഉണ്ടോ? 

ഉ. ഇല്ല.

ചോ. "സൽമാൻ റുഷ്ദി" എന്നയാൾ "സാത്താനിക് വേഴ്സസ്" എന്ന പുസ്തക രചനയിലൂടെ ഇന്ന് വിവാദമായിരിക്കുകയാണല്ലോ? പ്രസ്തുത പുസ്തകം ഇന്ത്യയിൽ നിരോധിച്ചതുമൂലം ആവിഷ്കാര സ്വതത്ര്യത്തിനു കോട്ടം തട്ടിയിട്ടുണ്ടോ?

ഉ. ഇസ്ലാം മതക്കാരെ വളരെയധികം ആക്ഷേപിച്ച ഒരു കൃതിയാണിത്. ലോകത്തിൽ ഇന്നുള്ള 100 കോടിയിലധികം മുസ്ലിംകൾക്ക് വളരെയധികം മനോവേദന ഉണ്ടാക്കിയിട്ടുണ്ട്. അത് ആവിഷ്കാര സ്വതത്ര്യത്തിന്റെ പേരിൽ നിരോധിക്കണോ വേണ്ടയോ എന്നുള്ളത് ഗൗരവമായി ചിന്തിക്കേണ്ടതാണ്. നമ്മൾ ഈ സദസ്സിൽ മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണുള്ളത്. നിങ്ങൾക്കാർക്കെങ്കിലും മൂത്രം ഒഴിക്കണം എന്ന് തോന്നിയാൽ ആവിഷ്കാര സ്വതത്ര്യത്തിന്റെ പേരിൽ ഈ സദസ്സിൽ ഇരുന്ന് മൂത്രം ഒഴിക്കാമോ? അത് പോലെ ബാങ്കുകളിൽ പണമുണ്ടെങ്കിൽ കുത്തിത്തുറന്ന് എടുക്കുമോ? അതേ പോലെ തന്നെ  ആവിഷ്കാര സ്വതത്ര്യത്തിന്റെ പേരിൽ നിങ്ങളിലാരുടെയെങ്കിലും കഴുത്തിന്‌ പിടിച്ചു ഞെക്കാമോ? എനിക്ക് തോന്നി അങ്ങനെ, ഇത് പോലെ ഒരുപാടു  ആവിഷ്കാര സ്വതത്ര്യങ്ങളുള്ള കാര്യങ്ങളുണ്ട്‌.. ഇതൊക്കെ നിങ്ങൾ ആലോചിച്ച് തീരുമാനമെടുത്താൽ മതി എന്നാണ് എനിക്ക് പറയാനുള്ളത്. ഗാന്ധിജിയെ വേടി വെച്ച് കൊന്നത് ശരിയായോ? അതിലും ഒരു  ആവിഷ്കാര സ്വതത്ര്യമുണ്ട്. ഓരോ കാര്യത്തെപറ്റിയും ഓരോർത്തർക്കും ഓരോ അഭിപ്രായമായിരിക്കും ഉണ്ടാവുക.

ചോ: ബഷീറിന്റെ കഥാപാത്രങ്ങൾ കഥാപാത്രങ്ങളുടെ നില വിട്ട് നമ്മുടെ ഇടയിൽ ജീവിച്ച് കൊണ്ടിരിക്കുന്ന ചില വ്യക്തികൾ തന്നെയാണെന്ന് ഈയിടെ ഒരാൾ ശ്രീ. പി.കെ.ബാലകൃഷ്ണൻ എഴുതിക്കണ്ടു. അതേക്കുറിച്ചുള്ള ബഷീറിന്റെ കാഴ്ചപ്പാടുകൾ എന്താണ്?

ഉ: ഞാൻ അധികവും എഴുതിയിട്ടുള്ളത് എന്റെ ചുറ്റുപാടിലുള്ള ജീവിച്ചിരിക്കുന്ന വ്യക്തികളെപറ്റിയാണ്. ജീവിച്ചിരിക്കുന്ന വ്യക്തികൾ തന്നെയാണോ എന്ന് സംശയിക്കേണ്ട. കാരണം ജീവിച്ചിരിക്കുന്ന സത്യസന്ധമായ വ്യക്തികൾ തന്നെയാണ്. ഉദാ: " പാത്തുമ്മയുടെ ആട് " ഈ പാത്തുമ്മ ജീവിച്ചിരിക്കുന്ന എന്റെ സഹോദരിയാണ്. പിന്നെ എന്റെ മാതാവ്, സഹോദരി - സഹോദരന്മാർ എന്നിവരും മറ്റ് കുടുംബങ്ങളുമാണ് അതിലെ അംഗങ്ങൾ. ഞാൻ വളരെയധികം ബുദ്ധിയും അറിവും ഭാവനയും ഉള്ള വ്യക്തിയല്ല. അത് കൊണ്ട് ഞാൻ എഴുതുന്നത്‌ എനിക്ക് തൊട്ട് പരിചയമുള്ള ആളെക്കുറിച്ചായിരിക്കും. മൃഗങ്ങളെപ്പറ്റിയും, പക്ഷിപ്പറവകളെപ്പറ്റിയും ഞാൻ ഏഴുതിയിട്ടുണ്ട്. ഈ ഭൂ ലോകത്തെപ്പറ്റി, സൂര്യ ചന്ദ്രന്മാരെപ്പറ്റി, സൗരയൂഥങ്ങൾ, അണ്ഡകടാഹങ്ങൾ, പ്രപഞ്ചങ്ങൾ ഇങ്ങിനെയുള്ള അത്ഭുതവിശാല സുന്ദര ഭീകര സംവിധാനങ്ങളെപ്പറ്റിയും ചെറിയ തോതിൽ വളരെ ചെറുതായിട്ടുള്ള ധാരണ എനിക്കുണ്ട്. ഈ ധാരണ മറ്റാർക്കും ഉണ്ടായിരിക്കണമെന്നില്ല. 

ചോ: ബാല്യകാലസഖിയുടെ ആമുഖത്തിൽ " ഈയുള്ളവൻ ഇത്ര ദുഖിതനാണ് " എന്ന് ശ്രീ. എൻ.വി. പോൾ എഴുതിക്കണ്ടു. എന്താണ് ആ ദുഖത്തിന് കാരണം?

ഉ: സൂറ എന്ന് പേരായ സുന്ദരിക്കൊച്ചും ഞാനും തമ്മിൽ ഒരുമാതിരി ഇഷ്ടത്തിലായിരുന്നു. അവൾ മരിച്ച് പോയി. അപ്പോൾ ഒരുമാതിരി ദുഖം തോന്നുമല്ലോ? അതാണ് ബാല്യകാലസഖി.

ചോ: നമ്മുടെ നാടിനെയാകെ ഗ്രസിച്ചിരിക്കുന്ന ഒരു മാറാ രോഗമാണല്ലോ "വർഗ്ഗീയത". ഇതിനൊരു പ്രതിവിധി നിർദ്ദേശിക്കാമോ?

ഉ: ബോധമണ്ഡലം കുറച്ചുകൂടി വികസിപ്പിക്കുക. നിങ്ങളെപ്പോലുള്ളവരുടെ അഭിപ്രായം മറ്റുള്ളവർക്കുമുണ്ട് എന്ന് ആദ്യം അംഗീകരിക്കുക. അവർക്ക് ആ അഭിപ്രായം വെച്ച് പുലർത്താനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വാസിക്കുക. ലോകത്ത് ഒരു പാട് ആഹാര പദാർത്ഥങ്ങൾ ഉള്ളത് പോലെ ഇതിനെയും കാണേണ്ടതാണ്. ഓരോർത്തർക്കും ഇഷ്ടമുള്ള ആഹരമാണല്ലോ കഴിക്കുന്നത്‌.. ഇത് പോലെത്തന്നെ ധാരാളം വിശ്വസങ്ങളുമുണ്ട്. ഇതിന്റെ പേരിൽ വഴക്കിടാതിരിക്കണം.

ചോ: വർഗ്ഗീയത വളർത്തുന്നതിൽ ചരിത്രാധ്യാപനങ്ങൾക്ക് പങ്കുണ്ടെന്ന് തോന്നുന്നുണ്ടോ?

ഉ: ഉണ്ട്. വർഗ്ഗീയത വളർത്തുന്നതിൽ ചരിത്രാധ്യാപനങ്ങൾക്ക് വലിയ പങ്കുണ്ട്. വർഗ്ഗീയ സമരം ഉണ്ടാക്കാൻ വേണ്ടി ചരിത്രത്തിന്റെ പേരിൽ കള്ളക്കഥകൾ ചമച്ച് വെച്ചിട്ടുണ്ട്. ഈ രീതിയിലുള്ള ചരിത്ര പഠനങ്ങളെ വിദ്യാർത്ഥികൾ നിരുൽസാഹപ്പെടുത്തെണ്ടതാണ്. ഉദാ: ഇന്ത്യാ ചരിത്രം എടുത്തു പരിശോധിച്ചാൽ തന്നെ ഇത് ബോധ്യമാവും. ഔറംഗസീബിനേയും, ടിപ്പു സുൽത്താനേയും പറ്റിയുള്ള കള്ളക്കഥകൾ ഇവിടെ ധാരാളം പ്രചരിച്ചിട്ടുണ്ട്. ഞാൻ ഇന്ത്യ മുഴുവനും 10 കൊല്ലം ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. ഞാൻ നോക്കുമ്പോൾ അന്ന് ഇന്ത്യയിൽ ഉണ്ടായിരുന്ന പുരാതനക്ഷേത്രങ്ങൾ ഇന്നും ഒരു കേടും കൂടാതെ നില നിൽക്കുന്നുണ്ട്. മുസ്ലിംകൾ ആയിരം കൊല്ലം ഇന്ത്യ ഭരിച്ചവരാണ്. മുസ്ലിം ചക്രവർമാത്തിമാർക്കും, സുൽത്താന്മാർക്കും, രാജാക്കൻമാർക്കും അന്ന് ആരെ വേണമെങ്കിലും നശിപ്പിക്കാമായിരുന്നു. ഹിന്ദുക്കൾ അറിയുന്ന ഔറംഗസീബിനെക്കുറിച്ചുള്ള ചരിത്രകാര്യങ്ങൾ വേറെയുമുണ്ട്. ടിപ്പു സുൽത്താൻ ക്ഷേത്രങ്ങൾ നശിപ്പിക്കുകയായിരുന്നില്ല ചെയ്തത്. പകരം ധാരാളം സ്വത്ത് ക്ഷേത്രങ്ങൾക്ക് സംഭാവനയായി നൽകുകയാണ് ചെയ്തത്. ഗുരുവായൂർ  ക്ഷേത്രത്തിന് തന്നെ കരം പിരിവ് കൂടാതെ സഹായങ്ങൾ ചെയ്തിട്ടുണ്ട്. " വില്യം ലോകന്റെ മാനുവലിൽ " ഇക്കാര്യം പറയുന്നുണ്ട്.

ചോ: ഇനി നമുക്ക് വിദ്യാഭ്യാസ കാര്യങ്ങളിലേക്ക് കടക്കാം. ഇന്നത്തെ വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം എന്താണ്?

ഉ: വിദ്യാഭ്യാസത്തിന്റെ പരമ ലക്‌ഷ്യം ഇപ്പോൾ ഉദ്യോഗമാണല്ലോ? വർഷം തോറും നിരവധി പേർ ഡിഗ്രിയെടുത്ത് പുറത്ത് വരുന്നുണ്ട്. പക്ഷെ ഇവരിൽ എല്ലാവർക്കും ജോലി കൊടുക്കുവാൻ ഗവണ്മെന്റിനു കഴിയുന്നില്ല. പല ഡിഗ്രികളും എടുത്ത് പഠിച്ച് പാസ്സായി പുറത്ത് വന്നാൽ തന്നെയും പലർക്കും ഒന്നും അറിയില്ല. അതിനാൽ സ്വന്തം കാലിൽ നിന്ന് കൊണ്ട് പ്രവർത്തിക്കാൻ പറ്റിയ ഒന്നും ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലില്ല. പൊതുവെ  ഇന്ത്യയിലെ വിദ്യാഭ്യാസ രീതി ശരിയായ വഴിക്കല്ല എന്നൊരു ധാരണ ഇപ്പോൾ നിലവിലുണ്ട്. അത് ശരിയുമാണ്‌... അത് ക്രമേണ മാറും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ചോ: പണ്ടു കാലത്തെപ്പോലെയുള്ള ഗുരു ശിഷ്യ ബന്ധം ഇപ്പോൾ ഇല്ല എന്ന് പഴമക്കാർ പറയുന്നു. പഴമക്കാരിൽ ഒരാളായ നിങ്ങളുടെ അഭിപ്രായം എന്താണ്?

ഉ: പണ്ടത്തെ രീതിയിലുള്ള ഗുരു ശിഷ്യ ബന്ധം ഇപ്പോൾ ഇല്ല. ഇതിനു പ്രധാന കാരണം രാഷ്ട്രീയമാണ്. രാഷ്ട്രീയം എന്ന് പറയുമ്പോൾ "കമ്മ്യുണിസ്റ്റ്" ചുവയുള്ള രാഷ്ട്രീയമാണ്. ഇപ്പോൾ ഫാക്ടറി അടിസ്ഥാനത്തിലാണല്ലോ സംഭവങ്ങൾ എല്ലാം നീങ്ങുന്നത്‌. വിദ്യാർത്ഥികളെയെല്ലാം ഇന്ന് ഓരോ രാഷ്ട്രീയപ്പാർട്ടിക്കാർ സ്വന്തം വറുതിയിൽ ആക്കിയിരിക്കുകയാണ്. അത് പോലെത്തന്നെ അധ്യാപകരേയും. രാഷ്ട്രീയക്കാർ എല്ലാവരേയും സമരം ചെയ്യാനാണ് പ്രോത്സാഹിപ്പിക്കുന്നത്. അപ്പോൾ സ്നേഹം, അനുകമ്പ, സാഹോദര്യം, കാരുണ്യം, ദയ, ബഹുമാനം ഇവയൊന്നുമില്ല. സമരവും രക്തച്ചൊരിച്ചിലുമാണ്‌ ഇപ്പോൾ നടക്കുന്നത്. അത് കൊണ്ട് തന്നെ പണ്ടു കാലത്തെപ്പോലെയുള്ള ഗുരുവും ശിഷ്യനും ഇപ്പോൾ ഇല്ല എന്ന് പറയാം.

എന്നോടൊപ്പം  മാഗസിൻ എഡിറ്റൊറിയൽ അംഗങ്ങളായ സഹ വിദ്യാർത്ഥിനികൾ സിതാര, ഷീബ, മിനി എന്നിവർ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഏക മകൾ ഷാഹിനയുടെയും മകന്റേയും കൂടെ 










കാലികറ്റ് കോളേജ് ഓഫ് കൊമേർസ് ആന്വൽ മാഗസിൻ 1987 - 86 

Sunday, 19 August 2012

ആത്മനിവൃതിയുടെ പൂക്കാലത്തിന്‌ പരിസമാപ്‌തി


                                                           (പബ്ലിഷ്‌ഡ്‌ മംഗളം ഡൈലി 2012. ആഗസ്‌ത്‌ 19)





മുസ്ലിംകളുടെ കാലഗണനാ സംമ്പ്രദായമായ 'ഹിജ്‌റ' കലണ്ടറിലെ ഒമ്പതാമത്തെ മാസത്തിന്റെ പേരാണ്‌ റംസാന്‍. റംസാന്‍ എന്ന അറബി പദത്തിന്‌ ദഹിപ്പിച്ച്‌ കളയുന്നത്‌ എന്നാണര്‍ത്ഥം. സകല പാപങ്ങളെയും ദഹിപ്പിച്ച്‌ കളയുന്നത്‌ എന്ന താല്‍പ്പര്യത്തിലാണ്‌ ഈ പ്രയോഗം. ഒരു മാസക്കാലം വ്രമനുഷ്‌ഠിക്കല്‍ നിര്‍ബന്ധമായ മാസമാണിത്‌. സുകൃതികള്‍ക്ക്‌ സത്‌കര്‍മങ്ങള്‍ അധികരിപ്പിച്ച്‌ ദൈവസാമീപ്യം നേടുവാനും പാപികള്‍ക്ക്‌ ഖേദിച്ച്‌ മടങ്ങി അള്ളാഹുവിന്റെ മാപ്പ്‌ നേടുവാനും ഉള്ള കാലം. ഭക്തിയും വിശ്വാസവും ധാര്‍മികതയും തെഴുപ്പിക്കുവാനുമുള്ള സമയം. സത്‌കര്‍മ്മങ്ങള്‍ക്ക്‌ എത്രയോ ഇരട്ടി പുണ്യവും പാപങ്ങള്‍ക്ക്‌ ഉദാരമായി മാപ്പ്‌ ലഭിക്കുന്ന അപൂര്‍വ്വമായ അവസരം. മതപ്രബോധനം നടത്തിയതിന്റെ പേരില്‍ നബി(സ)യേയും സഹാബിമാരേയും മക്കയില്‍ നിന്ന്‌ ഓടിച്ച ശത്രുക്കള്‍ക്കെതിരെ നബി(സ)യും സംഘവും ആദ്യത്തെ ചെറുത്ത്‌ നില്‍പ്പ്‌ നടത്തിയ മാസം. ബദ്‌ര്‍ താഴ്‌വരയില്‍ വെച്ച്‌ അവര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലാണ്‌ ചരിത്രപ്രസിദ്ധമായിത്തീര്‍ന്ന ബദ്‌ര്‍ യുദ്ധം. നബി(സ)യും സഹാബാക്കളും ഐതിഹാസികമായ വിജയം നേടിയ പ്രസ്‌തുതയുദ്ധം നടന്നത്‌ റംസാന്‍ 17 ന്‌ ആയിരുന്നു. പുണ്യമേറിയ ആ വിശുദ്ധ യുദ്ധത്തിന്റെ ഓര്‍മ്മ റംസാന്‍ മാസത്തിന്‌ പുണ്യം വര്‍ദ്ധിപ്പിക്കുന്നു. പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ പ്രത്യേകതയും ഈ അനുഗ്രഹീത മാസത്തിനുണ്ട്‌.



ആയിരം മാസങ്ങളേക്കാള്‍ പുണ്യമേറിയ ഒരു രാത്രി ഉണ്ട്‌ എന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (97:3). ആ രാത്രിയില്‍ അര്‍ത്ഥിക്കപ്പെടുന്നതെന്തും അള്ളാഹുവിങ്കല്‍ നിന്നും ലഭിക്കും എന്നാണ്‌ മുസ്ലിംകളുടെ വിശ്വാസം. മനുഷ്യന്റെ ആയുസ്സ,്‌ പരലോക ക്ഷേമം, ജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ തുടങ്ങിയവയിലെല്ലാം നിര്‍ണ്ണായക സ്ഥാനമുണ്ടെന്ന്‌ കരുതപ്പെടുന്ന ഈ രാത്രി �ലൈലത്തുല്‍ ഖദ്‌ര്‍� (വിധിയുടെ രാവ്‌) എന്നറിയപ്പെടുന്നു. ആ അനര്‍ഘ രാത്രിയെയാണ്‌ സത്യവിശ്വാസികള്‍ കാത്ത്‌ നില്‍ക്കുന്നത്‌. മലക്കുകളും ആത്മാക്കളും ആ രാവില്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വരുമെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നു (97:4). ദൈവ കാരുണ്യത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുമെന്ന്‌ പറയപ്പെടുന്ന ആ പ്രത്യേക രാവ്‌ ഏത്‌ ദിവസമാണെന്ന്‌ വെളിവാക്കപ്പെട്ടിട്ടില്ല. പ്രസ്‌തുത രാത്രി റംസാന്‍ മാസത്തിന്റെ ഒടുവിലാണെന്ന്‌ പണ്‌ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. കാരുണ്യ നിധിയായ അള്ളാഹുവിന്റെ മുമ്പില്‍ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ കൈ നീട്ടാനുള്ള ആ അനുഗ്രഹീത രാത്രി സംബന്ധിച്ച ആകാംക്ഷ റംസാന്‍ മാസത്തിന്‌ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.



റംസാന്‍ മാസത്തെ മൂന്ന്‌ പത്തുകളായി വിഭജിച്ചാണ്‌ മുസ്ലിംകള്‍ സങ്കല്‍പ്പിക്കുന്നത്‌. മുപ്പത്‌ ദിവസത്തെ മൂന്നായി പകുത്തത്‌ തന്നെയാണ്‌ മൂന്ന്‌ പത്ത്‌. സല്‍ക്കാരത്തിന്‌ ക്ഷണിക്കലും, പോകലുമൊക്കെ സാധാരണമായി ആദ്യത്തെ പത്തില്‍ കഴിയും. നടുവിലത്തെ പത്തില്‍ ആരാധനക്ക്‌ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു. ഒടുവിലത്തെ പത്ത്‌ ആരാധനക്ക്‌ മാത്രമുള്ളതാണ്‌. നേരത്തെ സൂചിപ്പിച്ച �ലൈലത്തുല്‍ ഖദ്‌ര്‍� ഒടുവിലത്തെ പത്തിലാണെന്ന്‌ മിക്ക പണ്‌ഡിതന്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എല്ലാ കാലത്തുമുള്ള നിര്‍ബന്ധ നമസ്‌കാരം കൂടാതെ റംസാനില്‍ �തറാവീഹ്‌� എന്ന പേരില്‍ അറിയപ്പെടുന്ന ദൈര്‍ഘ്യമേറിയ ഒരു നമസ്‌കാരം കൂടി പതിവുണ്ട്‌. ഇതൊരു സുന്നത്തായ ആരാധനയാണെങ്കിലും സത്യവിശ്വാസിയെ സംബന്ധിച്ചെടത്തോളം �തറാവീഹും� കൂടി ചേരുമ്പോഴെ അവന്റെ വ്രതം അര്‍ത്ഥപൂര്‍ണ്ണമാവുകയുള്ളൂ. റംസാന്റെ മഹത്ത്വങ്ങളിലൊന്ന്‌ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമാകാന്‍ തുടങ്ങിയ മാസം എന്നതാണല്ലോ. അത്‌ കൊണ്ട്‌ തന്നെ ഈ പുണ്യ ദിവസങ്ങളില്‍ ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യുക എന്നുള്ളത്‌ പ്രധാനപ്പെട്ട ഒരു ഇബാദത്താണ്‌ (ആരാധനയാണ്‌). വിശുദ്ധ ഖുര്‍ആന്റെ മുപ്പത്‌ ജൂസുകളും (അധ്യായങ്ങള്‍) വഴിക്ക്‌ വഴി ഓതിത്തീര്‍ക്കുന്ന ഈ സമ്പ്രദായത്തിന്‌ �ഖത്തം തീര്‍ക്കല്‍� എന്നാണ്‌ പറയുക. റംസാന്റെ ആദ്യ ഘട്ടത്തില്‍ �ഇഅ്‌തികാഫ്‌� ഇരിക്കുക പ്രവാചകന്റേയും സഹാബികളുടേയും പതിവായിരുന്നു. പ്രാഥമിക ആവശ്യങ്ങള്‍ക്ക്‌ മാത്രം പള്ളികളില്‍ നിന്ന്‌ പുറത്ത്‌ വരികയും അല്ലാത്ത നേരം മുഴുവനും പ്രാര്‍ത്ഥനാനിരതമായി പള്ളിയില്‍ ധ്യാനമിരിക്കുകയും ചെയ്യുന്ന ഒരു ആരാധനാ ക്രമമാണ്‌ �ഇഅ്‌തികാഫ്‌�. െഎഹിക പ്രശ്‌നങ്ങളെ പറ്റിയുള്ള ചിന്തയും, വര്‍ത്തമാനവും കഴിയുന്നത്ര കുറച്ച്‌ ഭക്തിയില്‍ മുഴുകാനുള്ള അവസരമാണ്‌ ഇഅ്‌തികാഫ്‌ നല്‍കുന്നത്‌. ഈ ധ്യാനം ഏത്‌ കാലത്തുമാവാം. എങ്കിലും റംസാന്‍ കാലത്ത്‌ ഇതിന്‌ പ്രത്യേക പ്രാധാന്യവുമുണ്ട്‌. ഇരുപത്തി ഏഴാം രാവ്‌ ഭക്തി സാന്ദ്രമായ രാത്രിയാണ്‌. ഇരുപത്തി ആറാമത്തെ നോമ്പ്‌ തുറന്ന്‌ അന്ന്‌ രാത്രിയാണ്‌ ഇരുപത്തി ഏഴാം രാവ്‌ എന്നറിയപ്പെടുന്നത്‌. �ലൈലത്തുല്‍ ഖദ്‌ര്‍� അന്നാണ്‌ എന്ന്‌ മുസ്ലിംകളില്‍ നല്ലൊരു ശതമാനം വിശ്വസിക്കുന്നു. ചിലര്‍ ഈ ദിവസം വിശുദ്ധ ഖുര്‍ആനിലെ �യാസീന്‍� അധ്യായം പാരായണം ചെയ്യും. മറ്റ്‌ ചിലര്‍ ബന്ധുമിത്രാതികളുടെ ഖബറിടം സന്ദര്‍ശിക്കുവാനും മരിച്ച്‌ പോയവരുടെ പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നതിനും ശ്രദ്ധ വെക്കുന്നു.



സക്കാത്ത്‌ എല്ലാറ്റിന്റേയും ശുദ്ധീകരണമാണ്‌. ഒരാളുടെ ധനത്തില്‍ നിശ്ചിത തുകക്ക്‌ മേല്‍ നീക്കിയിരിപ്പുള്ള എല്ലാറ്റിനും നിശ്ചിത ശതമാനം ദാനം മുസ്ലിംകള്‍ക്ക്‌ നിര്‍ബന്ധമാക്കപ്പെട്ടിട്ടുണ്ട്‌. ഈ നിര്‍ബന്ധ ദാനമാണ്‌ സക്കാത്ത്‌. വിശുദ്ധ ഖുര്‍ആന്‍ സക്കാത്തിനെ കുറിച്ച്‌ പറയുന്നു: �അവരെ സംസ്‌കരിക്കാനും ശുദ്ധീകരിക്കാനും അവരുടെ ധനത്തില്‍ നിന്നും സക്കാത്ത്‌ പിരിച്ചെടുക്കുക� (സൂറ: തൗബ 9:10). സമൂഹത്തിന്റെ വിവിധ തലത്തിലുള്ള അവശന്‍മാര്‍ക്കുള്ള സഹായം എന്ന നിലയിലാണ്‌ സക്കാത്ത്‌ സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ഇത്‌ സമ്പന്നന്റെ ഔദാര്യമല്ല, മറിച്ച്‌ ദരിദ്രന്റെ അവകാശമാണ്‌. ഒരു സമ്പന്നന്റെ ധനം ശുദ്ധീകരിക്കുന്നത്‌ തന്നെ യഥാര്‍ത്ഥത്തില്‍ അവന്‍ കൊടുക്കുന്ന സക്കാത്തിലൂടെയാണെന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌. സക്കാത്ത്‌ കൊടുക്കാത്ത മുതലില്‍ തീര്‍ച്ചയായും അന്യന്റെ അവകാശം ഇരിപ്പുണ്ട്‌ എന്നാണ്‌ വിശ്വാസം. ആഭരണങ്ങള്‍ക്കും, കാലികള്‍ക്കും, വിളകള്‍ക്കും എല്ലാം സക്കാത്ത്‌ നല്‍കേണ്ടതുണ്ട്‌. സക്കാത്തിന്നായ്‌ നോമ്പും നോറ്റ്‌ സഞ്ചിയുമായി നമ്മുടെ സഹോദരിമാര്‍ സമ്പന്നരുടെ വീടുകളില്‍ കയറിയിറങ്ങുന്ന കാഴ്‌ചയാണ്‌ ഇന്ന്‌ കാണുന്നുള്ളത്‌. ഈ പതിവ്‌ കണ്ട്‌ ഇതര സമുദായങ്ങള്‍ പരിശുദ്ധ റംസാന്‍ ഒരു ഭിക്ഷാടന മാസമാണോ എന്ന്‌ സംശയിച്ചിട്ടുണ്ട്‌. സക്കാത്ത്‌ അര്‍ഹരുടെ വീടുകളില്‍ എത്തിക്കുമ്പോഴാണ്‌ യഥാര്‍ത്ഥത്തില്‍ അത്‌ അര്‍ത്ഥപൂര്‍ണ്ണമാവുന്നത്‌. റസൂല്‍ തിരുമേനി (സ) സക്കാത്ത്‌ ശേഖരിക്കുന്ന ചുമതല അബൂഹുറൈ റ (റ) വിനേയാണ്‌ ഭാരമേല്‍പ്പിച്ചിരുന്നത്‌. സംഘടിതമായി സക്കാത്ത്‌ സംഭരിച്ച്‌ വീടുകളില്‍ എത്തിച്ച്‌ കൊടുക്കുന്ന സമ്പ്രദായം സമുദായത്തില്‍ വര്‍ദ്ധിച്ച്‌ വരുന്നുണ്ട്‌.



ഹിജ്‌റ കലണ്ടറില്‍ റംസാന്റെ തൊട്ടടുത്ത മാസമാണ്‌ �ശവ്വാല്‍�. ശവ്വാല്‍ മാസപ്പിറവി ഉറപ്പിക്കുന്നതോടെ റംസാന്‍ അവസാനിക്കുന്നു. പെരുന്നാള്‍ ദിവസം ആരും പട്ടിണി കിടക്കരുതെന്ന്‌ നബി (സ) കല്‍പ്പിച്ചിരിക്കുന്നു. ഈ ലക്ഷ്യ പ്രാപ്‌തിക്ക്‌ വേണ്ടിയാണ്‌ �ഫിത്വര്‍ സക്കാത്ത്‌� നിര്‍ബന്ധമാക്കിയത്‌. ഇതൊരു നിര്‍ബന്ധ ധാന്യ ദാനമാണ്‌. നോമ്പുകാരന്‌ ശുചീകരണവും, സാധുക്കള്‍ക്ക്‌ ആഹാരവുമാണ്‌ �ഫിത്വര്‍ സക്കാത്ത്‌�. പകലും രാത്രിയും ദൈവസ്‌തോത്രങ്ങള്‍ കൊണ്ട്‌ സാന്ദ്രമാകുന്ന ഈ ഒരു മാസക്കാലയളവ്‌ വിശ്വാസികള്‍ക്ക്‌ പൂക്കാലമാണ്‌. തളിര്‍ക്കുകയും പൂക്കുകയും സദ്‌ഫലങ്ങള്‍ മാത്രമേകുകയും ചെയ്യുന്ന മുപ്പത്‌ ദിനരാത്രങ്ങള്‍ ഈദുല്‍ ഫിത്വറിന്റെ തക്‌ബീര്‍ ധ്വനികള്‍ കേള്‍ക്കുന്നതോടെ അവസാനിക്കുന്നു. ചെറിയ പെരുന്നാള്‍ എന്ന പേരില്‍ ഇവിടെ അറിയപ്പെടുന്ന ഈദുല്‍ ഫിത്വറിന്‌ �ഫിത്വര്‍� എന്ന പേര്‌ തന്നെ കിട്ടിയത്‌ ഫിത്വര്‍ സക്കാത്തുമായി ബന്ധപ്പെട്ടാണ്‌. അങ്ങിനെ വ്രതാനുഷ്‌ഠാനത്തിന്റേയും, ആത്മനിയന്ത്രണചര്യകളുടേയും ദിവസങ്ങള്‍ തിന്നും കുടിച്ചും ബന്ധു വീടുകള്‍ സന്ദര്‍ശിച്ചും ആഹ്ലാദിക്കുന്ന മുസ്ലിംകള്‍ ഈദുല്‍ ഫിത്വറില്‍ ചെന്ന്‌ ചേരുന്നു.



ഈ ഒരു മാസക്കാലയളവിലെ ആത്മശുദ്ധീകരണത്തിലൂടെ മനസ്സും ശരീരവും സംസ്‌കരിച്ചെടുക്കുന്ന മുസല്‍മാന്‍മാര്‍ വ്രതം മുഴുവനായും പൂര്‍ത്തീകരിച്ച്‌ ഇന്ന്‌ ഈദ്‌ ഗാഹിലേക്ക്‌ പ്രവേശിക്കയാണ്‌. റംസാന്‍ വ്രതത്തിലൂടെ നേടിയ ആത്മസംസ്‌കരണം വിശുദ്ധി മാത്രം നിറഞ്ഞ ഒരു നവ്യജീവിതത്തിന്‌ വഴിയൊരുക്കട്ടെയെന്ന്‌ ആശംസിക്കാം. വലില്ലാ ലില്‍ഹംദ്‌ �..

Thursday, 28 June 2012

നായര്‌ പുടിച്ചത്‌ പൊള്ളവാലില്‍.

(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 2012 ജൂണ്‍.28 28 വ്യാഴം)

മുസ്ലിംലീഗും എന്‍.എസ്‌.എസ്സും തമ്മിലൊരു സംവാദം സൃഷ്‌ടിക്കാന്‍ മാധ്യമങ്ങളും, ചില കുപ്രസിദ്ധ നേതാക്കളും പിടിപ്പത്‌ പണിയിലാണ്‌. 98 വര്‍ഷങ്ങളായി കേരളത്തില്‍ മാന്യമായ പ്രസ്ഥാനമെന്ന ഖ്യാതി നേടിയ എന്‍.എസ്‌.എസ്സുമായി പോരിനിറങ്ങാ\ുള്ള താല്‍പ്പര്യം മുസ്ലിംലീഗിന്‌ അശേഷമുണ്ടായിരിക്കില്ല. ദിവംഗതരായ മന്നത്ത്‌ പത്മനാഭന്‍ മുതല്‍ വി.ഗംഗാധരന്‍, കുണ്ടൂര്‍ കൃഷ്‌ണപ്പിള്ള, എം.പി.മന്മഥന്‍, പി.എസ്‌.വാസുദേവന്‍ പിള്ള, എ.പരമേശ്വരന്‍ പിള്ള, കിടങ്ങുര്‍ ഗോപാലകൃഷ്‌ണപ്പിള്ള, ആര്‍.പി.നായര്‍ തൊട്ട്‌ പി.കെ. നാരായണ പണിക്കര്‍ വരെയുള്ള ഒമ്പത്‌ സെക്രട്ടറിമാരോടും തികഞ്ഞ സൂഹൃദ ബന്ധമാണ്‌ മുസ്ലിംലീഗ്‌ നിലനിര്‍ത്തിപ്പോന്നിരുന്നത്‌. തിരിച്ചിങ്ങോട്ടും ഊഷ്‌മളമായിരുന്നു. പത്താമത്തെ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക്‌ ആ പാരമ്പര്യം നിലനിര്‍ത്തുന്നതില്‍ താല്‌പര്യമില്ലെന്ന്‌ തോന്നിപ്പിക്കും വിധമാണ്‌ സമീപകാല വിഷയങ്ങളിലെ അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. യു.ഡി.എഫ്‌ സര്‍ക്കാര്‍ അധികാരത്തിയ നാള്‍ മുതല്‍ അദ്ദേഹം മുസ്ലിംലീഗിനെ പരോക്ഷമായും, പ്രത്യക്ഷമായും ആ{കമിക്കുന്നു. കുറെ ലീഗ്‌ അവഗണിച്ചു. അവഗണിക്കുതോറും ആക്രമണത്തിന്റെ തീവ്രത വര്‍ദ്ധിക്കുകയാണ്‌. ഈ ഘട്ടത്തിലാണ്‌ പാലക്കാട്‌ വെച്ച്‌ മുസ്ലിംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിന്‌ സുകുമാരന്‍ നായരോട്‌ പരസ്യമായി വിയോജിക്കേണ്ടി വന്നത്‌.


കഴിഞ്ഞ കാലഘട്ടത്തിലും മുസ്ലിംലീഗിന്‌ ചീഫ്‌ വിപ്പടക്കം അഞ്ച്‌ സ്ഥാനങ്ങളുണ്ടായിരുന്നത്‌ ഏവര്‍ക്കുമറിയാവുന്നതാണ്‌. വിപ്പിന്‌ പകരം മന്ത്രിയെ തരണമെന്ന്‌ തങ്ങളുടെ മുന്നണിയില്‍ ഒരു ഘടകകക്ഷി ആവശ്യമുന്നയിച്ചതില്‍ സുകുമാരന്‍ നായര്‍ക്കെന്ത്‌ കാര്യം? വിപ്പിന്‌ പകരം മന്ത്രിയായാല്‍ സാമുദായിക സംതുലനം എങ്ങിനെയാണ്‌ തകരുക? എന്‍.എസ്‌.എസ്സിന്റെ രാഷ്‌ട്രീയ രൂപമായിരുന്ന നായര്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി യു.ഡി.എഫില്‍ സഖ്യ കക്ഷിയായിരുന്ന കാലഘട്ടത്തില്‍ പോലും യു.ഡി.എഫിനേയും ലീഗിനേയും ഉപദേശിക്കാന്‍ അക്കാലത്തെ ഔന്നിത്യബോധമുള്ള എന്‍.എസ്‌.എസ്‌ സെക്രട്ടറിമാര്‍ മുതിര്‍ന്നിട്ടില്ലെന്ന അനുഭവം ഇവിടം ഉണ്ടെന്നിരിക്കെ `സമദൂര` മെന്ന പേരില്‍ ഇരു മുന്നണികളുമായും അകലം പാലിച്ച്‌ പോരുന്ന സുകുമാരന്‍ നായര്‍ക്ക്‌ യു.ഡി.എഫ്‌ മുന്നണിയിലെ ആഭ്യന്തരകാര്യങ്ങളിലിടപെടുന്നത്‌ അനുചിതമാണെന്ന സാമാന്യചിന്തപോലും ഇല്ലാതെ പോകുന്നത്‌ കഷ്‌ടമാണ്‌. ജനസംഖ്യയില്‍ 28 ശതമാനമുള്ള മുസ്ലിംസമുദായത്തിന്റെ പ്രാതിനിധ്യം കഴിഞ്ഞ ഇടത്‌ സര്‍ക്കാറില്‍ കേവലം രണ്ടില്‍ ഒതുങ്ങിയപ്പോള്‍ ആരെങ്കിലും സമതുലനപ്രശ്‌നമെടുത്തിട്ടോ? ആ മന്ത്രിസഭയില്‍ ഒരു ഒരു മതേതര പാര്‍ട്ടിയുടെ നാല്‌ മന്ത്രിമാരും ഒരു ജാതിക്കാര്‍ മാത്രമായിട്ടും ഇക്കൂട്ടരെ ആരും കണ്ടില്ലല്ലോ? മുസ്ലിംകളുടെ സ്ഥാനലബ്‌ധിക്ക്‌ മാത്രം സമതുലനമാനദണ്‌ഡം വെക്കുന്നവരെ നയിക്കുന്ന വികാരം എന്താണെന്നിവിടെ പച്ചക്ക്‌ പറയുന്നില്ല. സുകുമാരന്‍ നായര്‍ ഒരു മുന്നണിയിലെ സാമുദായിക സംതുലനം (മുസ്ലിം) മാത്രം വിഷയമാക്കുന്നതിന്റെ മനശാസ്‌ത്രം നെയ്യാറ്റിന്‍കരയില്‍ സംശയീഭവിച്ചിട്ടുണ്ടെന്ന്‌ കെ.പി.എ. മജീദ്‌ അഭിപ്രയപ്പെട്ടത്‌ ബി.ജെ.പി. പ്രസിഡണ്ട്‌ വി. മുരളീധരന്‍ തന്നെ ശരിവെച്ചിരിക്കുന്നു. നെയ്യാറ്റിന്‍കരയില്‍ ബി.ജെ.പി - സി.പി.ഐ (എം) - എന്‍.എസ്‌.എസ്‌ ഗൂഡാലോചനയുണ്ടായിരുന്നതായുള്ള വാര്‍ത്ത തലസ്ഥാനത്ത്‌ അങ്ങാടിപ്പാട്ടാണ്‌. ഇക്കാര്യം പരസ്യമാക്കാനുള്ള ആര്‍ജ്ജവം ബി.ജെ.പി കാണിച്ചത്‌ എന്ത്‌ പാശ്ചാത്തലത്തിലാണെന്ന്‌ സുകുമാരന്‍ നായര്‍ ഒഴികെയുള്ള എന്‍.എസ്‌.എസ്‌ സഹോദരങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്‌. മഹിതമായ മതേതര പാരമ്പര്യമുള്ള എന്‍.എസ്‌.എസ്‌ എന്ന സംഘടനയെ സംഘപരിവാറുമായി കൂട്ടിക്കെട്ടാനായി മുന്നിട്ടവര്‍ ആരായിരുന്നാലും അവര്‍ക്ക്‌ ചരിത്രം മാപ്പ്‌ നല്‍കില്ല. രാജഗോപാലിന്‌ കിട്ടിയ അധിക വോട്ടുകള്‍ അഞ്ചാംമന്ത്രി ഇംപാക്‌ടാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ സുകുമാരന്‍ നായരും ചില അസംതൃപ്‌ത നേതാക്കളും കൊണ്ട്‌പിടിച്ച പണി നടത്തിക്കൊണ്ടിരിക്കുമ്പോഴാണ്‌ ബി.ജെ.പി നേതാവിന്റെ ഈ ഏറ്റ്‌പറച്ചിലുണ്ടായിരിക്കുന്നത്‌. സാമുദായിക സ്ഥിതി വിവരണ കണക്കുകളുമായി മുസ്ലിംലീഗിനെ പൊതു സമൂഹത്തില്‍ അവമതിക്കാനായി ഒരുങ്ങിപ്പുറപ്പെട്ടവര്‍ ലീഗിന്റെ ഗതകാലചരിത്രം പഠിക്കാത്തവരാണ്‌. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ സി.പി.ഐ ക്ക്‌ ലഭിക്കുന്ന സീറ്റുകളുടെ പകുതി പോലും ലീഗിന്‌ ലഭിക്കാറില്ല. ഇതില്‍ പരിഭവപ്പെടാന്‍ ഒരു സുകുമാരന്‍ നായരേയും മുസ്ലിം സമുദായം രംഗത്തിറക്കിയിട്ടുമില്ല. ആകെയുള്ള രണ്ട്‌ രാജ്യസഭാ സീറ്റും ക്രിസ്റ്റ്യന്‍ സമുദായത്തിന്‌ കൊടുത്തത്‌ സാമുദായിക സംതുലനംഇല്ലാതാക്കുമെന്ന്‌ സുകുമാരന്‍ നായര്‍ പരിഭവപ്പെടാത്തതിന്‌ ക്രിസ്റ്റ്യന്‍ സമുദായയം നായരോട്‌ കടപ്പെട്ടിരിക്കുന്നു. മുസ്ലിംകള്‍ക്ക്‌ അതില്‍ പ്രയാസമില്ലതാനും. നായരുടെ ന്യൂനപക്ഷപട്ടിക എന്നാല്‍ മുസ്ലിംകള്‍ മാത്രമാണല്ലോ! മുസ്ലിംലീഗ്‌ അമിതാധികാരം പ്രയോഗിക്കുന്നുവെന്ന്‌ ആക്ഷേപിക്കുന്നവര്‍ അക്കാര്യം കാര്യകാരണ സഹിതം തുറന്ന്‌ പറയാന്‍ മുന്നോട്ട്‌ വരണം. തത്തമ്മെ പൂച്ച പൂച്ച എന്ന്‌ മൊഴിയുന്നത്‌ നിര്‍ത്തി ഇവ്വിഷികമായി ആരോഗ്യകരമായ സംവാദത്തിന്‌ മുസ്ലിംലീഗ്‌ ആരുമായും(?) തയ്യാറാണെന്ന്‌ നേതാക്കള്‍ തന്നെ വ്യക്തമാക്കിയതാണ്‌. ടെലിവിഷനിലെ നിശാചര്‍ച്ചകളില്‍ മാധ്യമപ്രതിനിധികളെന്ന പേരില്‍ ചിലര്‍ വന്ന്‌ \ിരന്തരമായി ആക്ഷേപിച്ചാല്‍ ഒലിച്ച്‌ പോവുന്ന ഗുഡ്‌വിലല്ല മുസ്ലിംലീഗിനുള്ളത്‌. മുസ്ലിംലീഗിന്റെ സംയമനം മുതലെടുത്ത്‌ ആളില്ലാത്ത പോസ്റ്റിലേക്ക്‌ നിരന്തരമായി ഗോള്‍ അടിക്കുന്നത്‌ തുടരുകയാണെങ്കില്‍ പ്രതിരോധിക്കാന്‍ മുസ്ലിംലീഗിന്‌ ആളെ നിര്‍ത്തേണ്ടി വരുമെന്ന്‌ അപവാദക്കാരെ ഓര്‍മ്മപ്പെടുത്തേണ്ടി വരും.

മുസ്ലിംലീഗ്‌ കൈകാര്യം ചെയ്യുന്ന വകുപ്പകളോടുള്ള അരിശമാണ്‌ സഹിക്കാനാകാത്തത്‌. പ്രത്യേകിച്ച്‌ വിദ്യാഭ്യാസ വകുപ്പ്‌. ഈ വകുപ്പുപയോഗിച്ച്‌ ഭൂരിപക്ഷ സമൂഹത്തോട്‌ വകുപ്പ്‌ മന്ത്രി എന്തു ചെയ്‌തു എന്നാണ്‌ ഇക്കൂട്ടര്‍ പറയുന്നത്‌? നയപരമായ കാര്യങ്ങളൊക്കെ മന്ത്രിസഭയുടേതാണെന്ന്‌ ആര്‍ക്കാണറിഞ്ഞ്‌ കൂടാത്തത്‌? വ്യക്തിപരമായി മന്ത്രിയും പാര്‍ട്ടിയും എന്ത്‌ കുറ്റമാണ്‌ ചെയ്‌തത്‌? സ്‌കൂള്‍വിദ്യാഭ്യാസ പാക്കേജാണ്‌ സുകുമാരന്‍ നായരുടെ ആക്ഷേപത്തിന്‌ പാത്രീഭവിച്ചതെങ്കില്‍ അതിലെങ്ങിനെ വിദ്യാഭ്യാസമന്ത്രി മാത്രം കുറ്റക്കാരനാവും? ആ പാക്കേജില്‍ ഭൂരിപക്ഷസമുദായത്തിനെതിരെ എന്ത്‌ കോടാലിയാണുള്ളത്‌? പാക്കേജിനെക്കുറിച്ചാക്ഷേപമുണ്ടെങ്കില്‍ അത്‌ പരിഹരിക്കാമെന്ന്‌ മുഖ്യമന്ത്രി തന്നെ കോട്ടയത്ത്‌ വെച്ച്‌ പറഞ്ഞിരിക്കുന്നു. ഉത്തരവാദത്ത്വം സര്‍ക്കാറിനാണെന്ന്‌ ഇതില്‍ നിന്നും വ്യക്തമല്ലേ? എന്‍.എസ്‌.എസ്‌ മുഖപത്രമായ `സര്‍വ്വീസിന്റെ' ജൂണ്‍ 15 ലെ മുഖപ്രസംഗം നോക്കുക: ` സ്‌കൂള്‍�വിദ്യാഭ്യാസപാക്കേജിന്റെ� ഭാഗമായി അധ്യാപകബാങ്ക്‌ രൂപീകരിക്കുതിനുവേണ്ടി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിലൂടെ എയ്‌ഡഡ്‌ സ്‌കൂള്‍� മാനേജ്‌മെന്റുകളുടെ നിയമനാവകാശവും ഭരണാവകാശവും നിയമവിരുദ്ധമായി തടഞ്ഞിരിക്കുകയാണ്‌. ഇത്‌ നിലവിലുള്ള വിദ്യാഭ്യാസചട്ടങ്ങള്‍ക്ക്‌ വിരുദ്ധവും, എയിഡഡ്‌ സ്‌കൂള്‍�മാനേജ്‌മെന്റുകളുടെ നിയമനാധികാരവും ഭരണാധികാരവും കവര്‍ന്നെടുക്കുവാന്‍ വേണ്ടി ബോധപൂര്‍വം ചമച്ചിട്ടുള്ളതുമാണ്‌ ' ഇതിലെവിടേയാണ്‌ \ായരെ ഭൂരിപക്ഷവേട്ടയുള്ളത്‌? എയിഡഡ്‌ സ്‌കൂള്‍ എന്‍.എസ്‌.എസ്സിന്‌ മത്രമാണോ ഉള്ളത്‌? മലയാളിയുടെ അഭിമാനമായ മലയാളം സര്‍വ്വകലാശാലക്കായുള്ള നടപടികള്‍ക്ക്‌ തുടക്കിമിടുകയും, അടച്ച്‌പൂട്ടല്‍ ഭീഷണിയിലായിരുന്ന 238 സ്‌കൂളുകള്‍ നിലനിര്‍ത്തുന്നതിനും, അവിടങ്ങളിലെ നാനാജാതിയില്‍പ്പെട്ട പാവപ്പെട്ട അദ്ധ്യാപകര്‍ക്ക്‌ ശമ്പളം ലഭ്യമാക്കുവാ\ും ഉത്തരവിട്ട ഒരു മാന്യനായ വിദ്യാഭ്യാസ മന്ത്രിക്ക്‌ നേരേയാണ്‌ നക്രസംഹാരത്തിനിറങ്ങിയ ചക്രപാണിയെപോലെ സുകുമാരന്‍ നായര്‍ ഉറഞ്ഞ്‌ തുള്ളുന്നത്‌. 

എന്‍.എസ്‌.എസ്സുമായുള്ള മുസ്ലിംലീഗിന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സൗഹൃദം തകര്‍ത്തേ അടങ്ങൂ എന്ന മട്ടിലുള്ള സുകുമാരന്‍ നായരുടെ ആക്ഷേപങ്ങളോട്‌ മുസ്ലിംലീഗിന്‌ ഏറെ നാള്‍ പ്രതിരോധിക്കാതിരിക്കാനാവില്ല.. ഇത്തരം അനാരോഗ്യകരമായ ചര്‍ച്ചകള്‍ അവസാനിപ്പിച്ചെ പറ്റൂ. ഭൂരിപക്ഷസമുദായത്തിലെ ആധികാരിക പ്രതിനിധിയെന്ന അഹങ്കാരത്തില്‍ സുകുമാരന്‍ നായര്‍ നടത്തുന്ന അസ്‌പൃശ്ശതയാര്‍ന്ന {പയോഗങ്ങളോട്‌ ആ സമുദായം തന്നെ വിയോജിക്കും. ഭൂരിപക്ഷസമുദായത്തിനകത്തെ ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രതിനിധിയായ സുകുമാരന്‍ നായരുടെ വഴി വിട്ട ഇത്തരം ജല്‍പ്പനങ്ങള്‍ക്ക്‌ ഈഴവരും പട്ടികജാതി സമൂഹങ്ങളുമടങ്ങുന്ന ഒരു വലിയ മതേതരസമൂഹത്തെ മുസ്ലിംലീഗിനെ വെറുക്കുംവിധത്തിലേക്ക്‌ എത്തിക്കാനാവില്ലെന്ന്‌ മുസ്ലിംലീഗിന്‌ ഉറച്ച വിശ്വാസമുണ്ട്‌. ഒരൊറ്റ ബി.ജെ.പിക്കാരനേയും നിയമസഭ കാണിക്കാത്ത ഭൂരിപക്ഷ സമുദായമാണ്‌ കേരളത്തിലേത്‌. കോണി അടയാളത്തില്‍ മുസ്ലിംലീഗിന്‌ വോട്ടു ചെയ്യാന്‍ മടി കാണിക്കാത്തവരുമാണവര്‍. അത്‌ കൊണ്ട്‌ തന്നെയാണ്‌ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്‌പീക്കറുമൊക്കെയാകാനും കേരളജനതയുടെ പൊതു നേതാക്കളായി മാറാനും മുസ്ലിംലീഗ്‌ പ്രതിനിധികള്‍ക്കായത്‌. ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങളും, ഗതകാല സ്‌മരണകളും വിസ്‌മരിച്ച്‌ കൊണ്ടൊരു പ്രവര്‍ത്തന ശൈലി മുസ്ലിംലീഗില്‍ നിന്നുമുണ്ടാവില്ല. ഭൂരിപക്ഷ സമൂഹങ്ങളിലെ പാവപ്പെട്ടവരുടെ അഭിവൃദ്ധിക്ക്‌ വേണ്ടി എന്ത്‌ പദ്ധതി എന്‍.എസ്‌.എസ്‌ മുന്നോട്ട്‌ വെച്ചാലും മുസ്ലിംലീഗ്‌ അതിനെ ശക്തമായി പിന്തുണക്കുമെന്ന്‌ മുമ്പ്‌ സാമ്പത്തികസംവരണ ചര്‍ച്ചാകാലഘട്ടത്തില്‍ ആദരണീയനായ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ തന്നെ വ്യക്തമാക്കിയതാണ്‌.. ശബരിമല വികസനത്തിന്റെ കാര്യത്തിലും, സംസ്‌കൃത സര്‍വ്വകലാകാല സ്ഥാപിക്കുന്നതിലും നേതൃപരമായ പങ്ക്‌ വഹിക്കാന്‍ സാധിച്ചതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുള്ള പാര്‍ട്ടിയാണ്‌ മുസ്ലിംലീഗ്‌. കേരളത്തിലെ ഹൈന്ദവരിലെ 27 ശതമാനമുള്ള പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട്‌ അട്ടപ്പാടിയില്‍ ഗവ:ആര്‍ട്‌സ്‌ & സയന്‍സ്‌ കോളേജ്‌ സ്ഥാപിക്കാന്‍ ഉത്തരവിട്ടതും ലീഗ്‌ മന്ത്രിയാണെന്നോര്‍ക്കണം. ഈ പാവങ്ങള്‍ക്ക്‌ ഒരു സര്‍വ്വീസ്‌ സൊസൈറ്റിയുമില്ലല്ലോ. 20 എം.എല്‍.എ മാരുള്ള ഒരു രാഷ്‌ട്രീയപാര്‍ട്ടി വിപ്പിന്‌ പകരം മന്ത്രിസ്ഥാനമേറ്റെടുത്തതിന്റെ പേരില്‍ ഇവിടെ എന്തോ അപകടം സംഭവിച്ചിരിക്കുന്നുവെന്നും, ഭൂരിപക്ഷത്തിന്‌ രക്ഷയില്ലെന്നും മുറവിളികൂട്ടുന്ന സുകുമാരന്‍ നായര്‍, കുമ്മനം രാജശേഖരനായി അധപതിക്കരുത്‌.

എന്‍.എസ്‌.എസിന്റെ ലക്ഷ്യങ്ങള്‍ എന്ന പേരില്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രഖ്യാപിക്കുന്നത്‌ നോക്കുക: `\ായര്‍ സമുദായോന്നതിക്കായ്‌ പ്രവര്‍ത്തിക്കുകയാണ്‌ മുഖ്യലക്ഷ്യമെങ്കിലും, ഇതര സമുദായങ്ങള്‍ക്ക്‌ ക്ഷോഭകരമായ യാതൊരു പ്രവൃത്തിയും ചെയ്യുന്നതല്ല എന്ന സമുദായാചാര്യന്റെ പ്രതിജ്ഞാവാക്യത്തില്‍ ഊന്നിനിന്നുകൊണ്ടാണ്‌ എന്‍.എസ്‌.എസ്‌ പ്രവര്‍ത്തിക്കുന്നത്‌. ചിലപ്പോള്‍ ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ടെങ്കില്‍, അതിനെ കോടതികളില്‍ ചോദ്യം ചെയ്യുക എന്ന ന്യായയുക്തമായ സമ്പ്രദായമേ സര്‍വ്വീസ്‌ സൊസൈറ്റി സ്വീകരിച്ചിട്ടുള്ളൂ. സമുദായസൗഹാര്‍ദ്ദം നിലനിര്‍ത്താനുള്ള മാര്‍ഗ്ഗം അതാണെന്നാണ്‌ സര്‍വ്വീസ്‌ സൊസൈറ്റിയുടെ വിശ്വാസം'

ഇനി സുകുമാരന്‍ നായരുടെ വാക്കും പ്രവര്‍ത്തിയും ശരീരഭാഷയും വിലയിരുത്തുക. ടിയാന്‍ എന്‍.എസ്‌.എസിന്റെ പ്രതിജ്ഞാവാചകമാണ്‌ ലംഘിച്ചിരിക്കുന്നത്‌. സുകുമാരന്‍ നായര്‍ ആദ്യം ഒരു നല്ല എന്‍.എസ്‌.എസ്സുകാരയി മാറേണ്ടതുണ്ട്‌. സമുദായാചാര്യന്റെ പ്രതിജ്ഞാവാക്യത്തില്‍ ഊന്നിനിന്നുകൊണ്ട്‌ പ്രവര്‍ത്തിക്കാ\ും, ഇതര സമൂഹങ്ങള്‍ക്ക്‌ ക്ഷോഭകരമാവുന്ന പ്രവൃത്തിയില്‍ നിന്നും പിന്‍മാറാനും അദ്ദേഹത്തി\്‌ സാധിക്കണം. എന്‍.എസ്‌.എസ്‌ സമ്മേളന വേദിയിലേക്ക്‌ അതിഥിയായി ക്ഷണിക്കപ്പെട്ട സി.എച്ച്‌. മുഹമ്മദ്‌കോയാ സാഹിബ്‌ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗമുണ്ട്‌. `നിങ്ങളുടെ സമൂഹത്തിന്റെ ഒരു മുടിനാരിഴ പോലും ഞങ്ങള്‍ക്ക്‌ വേണ്ട. എന്നാല്‍ ഞങ്ങളുടെ സമുദായത്തിന്റെ ഒരു മുടിനാരിഴപോലും ഞങ്ങളാര്‍ക്കും വിട്ട്‌ കൊടുക്കുകയുമില്ല' സമ്മേളനവേദിയില്‍ ഏറെ സഹിഷ്‌ണുതയോടെയിരുന്ന്‌ ഇത്‌ ശ്രവിക്കുകയും, സി.എച്ചിനെ അഭിനന്ദിക്കുകയും ചെയ്‌ത മഹാന്‍മാരായ എന്‍.എസ്‌.എസ്‌ നേതാക്കളായിരുന്നു അക്കാലത്തുണ്ടായിരുന്നത്‌. അന്ന്‌ ഈ സുകുമാരന്‍ നായര്‍ സദസ്സിന്റെ പിന്‍നിരയിവെവിടെയോ ഇരുന്ന്‌ ഇ#ൗ രംഗത്തിന്‌ സാക്ഷിയായിരിക്കണം.

Thursday, 21 June 2012

എയര്‍ഇന്ത്യ പ്രവാസികളെ വരട്ടിത്തിന്നുന്നു.


(പബ്ലിഷ്‌ഡ്‌: ചന്ദ്രിക ഡൈലി 2012 ജൂണ്‍.21 21 വ്യാഴം)

അനന്തമായി തുടരുന്ന പൈലറ്റ്‌ സമരത്തോടെ എയര്‍ഇന്ത്യയുടെ പ്രവാസിദ്രോഹം അങ്ങേയറ്റം മൂര്‍ദ്ധന്ന്യത്തിലെത്തി നില്‍ക്കുകയാണ്‌. 42 ദിവസത്തിലേറെയായി തുടരുന്ന ഈ സമരം ആരാണ്‌ ഒത്ത്‌തീര്‍ക്കേണ്ടത്‌? സമരം നിയമവിരുദ്ധമാണെന്ന്‌ ആക്ഷേപിച്ചത്‌ കൊണ്ട്‌ വ്യോമയാന മന്ത്രിയുടേയും ഗവണ്‍മെന്റിന്റേയും ഉത്തരവാദിത്ത്വം അവസാനിക്കുന്നുവോ? വിമാന സഞ്ചാരികള്‍ക്കറിയേണ്ടത്‌ സമരത്തിന്റെ കാര്യകാരണങ്ങളല്ല. മറിച്ച്‌ ഫലപ്രദമായ ബദല്‍സംവീധാനങ്ങളാണ്‌. മാസങ്ങളായിട്ടും ഇത്‌ നിര്‍വ്വഹിക്കേണ്ട എയര്‍ഇന്ത്യ മാനേജ്‌മെന്റ്‌ അതില്‍ പൂര്‍ണ്ണമായും പരാജിതരായിട്ടും വേണ്ടത്രരീതിയില്‍ ഇടപെടാനുള്ള ആര്‍ജ്ജവം കാണിക്കാതിരിക്കുന്ന കേന്ദ്രഗവണ്‍മെന്റിനെ വിമര്‍ശിക്കാതിരിക്കാനാവില്ല. യാത്രികര്‍ക്ക്‌ പരിഭവം പറയാനുള്ളത്‌ എക്കാലത്തും നിഷേധാത്മക നിലപാട്‌ സ്വീകരിക്കുന്ന എയര്‍ഇന്ത്യയോടല്ല, കേന്ദ്രസര്‍ക്കാറിനോട്‌ തന്നെയാണ്‌.

ഇന്ത്യന്‍ പൈലറ്റ്‌ ഗില്‍ഡില്‍ (ഐ.പി.ജി) അംഗങ്ങളായ അഞ്ഞൂറോളം പൈലറ്റുമാരാണ്‌ സമരരംഗത്ത്‌. എയര്‍ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ ലയനത്തിന്‌ മുമ്പ്‌ എയറിന്ത്യയിലുള്ള പൈലറ്റ്‌മാരാണിവര്‍. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്ന്‌ വന്നവരേക്കാള്‍ മികച്ച പരിഗണന സര്‍വ്വീസ്‌ കാര്യങ്ങളില്‍ തങ്ങള്‍ക്ക്‌ വേണമെന്നാണ്‌ ഇവരുടെ ആവശ്യം. എയര്‍ഇന്ത്യ പുതുതായി വാങ്ങിയ �ബോയിങ്‌ ഡ്രീം ലൈനര്‍ വിമാനം� പറത്താനുള്ള പരിശീലനം ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്നും വന്ന പൈലറ്റുമാര്‍ക്ക്‌ നല്‍കി എന്നതാണത്രെ സമരകാരണം! സമരം നടത്തുമ്പോള്‍ ഒരു നോട്ടീസെങ്കിലും കൊടുക്കുകയെന്നത്‌ സാമാന്യമായി ചെയ്യേണ്ട മര്യാദയാണ്‌. അത്‌ പോലും ചെയ്‌തില്ലെന്നതാണ്‌ വ്യോമയാന മന്ത്രി അജിത്‌ സിംഗിന്റെ ഭാഷ്യം. കൂടാതെ മേയ്‌ 23 ന്‌ ബഹു. ഡല്‍ഹി ഹൈക്കോടതി കോടതി യലക്ഷ്യക്കുറ്റത്തിന്‌ നോട്ടീസയച്ചു. മുന്‍കൂട്ടി നോട്ടീസ്‌ നല്‍കാതെയും, കൂട്ടത്തോടെ ചികിത്സാ അവധിയെടുത്തതിനുമെതിരെ മേയ്‌ ഒമ്പതിന്‌ ബഹു. ഡല്‍ഹി ഹൈക്കോടതി വിധി പറഞ്ഞിരുന്നു. അത്‌ ലംഘിച്ചതിനാണ്‌ കോടതിയലക്ഷ്യ നടപടി. ഇതിനെതിരെ പൈലറ്റുമാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെന്‍ഞ്ച്‌ തള്ളുകയും ചെയ്‌തു. 

സമരം നിയമവിരുദ്ധമാണെന്ന്‌ കോടതി പ്രഖ്യാപിക്കുകയും കോടതിയലക്ഷ്യക്കുറ്റത്തിന്‌ നോട്ടീസയക്കുകയും ചെയ്‌ത സാഹചര്യത്തില്‍ ഇന്ത്യന്‍ പൈലറ്റ്‌ ഗില്‍ഡുമായി ചര്‍ച്ച നടത്താനാവില്ലെന്നാണ്‌ മേയ്‌ 15 ന്‌ വ്യോമയാന മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത്‌. മേയ്‌ 26 ന്‌ അതേ മന്ത്രിയും എയര്‍ഇന്ത്യാ സി.എം.ഡി. രോഹിത്‌ നന്ദനോടും തന്നെ ഇന്ത്യന്‍ പൈലറ്റ്‌ ഗില്‍ഡ്‌ ഭാരവാഹികളോട്‌ ചര്‍ച്ച നടത്തുകയും ചെയ്‌തു. മന്ത്രിയമായുള്ള ചര്‍ച്ചക്ക്‌ ശേഷം തങ്ങള്‍ യോഗം ചേരുമെന്നറിയിച്ചതല്ലാതെ പിന്നീട്‌ ഒരു വിവരവും ഇക്കൂട്ടരെക്കുറിച്ചില്ല. ഇതിനകം 101 പൈലറ്റുമാരെ പിരിച്ച്‌ വിടുകയും താല്‍ക്കാലികമായി 100 പൈലറ്റുമാരെ കോണ്‍ട്രാക്‌റ്റ്‌ വ്യവസ്ഥയില്‍ നിയമിക്കുകയും ചെയ്‌തതായി പിന്നീട്‌ മന്ത്രി പറഞ്ഞു. അതും നടപ്പായതായി അനുഭവപ്പെട്ടില്ല. എയര്‍ഇന്ത്യാ സമരക്കാരുടെ സേവന-വേതന-പരിഗണനാ വിഷയങ്ങളെ സംബന്ധിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനായി നിയമിച്ച �ധര്‍മ്മാധികാരി റിപ്പോര്‍ട്ട്‌ � 45 ദിവസത്തിനകം നടപ്പാക്കുമെന്ന്‌ ജൂണ്‍ ഒന്നിന്‌ വ്യോമയാന മന്ത്രി പാര്‍ലമെന്റില്‍ പറയുകയുണ്ടായി. ഇതൊക്കെ വ്യോമയാനമന്‍ന്ത്രാലയവും പൈലറ്റ്‌ ഗില്‍ഡ്‌ അസ്സോസിയേഷനും തമ്മിലുള്ള ആഭ്യന്തര തര്‍ക്കങ്ങളാണ്‌. ഇതൊന്നും ബദല്‍ സംവീധാം ഒരുക്കാത്ത വ്യോമയാന മന്ത്രാലയത്തിന്റെ ഗുരുതരമായ പിഴവിനെ ന്യായീകരിക്കുന്നില്ല. രാജ്യത്തെ പ്രജകളായ പ്രവാസികള്‍ക്ക്‌ ഏതെങ്കിലും തൊഴിലാളി സംഘടനയുടെ നിയമവിരുദ്ധ സമീപനം അറിഞ്ഞിട്ട്‌ വലിയ പ്രയോജനമില്ല. ഇവിടെ ആര്‍ക്കെങ്കിലുമെതിരെയുള്ള പഴിയല്ല കേള്‍ക്കേണ്ടത്‌. ഇത്‌ മൂലം കഷ്‌ടത്തിലായവരുടെ സങ്കടത്തിനുള്ള ഉചിതമായ പരിഹാരമാണ്‌.

ഇരുപത്‌ ലക്ഷം ഇന്ത്യക്കാരുടെ തൊഴിലിടമായ സൗദി അറേബ്യയിലെ പാവങ്ങളായ യാത്രികരാണ്‌ എയര്‍ഇന്ത്യയുടെ ക്രൂരവിനോദത്തിന്‌ പലപ്പോഴും ഇരയാകാറ്‌. എയര്‍ഇന്ത്യക്ക്‌ എന്ത്‌ പ്രതിസന്ധിയുണ്ടായാലും ആദ്യം കട്ട്‌ ചെയ്യുന്ന വിമാനം സൗദിയിലേക്കായിരിക്കും. ഇത്‌ സഹിക്കാവുന്നതിലപ്പുറമായിരിക്കുന്നു. പൈലറ്റ്‌ സമരത്തോടെ ഏറ്റവും വലിയ പ്രഹരമേറ്റത്‌ റിയാദിലുള്ളവര്‍ക്കാണ്‌. കഴിഞ്ഞ ഒന്നരമാസമായി കരിപ്പൂരിലേക്കുള്ള ഏറെക്കുറെ സര്‍വ്വീസുകള്‍ നിര്‍ത്തല്‍ ചെയ്‌തതിന്‌ പുറമെ പുതിക്കിയിറക്കിയ ഷെഡ്യൂള്‍ പ്രകാരം ജൂലൈ 31 വരെ കോഴിക്കോട്ടേക്ക്‌ സര്‍വ്വീസുണ്ടായിരിക്കുകയില്ലത്രെ. ഇത്‌ പൈലറ്റ്‌ സമരവുമായി ബന്ധപ്പെട്ട താല്‍ക്കാലിക നടപടിയാണെന്നാണ്‌ ചിലര്‍ ധരിച്ചിരിക്കുന്നത്‌. എന്നാല്‍ സമരം അവസാനിച്ചാലും ജൂലൈ 31 വരെ സര്‍വ്വീസുണ്ടാവില്ലെന്ന്‌ ചുരുക്കം. ജൂണ്‍ 10 ന്‌പുറത്തിറക്കിയ വാര്‍ത്താബുള്ളറ്റിലാണ്‌ എയര്‍ഇന്ത്യ ഇത്‌ അറിയിച്ചത്‌. 45 ദിവസത്തോളം മുടങ്ങുമെന്ന്‌ സാരം. ജൂലൈ 31 കഴിഞ്ഞാലുള്ള സ്ഥിതിയോ? ആര്‍ക്കുമറിയില്ല. ശരിയാകുമെന്ന വാഗ്‌ദാനം പോലും എയര്‍ഇന്ത്യ നല്‍കുന്നില്ല. ഇതോടെ ഈ റൂട്ടിലുള്ള ആയിരങ്ങളാണ്‌ ദുരിതത്തിലായത്‌. പരിശുദ്ധ റംളാനും മധ്യ വേനലവധിയും മുന്നില്‍ കണ്ട്‌ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദിവസങ്ങള്‍ക്കകം അടക്കും. ഇവരെങ്ങിനെ നാട്ടിലേക്ക്‌ മടങ്ങും? ഇതിന്‌ ഉത്തരം നല്‍കേണ്ടത്‌ ആരാണ്‌? ഇത്രമാത്രം ശിക്ഷിക്കപ്പെടാന്‍ റിയാദിലെ പ്രവാസ സമൂഹം എയര്‍ഇന്ത്യയോട്‌ എന്ത്‌ പാതകമാണ്‌ ചെയ്‌തതെന്ന്‌ ഉത്തരവാദപ്പെട്ടവര്‍ വിശദീകരിച്ചേ പറ്റൂ. സമരത്തി്‌ന്റെ മറവില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ റദ്ദാക്കിക്കൊണ്ടുള്ള എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സിന്റെ മണ്‍സൂണ്‍ കാല ഷെഡ്യൂള്‍ പരിശോധിച്ചാല്‍ ഗള്‍ഫ്‌ സെക്‌ടറോടുള്ള ഇവരുടെ അരിശം ബോധ്യമാവും. 

കെ.എം.സി.സി പോലുള്ള സംഘടനകളുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ കിട്ടിയ സര്‍വ്വീസുകള്‍ ഇപ്പോഴത്തെ സമരസാഹചര്യത്തെ ഉപയോഗപ്പെടുത്തി ഇല്ലായ്‌മ ചെയ്യാനുള്ള ശ്രമമാണ്‌ എയര്‍ഇന്ത്യ ഉദ്യോഗസ്ഥന്‍മാര്‍ ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്‌. സമരം കാരണം താല്‍ക്കാലികമായി നിര്‍ത്തല്‍ ചെയ്‌ത സര്‍വ്വീസുകള്‍ സ്ഥിരമായി റദ്ദാക്കിക്കൊണ്ട്‌ പുറത്തിറക്കിയ പുതിയ ഷെഡ്യൂള്‍ നോക്കുക: ആഴ്‌ചയില്‍ ഏഴ്‌ ദിവസമുണ്ടായിരുന്ന കോഴിക്കോട്‌ - ദുബൈ, കോഴിക്കോട്‌ - അബുദാബി വിമാനങ്ങള്‍ക്ക്‌ പകരം ദുബായിലേക്ക്‌ ആഴ്‌ചയില്‍ മൂന്നും, അബുദാബിയിലേക്ക്‌ ആഴ്‌ചയില്‍ നാലും സര്‍വ്വീസാക്കി ചുരുക്കി. ഷാര്‍ജയിലേക്കും മസ്‌കത്തിലേക്കും പ്രത്യേകമുണ്ടായിരുന്ന സര്‍വ്വീസ്‌ ഇടക്കാലത്തേക്കെന്ന്‌ പറഞ്ഞ്‌ ഒന്നാക്കി മാറ്റിയിരുന്നു. അത്‌ ഈ അവസരമുപയോഗപ്പെടുത്തി എല്ലാകാലത്തേക്കുമാക്കി മാറ്റി. റിയാദ്‌ കൊച്ചി റൂട്ടിലുണ്ടായിരുന്ന എയര്‍ഇന്ത്യയുടെ എ.ഐ.928 വിമാനം ജൂണ്‍ 8 മുതല്‍ നിര്‍ത്തി. ജൂലൈ 31 വരെ ഇനി ഈ സെക്‌ടറില്‍ ഇനി ഒരു വിമാനവും എയര്‍ഇന്ത്യയില്‍ നിന്നും പ്രതീക്ഷിക്കേണ്ട. റിയാദ്‌ കൊച്ചി റൂട്ടില്‍ റദ്ദാക്കിയ ബുധന്‍-വെള്ളി ദിവസങ്ങളിലെ എ.ഐ.928 ഇനി പുനസ്ഥാപിക്കപ്പെടുമോ എന്ന്‌ തഥൈവ! ഈ വിമാനങ്ങളൊക്കെ മറ്റ്‌ വേണ്ടപ്പെട്ടിടത്തേക്ക്‌ മാറ്റിയിരിക്കുമെന്ന്‌ നിഗമിക്കുകയല്ലാതെ തരമില്ല.

എയര്‍ഇന്ത്യയുടെ ഈ കെടുകാര്യസ്ഥത സമര്‍ത്ഥമായി മറ്റ്‌ വിദേശ എയര്‍ലൈനുകള്‍ ഉപയോഗപ്പെടുത്തുന്നത്‌ നോക്കൂ.. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കേരളത്തില്‍ നിന്നും കേരളത്തിലേക്കുമുള്ള ഗള്‍ഫ്‌ (മാത്രം!) യാത്ര ടിക്കറ്റ്‌ നിരക്ക്‌ ഹിമാലയത്തോളം വര്‍ദ്ധിപ്പിച്ചു. കോഴിക്കോട്ട്‌ നിന്നും അബുദാബിയിലേക്ക്‌ എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സും, ഇത്തിസാദ്‌ എയര്‍വൈസും മാത്രമായിരുന്നു നേരിട്ട്‌ സര്‍വ്വീസ്‌ നടത്തിയിരുന്നത്‌. എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സ്‌ പിന്‍വലിഞ്ഞതോടെ ഇത്തിസാദ്‌ എയര്‍വൈസ്‌ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഇക്കണോമി ക്ലാസ്സായ ബി-ക്ലാസ്സിലാണ്‌ ഇപ്പോള്‍ അബുദാബിയിലേക്കും തിരിച്ചും റിസര്‍വേഷന്‍ നല്‍കുന്നത്‌. 11000 രൂപയും പരമാവധി 13000 രൂപയും മാത്രം ഈടാക്കിയിരുന്ന ഈ റൂട്ടിലേക്ക്‌ ഇപ്പോള്‍ 28978 രൂപ നിരക്കിലാണ്‌ ടിക്കറ്റ്‌ വില്‍പ്പന! ദുബായിലേക്ക്‌ സര്‍വ്വീസ്‌ നടത്തിയിരുന്ന എമിറേറ്റ്‌സാകട്ടെ അബുദാബി, അല്‍-െഎന്‍ എന്നിവിടങ്ങളിലേക്ക്‌ ദുബായില്‍ നിന്നും ബസ്സ്‌ ഏര്‍പ്പെടുത്തിയാണ്‌ സര്‍വ്വീസ്‌ തുടരുന്നത്‌. 26490 രൂപ നിരക്കില്‍ ബി-ക്ലാസ്സില്‍ മാത്രമാണ്‌ എമിറേറ്റ്‌സില്‍ റിസര്‍വ്വ്‌ ചെയ്യാനാവുക. മസ്‌കത്ത്‌ വഴി യു.എ.ഇയിലേക്ക്‌ സര്‍വ്വീസ്‌ നടത്തുന്ന ഒമാന്‍ എയര്‍വെയ്‌സ്‌ അടുത്ത രണ്ട്‌ ആഴ്‌ചകളില്‍ 22000 മുതല്‍ 25000 വരെയാണ്‌ ഈടാക്കാന്‍ പോവുന്നത്‌. 

ജൂലൈ ആഗസ്‌ത്‌ മാസങ്ങളില്‍ ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ അവധിയായതിനാല്‍ കേരളത്തിലേക്കുള്ള യാത്രാനിരക്ക്‌ ഇരട്ടിക്കും. എന്നാല്‍, വിദേശ കമ്പനികള്‍ കേരളത്തില്‍ നിന്ന്‌ ഗള്‍ഫിലേക്ക്‌ കുറഞ്ഞ നിരക്കായിരുന്നു നേരത്തെ വാങ്ങിയിരുന്നത്‌. എയര്‍ഇന്ത്യ സൃഷ്‌ടിച്ച പുതിയ സാഹചര്യം വിദേശ വിമാന കമ്പനികള്‍ക്ക്‌ ഇരുഭാഗത്തേക്കും വന്‍തുക ഈടാക്കുന്നതിനാണ്‌ അവസരമൊരുക്കുന്നത്‌. ബജറ്റ്‌ എയര്‍ലൈനുകളായ എയര്‍-അറേബ്യ, ബഹറൈന്‍ എയര്‍, റാക്ക്‌ എയര്‍വൈസ്‌ എന്നിവയും, ഇത്തിഹാദ്‌ ഖത്തര്‍ എയര്‍വൈസസ്‌ എന്നിവയും വന്‍ നിരക്ക്‌ ഈടാക്കുന്നു. കരിപ്പൂരില്‍ നിന്ന്‌ എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സ്‌ 8000-10000 രുപ നിരക്ക്‌ ഈടാക്കിയിരുന്ന ദോഹ, ബഹറൈന്‍, കുവൈത്ത്‌, ദമാം സര്‍വ്വീസുകള്‍ക്ക്‌ ഇപ്പോള്‍ വിദേശ വിമാന കമ്പനികള്‍ 20,000 രൂപക്ക്‌ മുകളിലാണ്‌ ചുമത്തുന്നത്‌. ഇത്‌ ഒരു മാസം മുമ്പെ ബുക്ക്‌ ചെയ്‌തുള്ളവര്‍ക്കുള്ള നിരക്കാണെന്നോര്‍ക്കണം. അടിയന്തിരമായി പോകേണ്ടവര്‍ക്കാകട്ടെ 40,000 വരെ നല്‍കേണ്ടി വരും. 50,000 മുടക്കിയാലും റിയാദിലേക്ക്‌ ടിക്കറ്റേ കിട്ടാനില്ലതാനും. ഇത്രയും നിരക്ക്‌ ഒരു കാലത്തും ഉണ്ടായിട്ടില്ല.സാധാരണ മെയ്‌ അവസാനത്തോടെ ഗള്‍ഫിലേക്ക്‌ തിരക്ക്‌ കുറയാറുള്ളതാണ്‌. അത്‌ കൊണ്ട്‌ തന്നെ നിരക്കിലും കുറവുണ്ടാവാറുണ്ട്‌. 

എയര്‍ഇന്ത്യയുടെ സര്‍വ്വീസ്‌ റദ്ദാക്കലിനെതുടര്‍ന്ന്‌ കേരളത്തില്‍ ജൂണ്‍ ആദ്യ ആഴ്‌ചയില്‍ തിരിച്ചെത്തേണ്ട നിരവധി വിദ്യാര്‍ത്ഥികളുമടക്കം ഗള്‍ഫ്‌ രാജ്യങ്ങളില്‍ കുടുങ്ങിയിട്ടുണ്ട്‌. ജൂലൈ ആഗസ്‌ത്‌ മാസങ്ങളില്‍ ഗള്‍ഫില്‍ അവധിക്കാലം തുടങ്ങുന്നതോടെ പ്രവാസികളുടെ കുടുംബസമേതമുള്ള നാട്ടിലേക്കുള്ള യാത്ര ഇത്തവണ ഉപേക്ഷിച്ച്‌ യൂറോപ്പിലേക്കോ മറ്റോ പോവലായിരിക്കും ഉചിതം. താരതമ്യേന അവിടങ്ങളിലേക്ക്‌ ചിലവ്‌ ഇവിടുത്തോളമുണ്ടാവില്ലെന്നുറപ്പ്‌. 50000 രൂപയോളം മുടക്കി ഇനി ഇവിടേക്ക്‌ വന്നാലും ആഗസ്‌തില്‍ തിരിച്ച്‌ പോകാറാവുമ്പോഴേക്കും ചിലവ്‌ 50000 ത്തില്‍ നില്‍ക്കണമെന്നില്ല. സെപ്‌തംബറിലേക്കുള്ള ബുക്കിങ്ങിന്‌ കൊള്ള ചാര്‍ജ്ജാണ്‌ ആവശ്യപ്പെടുന്നത്‌. വിസിറ്റിങ്‌ വിസക്ക്‌ വന്നവരുടെ സ്ഥിതി അതി ദയനീയമാണ്‌. അധികപേരും ഭാര്യയേയും രക്ഷിതാക്കളേയും വിസിറ്റിങ്‌ വിസക്കാണ്‌ കൊണ്ട്‌ വരാറ്‌. കാലാവധിക്ക്‌ മുമ്പ്‌ തിരിച്ചില്ലെങ്കില്‍ പതിനായിരം റിയാല്‍ ഫൈനോ അതല്ലെങ്കില്‍ ജയില്‍വാസം. അവരോട്‌ പൈലറ്റ്‌ സമരം പറഞ്ഞിട്ട്‌ യാതൊരു പ്രയോജനവുമില്ല. ഇങ്ങിനെയുള്ള കാരണത്താലോ അശ്രദ്ധ കൊണ്ടോ ഈയടുത്ത്‌ ഒരു യുവരാഷ്‌ട്രീയ നേതാവിന്‌ പതിനായിരം റിയാല്‍ ഒടുക്കേണ്ടി വന്ന കഥ റിയാദിലുണ്ടായിട്ടുമുണ്ട്‌. വിസിറ്റിങ്‌ വിസക്ക്‌ വന്ന ഗര്‍ഭിണികളുടെ സ്ഥിതി ഭീകരമായിരിക്കും. കാലാവധിക്ക്‌ മുമ്പ്‌ പോകാനൊത്തില്ലെങ്കില്‍ പതിനായിരം റിയാല്‍ മാത്രമല്ല നഷ്‌ടം, പ്രസവമെങ്ങാനും നടന്നാല്‍ നിയമക്കുരുകള്‍ വേറേയും. വിമാനയാത്രാ ക്ലേശം സൃഷടിക്കുന്ന ദുരിതം ചെറുതല്ല. ചെലവ്‌ കുറഞ്ഞ മികച്ച ചികിത്സക്കായ്‌ നാട്ടിലേക്ക്‌ തിരിക്കുന്ന രോഗികളുടെ അവസ്ഥ കണ്ണീരിലയിപ്പിക്കുന്നതാണ്‌. ദേഹത്ത്‌ ചികിത്സാ ഉകരണവും പേറി നാട്ടിലേക്ക്‌ തിരിക്കാനായി എയര്‍പോര്‍ട്ടിലെത്തി എയര്‍ഇന്ത്യ കാന്‍സല്‍ ചെയ്‌തത്‌ വഴി ബുദ്ധിമുട്ടിയ ഒരു പാവം രോഗിയുടെ വിലാപം ഗള്‍ഫ്‌ മാധ്യമങ്ങള്‍ വേദനയോടെ റിപ്പോര്‍ട്ട്‌ ചെയ്‌തതാണ്‌. കേരളത്തിലെ 30 ശതമാനത്തിലേറെ സര്‍വ്വീസുകളും റദ്ദാക്കിയ എയര്‍ഇന്ത്യ വടക്ക്‌ കിഴക്കന്‍ മേഖലകളിലേക്ക്‌ ഈ പ്രക്രിയ കാര്യമായി നടപ്പാക്കിയിട്ടുമില്ല. ചെന്നൈ ഹൈദരാബാദ്‌ കോല്‍ക്കത്ത ലക്‌നൗ തുടങ്ങിയവിടങ്ങളില്‍ ഇത്രയും ദുരിതമെത്തിയിട്ടില്ല.

നെടുമ്പാശ്ശേരിയില്‍ നിന്നും എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സ്‌ ആഴ്‌ചയില്‍ 36 സര്‍വ്വീസ്‌ ഉണ്ടായിരുന്നിടത്ത്‌ 30 ആക്കിയും, തിരുവനന്തപുരത്ത്‌ നിന്നും 21 ഉള്ളത്‌ 14 ആക്കിയും പാടെ കുറച്ചു. ആഴ്‌ചയില്‍ തിരുവനന്തപുരത്ത്‌ നിന്നും കൊച്ചിയില്‍ നിന്നും റിയാദിലേക്ക്‌ രണ്ട്‌ സര്‍വ്വീസുകളുണ്ടായിരുന്നത്‌ കൊച്ചിയില്‍ നിന്നു മാത്രമാക്കി ചുരുക്കി. കൊച്ചി വഴിയുള്ള 80 ഓളം സര്‍വ്വീസുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ ഈയിടെ റദ്ദ്‌ ചെയ്‌തത്‌ വഴിയുണ്ടായ ദുരിതത്തില്‍ യാത്രക്കാര്‍ നേരിട്ട്‌ തന്നെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്‌ ടെലിവിഷനില്‍ നമ്മള്‍ കണ്ടതാണ്‌.

കോഴിക്കോട്ട്‌ നിന്നും എയര്‍ഇന്ത്യ, എയര്‍ഇന്ത്യ എക്‌സ്‌പ്രസ്സ്‌ വിമാനങ്ങള്‍ പ്രതിവാരം 46 സര്‍വ്വീസ്‌ നടത്തിയിരുന്നത്‌ 32 ആയാണ്‌ കുറഞ്ഞത്‌. കുവൈത്ത്‌ - ദമാം എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസ്‌ പൂര്‍ണ്ണമായും അവസാനിപ്പിക്കുകയും ചെയ്‌തു. ദമാമിലേക്കു പോവേണ്ടവര്‍ക്ക്‌ ബഹറൈനില്‍ ഇറങ്ങി കടല്‍പാലം കടന്ന്‌ ബസ്സ്‌ വഴിയാണത്രെ യാത്ര! ഇപ്പോഴത്തെ സാഹചര്യം ചൂഷണം ചെയ്‌ത്‌ വന്‍തുകക്കുള്ള ടിക്കറ്റ്‌ ഈടാക്കുന്ന ബജറ്റ്‌ എയര്‍ലൈനുകള്‍ പോലും യാത്രക്കാരെ രണ്ടും മൂന്നും എയര്‍പോര്‍ട്ടുകളില്‍ ട്രാന്‍സിസ്റ്റ്‌ ചെയ്‌താണ്‌ എത്തിക്കുന്നത്‌. പുലര്‍ച്ചെ അഞ്ച്‌ മണിയോടെ ഇത്തരം എയര്‍ലൈനുകളില്‍ ബോംമ്പെയിലെത്തുന്ന യാത്രികരുടെ സ്ഥിതി അഭയാര്‍ത്ഥികളേക്കാള്‍ കഷ്‌ടമാണ്‌. പുലര്‍ച്ചെ അഞ്ചു മണി മുതല്‍ അറവ്‌മാടുകളെപ്പോലെ കൊണ്ട്‌ പോയിടുന്ന ഈ പാവങ്ങള്‍ക്ക്‌ ഉച്ചയോടെ പുറപ്പെടുന്ന ആഭ്യന്തര വിമാന സമയം വരെയുള്ള ഏഴ്‌ മണിക്കൂറിലധികം വരെയുള്ള സമയത്തിന്നിടക്ക്‌ പ്രാതല്‍ പോയിട്ട്‌ പച്ച വെള്ളംപോലും കൊടുക്കാറില്ല. ബോഡിങ്‌ കഴിഞ്ഞ യാത്രികരായത്‌ കൊണ്ട്‌ പുറത്തേക്ക്‌ പോകാനുമൊക്കില്ല. അകത്ത്‌ ലഭ്യമാവുന്നതാകട്ടെ വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള അമിത വിലയുള്ള അന്തര്‍ദേശീയ ഭക്ഷണങ്ങളും. അതിന്റയടുത്തേക്ക്‌ അടുക്കാന്‍ പോലും നമ്മുടെ ഗള്‍ഫ്‌ തൊഴിലാളിക്കാവില്ല. ലഗ്ഗേജ്‌ എടുക്കാനുള്ള ട്രോളി പോലും എത്തിച്ച്‌ കൊടുക്കാന്‍ അധികാരപ്പെട്ട ഗ്രൗണ്ട്‌ സ്റ്റാഫുകള്‍ അതിന്‌ തയ്യാറാവാറില്ല. ട്രോളി തേടി പോയവര്‍ ട്രോളിയുമായി തിരിച്ചെത്തുമ്പോഴേക്കും ലഗ്ഗേജ്‌ ആരോ അടിച്ച്‌ മാറ്റിയിരിക്കും. രണ്ട്‌ വര്‍ഷക്കാലത്തിനിടയില്‍ കഷ്‌ടപ്പെട്ട്‌ വീട്ടിലേക്കായി വാങ്ങിക്കൂട്ടിയ സാധനങ്ങളടങ്ങിയ ബാഗേജ്‌ ഇങ്ങിനെ നഷ്‌ടപ്പെട്ട ഹതാശരായ പ്രവാസിയുടെ ദീനരോതനങ്ങള്‍ എത്ര പേര്‍ മനസ്സിലാക്കിയിരിക്കും? വെറും ഒന്നര മാസക്കാലത്തെ ഹ്ര്വസ്സ്വ സന്ദര്‍ശനം കഴിഞ്ഞ്‌ തിരിച്ചെത്തിയ ഈ ലേഖകന്റെ നേര്‍കാഴ്‌ചയില്‍പ്പെട്ടത്‌ മാത്രമാണ്‌ ഇവിടെ കുറിച്ചത്‌.

ലോകത്ത്‌ ഏറ്റവും വലിയ ഹോസ്‌പിറ്റാലിറ്റി ലഭിക്കുന്നത്‌ വിമാനയാത്രികര്‍ക്കാണെന്നതാണ്‌ യാഥാര്‍ത്യം. മാത്രമല്ല, അത്‌ അന്താരാഷ്‌ട്രാ എയര്‍ലൈന്‍ മര്യാദയുമാണ്‌. അത്‌ അനുഭവിക്കല്‍ വിമാനയാത്രികരുടെ അവകാശവുമാണ്‌. വിമാനത്തിനകത്ത്‌ കാബിന്‍ ഗ്രൂ സ്റ്റാഫും, വിമാനത്താവളത്തിനകത്ത്‌ ഗ്രൗണ്ട്‌ ഹാന്‍ഡ്‌ലിന്‍ സ്റ്റാഫും എല്ലാ വിമാന കമ്പനികള്‍ക്കുമുണ്ട്‌. ഉണ്ടായിരിക്കണം എന്നതാണ്‌ ചട്ടം. എന്നാല്‍ ഗള്‍ഫ്‌ യാത്രികരെ സഹായിക്കാന്‍ ഒരു ഗ്രൗണ്ട്‌ ഹാന്‍ഡ്‌ലിന്‍ സ്റ്റാഫിനെയും കാണാറില്ല. ഒരു അന്താരാഷ്‌ട്രാ മര്യാദയും ഗള്‍ഫ്‌ പ്രവാസിക്ക്‌ കിട്ടാറില്ല. എന്നാല്‍ മറ്റ്‌ സെക്‌ടറുകളില്‍ ഈ മര്യദകള്‍ കൂടുതലാണ്‌താനും. ഇങ്ങിനെ പോവുന്ന ദുരിതങ്ങള്‍ അനുഭവിക്കാന്‍ ഗള്‍ഫ്‌ യാത്രികര്‍ ഇനിയും തയ്യാറാണ്‌. അവര്‍ക്കൊന്നെ പറയാനും ചോദിക്കാനുമുള്ളൂ. വിസാ കാലാവധിക്ക്‌ മുമ്പ്‌ ഗള്‍ഫിലെത്താനും, അവധിക്ക്‌ നാട്ടിലെത്താനും, അത്‌ പോലെ അവശ്യകാര്യങ്ങള്‍ക്കായി അവര്‍ക്കും കുടുംബങ്ങള്‍ക്കും പോവാനും വരാനുമായി കൃത്യസമയത്ത്‌ വിമാനം വേണം. അതിന്‌ സമരങ്ങള്‍ പോലുള്ളവ വിഘാതമാണെങ്കില്‍ ബദല്‍ സംവീധാനം ഏര്‍പ്പെടുത്തണം. അത്‌ ഏര്‍പ്പെടുത്താന്‍ ഏത്‌ സര്‍ക്കാറിനും കഴിയണം. കഴിയും. പൊട്ടിത്തകര്‍ന്ന ആഫ്രിക്കയിലെ പട്ടിണി ദാരിദ്ര്യ രാഷ്‌ട്രങ്ങള്‍ക്ക്‌ പോലും അതിന്‌ കഴിയുമ്പോള്‍ നമ്മുടെ ഭാരതത്തിന്‌ അതിന്‌ കഴിയില്ലേ? കോടിക്കണക്കിന്‌ രൂപയുടെ വിദേശനാണ്യം നേടിത്തന്ന്‌ രാജ്യത്തെ സമ്പത്‌ വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പാവം ഗള്‍ഫ്‌ പ്രവാസിക്ക്‌ വേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ നമ്മുടെ പ്രിയപ്പെട്ട ഭരണാധികാരികള്‍ക്ക്‌ കഴിയിയില്ലേ?